സംഖ്യാപുസ്തകം
ഗ്രന്ഥകര്‍ത്താവ്
യഹൂദ-ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മോശെയാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. ഈ പുസ്തകത്തിൽ ധാരാളം സ്ഥിതിവിവരക്കണക്കുകളും ജനസംഖ്യ കണക്കുകളും ഗോത്രങ്ങളുടെയും പുരോഹിതരുടെയും സംഖ്യയും മറ്റു സഖ്യാപരമായ വസ്തുതകളും അടങ്ങിയിരിക്കുന്നു. പുറപ്പാടിനു ശേഷം രണ്ടാം ആണ്ട് മുതൽ മരുഭൂ പ്രയാണത്തിന്റെ അവസാനംവരെ 38 വർഷത്തെ കാലയളവാണ് ഈ പുസ്തകത്തിന്‍റെത് അതായത് സീനായി മരുഭൂമിമുതൽ കനാൻ നാട്ടിലേക്ക് പ്രവേശിക്കുന്നത് വരെ ഉള്ള കാലഘട്ടം എന്നാൽ രണ്ടാം വർഷത്തെയും നാല്പതാം വർഷത്തെയും സംഭവങ്ങളെ മാത്രമാണ് പ്രതിപാദിക്കുന്നത് 38 വർഷത്തെ കാലത്തെ പല സംഭവങ്ങളെക്കുറിച്ചും പുസ്തകം നിശബ്ദമാണ്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1446 - 1405.
ഈജിപ്തിൽനിന്ന് പുറപ്പെട്ടത് രണ്ടാം വർഷം സീനായി പർവ്വതത്തിന് അടുത്തു ജനം പാളയം ഇറങ്ങിയപ്പോള്‍.
സ്വീകര്‍ത്താവ്
സംഖ്യാപുസ്തകം യിസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രരേഖയാണ് അതുപോലെ ഭാവിയിലെ വായനക്കാരെ തങ്ങളുടെ സ്വർഗീയ യാത്രയിലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാവും ഓർമിപ്പിക്കുന്നു.
ഉദ്ദേശം
യിസ്രായേലിന്റെ രണ്ടാം തലമുറ വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുമ്പോഴാണ് സംഖ്യാപുസ്തകം എഴുതപ്പെട്ടത് ആ തലമുറയെ വിശ്വാസത്താൽ വാഗ്ദത്ത നാടിനെ കൈവശമാക്കുവാൻ പ്രചോദനം നൽകുക എന്നതായിരുന്നു ലക്ഷ്യം. സംഖ്യാപുസ്തകം തന്റെ ജനതയോടുള്ള ദൈവത്തിൻറെ അപരിമിതമായ വിശ്വസ്തതയോടെ പ്രദർശനം കൂടിയാണ്. ഒന്നാം തലമുറ ദൈവത്തിന്റെ ഉടമ്പടിയുടെ നന്മകളെ നിഷേധിച്ചപ്പോൾ ദൈവം വിശ്വസ്തത കാണിച്ചു. അവർ ദൈവത്തോട് പരാതി പറയും മത്സരിക്കുകയും ചെയ്തപ്പോൾ തന്റെ ജനത്തെ അനുഗ്രഹിക്കുകയും രണ്ടാം തലമുറയുടെ കാലത്ത് തന്നെ തൻറെ വാഗ്ദത്തത്തിന്റെ നിവൃത്തി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
പ്രമേയം
യാത്രകൾ
സംക്ഷേപം 1. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണം: തയ്യാറെടുപ്പ് — 1:1 - 10:10 2. ജനത്തെ വിശുദ്ധീകരിക്കുവാനുള്ള കൽപ്പന 3. സീനായിൽ നിന്നും കാദേശിലേക്ക് — 10:11 - 12:16 4. മത്സരം നിമിത്തമുള്ള കാലതാമസം — 13:1 - 20:13 5. കദേശില്‍ നിന്നും മോവാബിലെത്തുന്നു — 20:14 - 22:1 6. യാത്ര ഇസ്രായേൽജനം വാഗ്ദത്ത നാട് കൈവശമാക്കുവാൻ ഉള്ള തയ്യാറെടുപ്പ് — 22:2 - 32:42 7. മറ്റ് വിഷയങ്ങൾ — 33:1 - 36:13Chapter 1
1 യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 “നിങ്ങൾ യിസ്രായേൽ മക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിന്റെ കണക്കെടുക്കണം. 3 നീയും അഹരോനും യിസ്രായേലിൽ ഇരുപത് വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണണം. 4 ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കണം. 5 നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ; 6 ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ; 7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ; 8 യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ; 9 സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്; 10 യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ; 11 ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ; 12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ; 13 ആശേർ ഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ; 14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്; 15 നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര. 16 ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു [1] . 17 നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. 18 രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപത് വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു. 19 യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
20 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ, മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 21 പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
22 ശിമെയോന്റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 23 പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
24 ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 25 എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
26 യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 27 എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.
28 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 29 എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
30 സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 31 പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് പേർ.
32 യോസേഫിന്റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും 33 പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
34 മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 35 എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് പേർ.
36 ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 37 എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
38 ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 39 എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് പേർ.
40 ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 41 എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
42 നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 43 എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
44 മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ട് പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നേ. 45 യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി 46 എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് പേർ ആയിരുന്നു.
47 ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. 48 “ലേവിഗോത്രത്തെ മാത്രം എണ്ണരുത്; 49 യിസ്രായേൽ മക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത്” എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു. 50 ‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം. 51 തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം. 52 യിസ്രായേൽ മക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കണം. 53 എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കണം’ 54 എന്ന് യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.
Chapter 2
1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2 യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം. 3 യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം. 4 അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് പേർ. 5 അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം. 6 അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ. 7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹോലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം. 8 അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ. 9 യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.
10 രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം. 11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ. 12 അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം. 13 അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ. 14 പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം. 15 അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ. 16 രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.
17 പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.
18 എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം. 19 അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ. 20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം. 21 അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ. 22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം. 23 അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ. 24 എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.
25 ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം. 26 അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ. 27 അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം. 28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ. 29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം. 30 അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് പേർ. 31 ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.
32 യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു. 33 എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. 34 യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
Chapter 3
1 യഹോവ സീനായിപർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യം ഇപ്രകാരമാണ്: 2 അഹരോന്റെ പുത്രന്മാർ ഇവരാണ്: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 3 പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിക്കപ്പെട്ട്, അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നെ. 4 എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവച്ച് മരിച്ചുപോയി; അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 6 “നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന് ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക. 7 അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യണം. 8 അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽ മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യണം. 9 നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവന് സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. 10 അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കണം”.
11 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 12 “യിസ്രായേൽ മക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. 13 കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്ത് അവരുടെ എല്ലാം കടിഞ്ഞൂലിനെ കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ട് ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കണം; ഞാൻ യഹോവ ആകുന്നു”.
14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: 15 “ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണിനെയും നീ എണ്ണണം”. 16 തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. 17 ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. 18 കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: 19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. 20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർ തന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. 21 ഗേർശോനിൽനിന്ന് ലിബ്നിയരുടെ കുടുംബവും ശിമെയ്യ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ. 22 അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആകെ ഏഴായിരത്തഞ്ഞൂറ്. 23 ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറുഭാഗത്ത് പാളയമിറങ്ങണം. 24 ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം. 25 സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടത് തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും 26 തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.
27 കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു. 28 ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തി അറുനൂറ് പേർ. 29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്ക് ഭാഗത്ത് പാളയമിറങ്ങണം. 30 കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കണം. 31 അവർ നോക്കേണ്ടത് പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേല ഒക്കെയും ആകുന്നു. 32 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്ക് പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കണം.
33 മെരാരിയിൽനിന്ന് മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ. 34 അവരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങളുടെ ഗണത്തിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറ് പേർ. 35 മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കണം; ഇവർ തിരുനിവാസത്തിന്റെ വടക്കുഭാഗത്ത് പാളയമിറങ്ങണം. 36 മെരാര്യർക്ക് നിയമിച്ചിട്ടുള്ള ഉത്തരവാദിത്വം തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ എന്നിവയും, അത് സംബന്ധിച്ചുള്ള എല്ലാവേലയും, 37 പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവയും ആകുന്നു. 38 എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്ത് കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്ത് തന്നെ, സൂര്യോദയത്തിന് അഭിമുഖമായി മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽ മക്കൾക്കുവേണ്ടി വിശുദ്ധമന്ദിരത്തിന്റെ ചുമതല ഏറ്റെടുത്ത് ആവശ്യങ്ങൾ നിർവ്വഹിക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം. 39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേര്.
40 യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “യിസ്രായേൽ മക്കളിൽ ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളുടെ പേരുവിവരപ്രകാരം എണ്ണി അവരുടെ സംഖ്യ എടുക്കുക. 41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി എടുക്കണം; ഞാൻ യഹോവ ആകുന്നു”. 42 യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ യിസ്രായേൽ മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി. 43 ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുവിവരപ്രകാരം എണ്ണിയ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്റി എഴുപത്തിമൂന്ന് ആയിരുന്നു.
44 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 45 “യിസ്രായേൽ മക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്ക് പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്കുക; ലേവ്യർ എനിക്കുള്ളവരായിരിക്കണം; ഞാൻ യഹോവ ആകുന്നു. 46 യിസ്രായേൽ മക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇരുനൂറ്റി എഴുപത്തിമൂന്ന് പേരുടെ വീണ്ടെടുപ്പിനായി തലയ്ക്ക് അഞ്ച് ശേക്കെൽ വീതം വാങ്ങണം; 47 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപത് ഗേരാവച്ച് വാങ്ങണം. 48 അവരുടെ എണ്ണത്തിൽ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കണം. 49 ലേവ്യരെക്കൊണ്ട് വീണ്ടെടുത്തവരുടെ എണ്ണത്തിൽ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി. 50 യിസ്രായേൽ മക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരത്തി മൂന്നൂറ്ററുപത്തഞ്ച് ശേക്കെൽ പണം വാങ്ങി. 51 യഹോവ മോശെയോട് കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
Chapter 4
1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2 “ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള, സമാഗമനകൂടാരത്തിൽ 3 വേലചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ. 4 സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്: 5 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം. 6 കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി [1] അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. 7 കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വെക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം. 8 അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. 9 ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം. 10 അതും അതിന്റെ പാത്രങ്ങളൊക്കെയും കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം. 11 സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. 12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം. 13 അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം. 14 അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കണം; കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. 15 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ. 16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
17 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 18 “നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്. 19 അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം. 20 എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.
21 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 22 “ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക. 23 മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേലചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം. 24 ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്: 25 തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല, 26 പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം. 27 ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്‍പിക്കണം. 28 സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം.
29 മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം. 30 മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം. 31 സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്, 32 ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാ ജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം. 33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.
34 മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ 35 സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. 36 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ. 37 മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
38 ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ 39 മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി 40 കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ. 41 യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ. 42 മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ 43 മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി 44 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ. 45 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
46 മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ 47 സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ 48 എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു. 49 യഹോവയുടെ കല്പനപ്രകാരം അവർ മോശെമുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.
Chapter 5
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കുക. 3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്”. 4 യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു; അവരെ പാളയത്തിൽനിന്ന് പുറത്താക്കി; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ യിസ്രായേൽ മക്കൾ ചെയ്തു.
5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 6 “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, ചെയ്ത പാപം 7 അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം. 8 എന്നാൽ അകൃത്യത്തിന് പ്രായശ്ചിത്തം വാങ്ങുവാൻ അവന് ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രായശ്ചിത്തം യഹോവയ്ക്ക് കൊടുക്കുന്നത്, പുരോഹിതന് ആയിരിക്കണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കണം. 9 യിസ്രായേൽ മക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും മേന്മയായതൊക്കെയും അവന് ആയിരിക്കണം. 10 ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കളും പുരോഹിതന് കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കണം”.
11 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്. 12 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യ വഞ്ചിച്ച് അവനെ ദ്രോഹിച്ച്, 13 അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും 14 അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ 15 ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിന്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നേ. 16 പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തണം. 17 പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടണം. 18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കണം. 19 പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടെ ശയിക്കുകയും നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്ക് വരാതിരിക്കട്ടെ. 20 എന്നാൽ നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ - 21 അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ സാധിക്കാതിരിക്കുകയും [1] ചെയ്ത് നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ. 22 ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും’ എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ’ എന്ന് പറയണം. 23 പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കണം. 24 അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; 25 പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്ത് യാഗപീഠത്തിന്മേൽ അർപ്പിക്കണം. 26 പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കണം; അതിന്‍റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം. 27 അവൾ അശുദ്ധയായി തന്റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും. 28 എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും. 29 ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം; 30 ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ [2] ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തണം. 31 എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും”.
Chapter 6
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “നീ യിസ്രായേൽ മക്കളോട് പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനോ സ്ത്രീയോ യഹോവയ്ക്ക് സ്വയം സമർപ്പിക്കേണ്ടതിന് നാസീർവ്രതം [1] എന്ന വിശേഷ വിധിയായുള്ള വ്രതം അനുഷ്ഠിക്കുമ്പോൾ 3 വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കണം: വീഞ്ഞിന്റെയോ മദ്യത്തിന്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്. 4 തന്റെ നാസീർവ്രതകാലത്ത് ആദ്യവസാനം കുരുതൊട്ട് തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്. 5 നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കണം: തലമുടി വളർത്തണം. 6 അവൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്; 7 അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു; 8 നാസീർവ്രതകാലത്ത് ആദ്യവസാനം അവൻ യഹോവയ്ക്ക് വിശുദ്ധൻ ആകുന്നു. 9 അവന്റെ അടുക്കൽവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യണം. 10 എട്ടാം ദിവസം അവൻ രണ്ട് കുറുപ്രാവിനെയോ രണ്ട് പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. 11 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റെതിനെ ഹോമയാഗമായിട്ടും അർപ്പിച്ച് ശവത്താൽ അവൻ അശുദ്ധനായതുകൊണ്ട് അവന് വേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കണം. 12 അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവയ്ക്ക് വേർതിരിച്ച് ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരണം. അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ട് മുമ്പിലത്തെ കാലം കണക്കിലെടുക്കരുത്.
13 വ്രതസ്ഥന്റെ പ്രമാണം ഇതാണ്: അവന്റെ നാസീർ വ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. 14 അവൻ യഹോവയ്ക്ക് വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, 15 ഒരു കൊട്ടയിൽ, എണ്ണചേർത്ത് നേരിയ മാവു കൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം. 16 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കണം. 17 അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടി യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കണം. 18 പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്ത് തന്റെ വ്രതമുള്ള തലമുടി എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിൽ ഇടണം; 19 വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്ന് പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കയ്യിൽ വെക്കണം. 20 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം; ഇത് നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച [2] ചെയ്ത കൈക്കുറകോടും കൂടി പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥന് വീഞ്ഞ് കുടിക്കാം. 21 നാസീർവ്രതം അനുഷ്ഠിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നത് കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്ക് കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ അനുഷ്ഠിച്ച വ്രതം പോലെ തന്റെ നാസീർ വ്രതത്തിന്റെ പ്രമാണത്തിന് അനുസരണമായി തന്നേ അവൻ ചെയ്യെണം”.
22 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 23 “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത്:
24 യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ;
25 യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ;
26 യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്ക് സമാധാനം നല്കുമാറാകട്ടെ.
27 ഇങ്ങനെ അവർ യിസ്രായേൽ മക്കളുടെമേൽ എന്റെ നാമം വെക്കണം; ഞാൻ അവരെ അനുഗ്രഹിക്കും”.
Chapter 7
1 മോശെ തിരുനിവാസം നിവിർത്തിയശേഷം അതും അതിന്റെ ഉപകരണങ്ങളൊക്കെയും, യാഗപീഠവും അതിന്റെ സകലപാത്രങ്ങളും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു. 2 അന്ന് തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽ പ്രഭുക്കന്മാർ വഴിപാട് കഴിച്ചു. 3 അവർ വഴിപാടായിട്ട് ഈ രണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ മൂടിയുള്ള ആറ് വണ്ടികളും പന്ത്രണ്ട് കാളകളും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. 4 അപ്പോൾ യഹോവ മോശെയോട്: 5 “അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ ശുശ്രൂഷക്ക് തക്കവണ്ണം കൊടുക്കണം” എന്ന് കല്പിച്ചു. 6 മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്ക് കൊടുത്തു. 7 രണ്ട് വണ്ടികളും നാല് കാളകളെയും അവൻ ഗേർശോന്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് തക്കവണ്ണം കൊടുത്തു. 8 നാല് വണ്ടികളും എട്ട് കാളകളെയും അവൻ മെരാര്യർക്ക് പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിൽ അവർക്കുള്ള ശുശ്രൂഷക്ക് തക്കവണ്ണം കൊടുത്തു. 9 കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു. 10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്റെ മുമ്പാകെ കൊണ്ടുവന്നു. 11 അപ്പോൾ യഹോവ മോശെയോട്: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസം ഓരോ പ്രഭു അവരവരുടെ വഴിപാട് കൊണ്ടുവരണം” എന്ന് കല്പിച്ചു. 12 ഒന്നാം ദിവസം യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ വഴിപാട് കഴിച്ചു. 13 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 14 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 15 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്, 16 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ, 17 അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് ചെമ്മരിയാട്ടിൻകുട്ടി; ഇത് അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.
18 രണ്ടാംദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാട് കഴിച്ചു. 19 അവൻ വഴിപാട് കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 20 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 21 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 22 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 23 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാട്.
24 മൂന്നാംദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹോലോന്റെ മകൻ എലീയാബ് വഴിപാട് കഴിച്ചു. 25 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 26 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 27 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 28 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 29 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ഹോലോന്റെ മകൻ എലീയാബിന്റെ വഴിപാട്.
30 നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാട് കഴിച്ചു. 31 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 32 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 33 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 34 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 35 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.
36 അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാട് കഴിച്ചു. 37 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 38 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 39 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, 40 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിനായി രണ്ട് കാളകൾ, 41 അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാട്.
42 ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാട് കഴിച്ചു. 43 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 44 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 45 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, 46 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 47 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.
48 ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാട് കഴിച്ചു. 49 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 50 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 51 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്, 52 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 53 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാട്.
54 എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാട് കഴിച്ചു. 55 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 56 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 57 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 58 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 59 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്; ഇത് പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാട്.
60 ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാട് കഴിച്ചു. 61 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 62 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 63 ഹോമയാഗത്തിനായി, ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 64 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 65 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാട്.
66 പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാട് കഴിച്ചു. 67 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 68 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 69 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 70 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 71 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.
72 പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാട് കഴിച്ചു. 73 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 74 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 75 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 76 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 77 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാട്.
78 പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാട് കഴിച്ചു. 79 അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു - 80 ധൂപവർഗ്ഗം നിറഞ്ഞതും പത്ത് ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 81 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞാട്, 82 പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ, 83 സമാധാനയാഗത്തിനായി രണ്ട് കാളകൾ, അഞ്ച് ആട്ടുകൊറ്റൻ, അഞ്ച് കോലാട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞാട്. ഇത് ഏനാന്റെ മകൻ അഹീരയുടെ വഴിപാട്.
84 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കായി യിസ്രായേൽ പ്രഭുക്കന്മാർ കൊണ്ടുവന്ന വഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്, 85 പൊൻകലശം പന്ത്രണ്ട്, വെള്ളിത്തളിക ഒന്നിന് തൂക്കം നൂറ്റിമുപ്പത് ശേക്കെൽ; കിണ്ണം ഒന്നിന് എഴുപത് ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറ് ശേക്കെൽ. 86 ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ട്; ഓരോന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്ത് ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപത് ശേക്കെൽ. 87 ഹോമയാഗത്തിനുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റൻ പന്ത്രണ്ട്; 88 സമാധാനയാഗത്തിനായി നാൽക്കാലികൾ എല്ലാംകൂടി കാളകൾ ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇത് തന്നെ. 89 മോശെ തിരുമുമ്പിൽ സംസാരിക്കുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്ന് രണ്ട് കെരൂബുകളുടെ നടുവിൽനിന്ന് തന്നോട് സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവിടുന്ന് അവനോട് സംസാരിച്ചു.
Chapter 8
1 യഹോവ മോശെയോട് അരുളിച്ചെയ്തത്: 2 “ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിന്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കണം എന്ന് അഹരോനോട് പറയുക”. 3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻഭാഗത്തേക്ക് തിരിച്ചുകൊളുത്തി. 4 നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.
5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: 6 “ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എടുത്ത് ശുദ്ധീകരിക്കുക. 7 അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്: പാപപരിഹാരജലം അവരുടെ മേൽ തളിക്കണം; അവർ സർവാംഗം ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കണം. 8 അതിന്‍റെശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയമാവും എടുക്കണം; പാപയാഗത്തിനായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കണം. 9 ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; യിസ്രായേൽ മക്കളുടെ സഭയെ മുഴുവനും ഒരുമിച്ച് കൂട്ടണം. 10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തണം; യിസ്രായേൽ മക്കൾ ലേവ്യരുടെ മേൽ കൈ വെക്കണം. 11 യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ നീരാജനയാഗമായി അർപ്പിക്കണം. 12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. 13 നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കണം. 14 ഇങ്ങനെ ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് വേർതിരിക്കുകയും ലേവ്യർ എനിക്കുള്ളവരായിരിക്കുകയും വേണം. 15 അതിന്‍റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന് ലേവ്യർക്ക് അടുത്തുചെല്ലാം; നീ അവരെ ശുദ്ധീകരിച്ച് നീരാജനയാഗമായി അർപ്പിക്കണം. 16 അവർ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു. 17 മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു. 18 എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാകടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. 19 യിസ്രായേൽ മക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽ മക്കളുടെ വേലചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു”. 20 അങ്ങനെ മോശെയും അഹരോനും യിസ്രായേൽ മക്കളുടെ സഭമുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്ക് ചെയ്തു; അങ്ങനെ തന്നെ യിസ്രായേൽ മക്കൾ അവർക്ക് ചെയ്തു. 21 ലേവ്യർ അവർക്ക് തന്നെ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുദ്ധീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. 22 അതിന്‍റെശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ സമാഗമനകൂടാരത്തിൽ അവരുടെ വേലചെയ്യുവാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ച് മോശെയോട് കല്പിച്ചതുപോലെ തന്നെ അവർ അവർക്ക് ചെയ്തു.
23 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 24 ലേവ്യർക്കുള്ള പ്രമാണം ഇതാകുന്നു: ഇരുപത്തഞ്ച് വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കണം. 25 അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട; 26 എങ്കിലും സമാഗമനകൂടാരത്തിലെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ, അവർ അവരുടെ സഹോദരന്മാരെ സഹായിക്കണം; വേല ഒന്നും ചെയ്യണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ച് നീ ഇങ്ങനെ അവർക്ക് ചെയ്യണം.
Chapter 9
1 അവർ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 “യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കണം. 3 അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത് ആചരിക്കണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കണം”. 4 ‘പെസഹ ആചരിക്കണമെന്ന്’ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു. 5 അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു. 6 എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്ന് തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്: 7 “ഞങ്ങൾ ഒരുവന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത്” എന്ന് ചോദിച്ചു. 8 മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്ന് ഞാൻ കേൾക്കട്ടെ” എന്ന് പറഞ്ഞു.
9 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത് 10 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കണം. 11 രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കണം. 12 രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കണം. 13 എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കണം. 14 നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കണം.
15 തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു. 16 അത് എല്ലായ്പോഴും അങ്ങനെ തന്നെ ആയിരുന്നു; പകൽ മേഘമായും രാത്രി അഗ്നിപ്രകാശമായും അതിനെ മൂടിയിരുന്നു. 17 മേഘം കൂടാരത്തിന്മേൽനിന്ന് പൊങ്ങുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും; മേഘം നില്‍ക്കുന്നയിടത്ത് അവർ പാളയമിറങ്ങും. 18 യഹോവയുടെ കല്പനപോലെ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുകയും, പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ എല്ലാം അവർ പാളയമടിച്ച് താമസിക്കും. 19 മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ നിലകൊണ്ടപ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ കല്പനയ്ക്കായി കാത്തിരുന്നു. 20 ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും. 21 ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; പ്രഭാതകാലത്ത് മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും. 22 രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ നിലയുറപ്പിച്ചാൽ യിസ്രായേൽ മക്കൾ പുറപ്പെടാതെ പാളയമടിച്ച് താമസിക്കും; അത് പൊങ്ങുമ്പോഴോ അവർ പുറപ്പെടും. 23 യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും, യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
Chapter 10
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2 “വെള്ളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കണം; സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കുവാനും നീ അവ ഉപയോഗിക്കണം. 3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടണം. 4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടണം. 5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം. 6 രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്ര പുറപ്പെടണം; ഇങ്ങനെ ഇവരുടെ പുറപ്പാടിനുള്ള അടയാളമായി ഗംഭീരധ്വനി ഊതണം: 7 സഭയെ ഒന്നിച്ചുകൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്. 8 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം ഊതേണ്ടത്; ഇത് നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. 9 നിങ്ങളുടെ ദേശത്ത് നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്ത് ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. 10 നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതണം; അവ നിങ്ങൾക്ക് ദൈവത്തിന്റെ സന്നിധിയിൽ സ്മാരകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
11 അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്ന് പൊങ്ങി. 12 അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു. 13 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. 14 യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. 15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. 16 സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹോലോന്റെ മകൻ എലീയാബ്. 17 അപ്പോൾ തിരുനിവാസം അഴിച്ച് താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ട് പുറപ്പെട്ടു. 18 പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. 19 ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ. 20 ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. 21 അപ്പോൾ കെഹാത്യർ വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ട് പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവർത്തിക്കഴിയും. 22 പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴിലുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. 23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. 24 ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. 25 പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലായി ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. 26 ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. 27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. 28 യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
29 പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാന്യന്റെ മകനായ ഹോബാബിനോട്: “നിങ്ങൾക്ക് ഞാൻ തരുമെന്ന് യഹോവ അരുളിച്ചെയ്ത ദേശത്തേക്ക് ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന് നന്മ വാഗ്ദാനം ചെയ്തിരിക്കുകകൊണ്ട് നീ ഞങ്ങളോടുകൂടി വരുക; ഞങ്ങൾ നിനക്ക് നന്മ ചെയ്യും” എന്ന് പറഞ്ഞു. 30 അവൻ അവനോട്: “ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു” എന്ന് പറഞ്ഞു. 31 അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്ന് നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും. 32 ഞങ്ങളോടുകൂടി പോന്നാൽ യഹോവ ഞങ്ങൾക്ക് ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും” എന്ന് പറഞ്ഞു.
33 അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ട് മൂന്ന് ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്ക് വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന് മൂന്ന് ദിവസത്തെ വഴി മുമ്പോട്ട് പോയി. 34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു.
35 പെട്ടകം പുറപ്പെടുമ്പോൾ മോശെ: “യഹോവേ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറുകയും അങ്ങയെ പകക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകുകയും ചെയ്യട്ടെ” എന്ന് പറയും. 36 അത് വിശ്രമിക്കുമ്പോൾ അവൻ: “യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കലേക്ക് മടങ്ങിവരണമേ” എന്ന് പറയും.
Chapter 11
1 അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ട് അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. 2 ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി. 3 യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ [1] എന്ന് പേരായി.
4 പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും? 5 ഞങ്ങൾ ഈജിപ്റ്റിൽവെച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6 ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണുവാനില്ല എന്ന് പറഞ്ഞു. 7 മന്നയോ കൊത്തമല്ലി പോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു. 8 ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. 9 രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും. 10 ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി. 11 അപ്പോൾ മോശെ യഹോവയോട് പറഞ്ഞത്: “അങ്ങ് അടിയനെ വലച്ചത് എന്ത്? എന്നോട് കൃപ തോന്നാതെ ഈ സർവജനത്തിന്റെയും ഭാരം അങ്ങ് എന്റെ മേൽ വച്ചതെന്ത്? 12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ഈ ജനത്തെ മുഴുവനും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ? 13 ഈ ജനത്തിന് എല്ലാവർക്കും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരുക’ എന്ന് എന്നോട് പറഞ്ഞ് കരയുന്നു. 14 ഏകനായി ഈ സർവജനത്തെയും വഹിക്കുവാൻ എന്നെക്കൊണ്ട് കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു. 15 ഇങ്ങനെ എന്നോട് ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ”.
16 അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “യിസ്രായേൽമൂപ്പന്മാരിൽവച്ച് ജനത്തിന് പ്രമാണികളും മേൽവിചാരകന്മാരും ആയി നീ അറിയുന്ന എഴുപത് പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ട് വരുക. 17 അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും. 18 എന്നാൽ ജനത്തോട് നീ പറയേണ്ടത്: ‘നാളത്തേക്ക് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് നന്നായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ് യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരുകയും നിങ്ങൾ തിന്നുകയും ചെയ്യും. 19 ഒരു ദിവസമല്ല, രണ്ട് ദിവസമല്ല, അഞ്ച് ദിവസമല്ല, പത്ത് ദിവസമല്ല, ഇരുപത് ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നെ; 20 അത് നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ട് നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കുകയും, ‘ഞങ്ങൾ ഈജിപ്റ്റിൽ നിന്ന് എന്തിന് പുറപ്പെട്ടുപോന്നു’ എന്ന് പറഞ്ഞ് അവിടുത്തെ മുമ്പാകെ കരയുകയും ചെയ്തിരിക്കുന്നുവല്ലോ”. 21 അപ്പോൾ മോശെ: “എന്നോടുകൂടി ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു. 22 അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ” എന്ന് ചോദിച്ചു.
23 യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും” എന്ന് കല്പിച്ചു. 24 അങ്ങനെ മോശെ ചെന്ന് യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിർത്തി. 25 അനന്തരം യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്ത് മൂപ്പന്മാരായ ആ എഴുപത് പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നീട് അങ്ങനെ ചെയ്തില്ല. 26 എന്നാൽ ആ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽ തന്നെ താമസിച്ചിരുന്നു; ഒരുവന് എൽദാദ് എന്നും മറ്റവന് മേദാദ് എന്നും പേര്. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്ക് ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ച് പ്രവചിച്ചു. 27 അപ്പോൾ ഒരു യുവാവ് മോശെയുടെ അടുക്കൽ ഓടിച്ചെന്നു: “എൽദാദും മേദാദും പാളയത്തിൽവച്ച് പ്രവചിക്കുന്നു” എന്ന് അറിയിച്ചു. 28 അപ്പോൾ നൂന്റെ മകനും ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനും ആയിരുന്ന യോശുവ: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കണമേ” എന്ന് പറഞ്ഞു. 29 മോശെ അവനോട്: “എന്നെ വിചാരിച്ച് നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം എല്ലാവരും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു” എന്ന് പറഞ്ഞു. 30 പിന്നെ മോശെയും യിസ്രായേൽ മൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു.
31 അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്ന് പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം ഉയരത്തിൽ പറന്നുനില്ക്കുമാറാക്കി. 32 ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രിമുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി. 33 എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ, അത് ചവച്ചിറക്കും മുമ്പ് തന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു. 34 ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ [2] എന്ന് പേരായി. 35 കിബ്രോത്ത്-ഹത്താവ വിട്ട് ജനം ഹസേരോത്തിലേക്ക് പുറപ്പെട്ട് ഹസേരോത്തിൽ പാർത്തു.
Chapter 12
1 മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു: 2 “യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ” എന്ന് പറഞ്ഞു; യഹോവ അത് കേട്ടു. 3 മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു. 4 പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്ന് കല്പിച്ചു; അവർ മൂവരും ചെന്നു. 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതില്ക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു. 6 പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും. 7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. 8 അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ആകുന്നു; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്? 9 യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി. 10 മേഘവും കൂടാരത്തിന്റെ മീതെ നിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്ന് കണ്ടു. 11 അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ. 12 അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്ന് പറഞ്ഞു. 13 അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്ന് നിലവിളിച്ചു. 14 യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു. 15 ഇങ്ങനെ മിര്യാമിനെ ഏഴ് ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്തില്ല. 16 അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ട് പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
Chapter 13
1 യഹോവ മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്, ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളിനെ വീതം അയയ്ക്കണം”. 3 അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ യിസ്രായേൽ മക്കളിൽ തലവന്മാർ ആയിരുന്നു. 4 അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ. 5 ശിമെയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്. 6 യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 7 യിസ്സാഖാർ ഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. 8 എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. 9 ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. 10 സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ 11 യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. 12 ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. 13 ആശേർ ഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ. 14 നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. 15 ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. 16 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ ആകുന്നു. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്ക് യോശുവ എന്ന് പേരിട്ടു. 17 കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക; 18 ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; 19 അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, 20 പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. 21 അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി. 22 അവർ തെക്കെദേശത്തുകൂടി ചെന്ന് ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ ഈജിപ്റ്റിലെ സോവാരിന് ഏഴ് സംവത്സരം മുമ്പ് പണിതതായിരുന്നു. 23 അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടുകൂടി പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. 24 യിസ്രായേൽ മക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽ [1] താഴ്വര എന്ന് പേരായി. 25 അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു. 26 അവർ യാത്രചെയ്ത് പാരാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽ മക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. 27 അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും [2] ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ. 28 എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലുപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. 29 അമാലേക്യർ തെക്കെ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു”. 30 എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി: “നാം ചെന്ന് അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും” എന്ന് പറഞ്ഞു. 31 എങ്കിലും അവനോടുകൂടി പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴിയുകയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്ന് പറഞ്ഞു. 32 അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ; 33 അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.
Chapter 14
1 അപ്പോൾ സഭ ആസകലം തീവ്ര ദു:ഖത്താൽ ഉറക്കെ നിലവിളിച്ചു; ജനം ആ രാത്രിമുഴുവനും കരഞ്ഞു. 2 യിസ്രായേൽ മക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭ ആസകലം അവരോട്: “ഈജിപ്റ്റിൽവച്ചോ ഈ മരുഭൂമിയിൽവച്ചോ ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. 3 വാളാൽ വീഴേണ്ടതിന് യഹോവ ഞങ്ങളെ ആ ദേശത്തിലേക്ക് കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായിപ്പോകുമല്ലോ; ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയല്ലയോ ഞങ്ങൾക്ക് നല്ലത്?” എന്ന് പറഞ്ഞു. 4 നാം ഒരു നായകനെ തിരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. 5 അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പിൽ കവിണ്ണുവീണു. 6 ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി, 7 യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. 8 യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും. 9 യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്. 10 എന്നാൽ ‘അവരെ കല്ലെറിയണം’ എന്ന് സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. 11 യഹോവ മോശെയോട്: “ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യത്തിൽ ചെയ്തിട്ടുള്ള സകല അടയാളങ്ങളും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? 12 ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച് സംഹരിച്ചുകളയുകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. 13 മോശെ യഹോവയോട് പറഞ്ഞത്: “എന്നാൽ ഈജിപ്റ്റുകാർ അത് കേൾക്കും; അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് അങ്ങയുടെ ശക്തിയാൽ പുറപ്പെടുവിച്ച് കൊണ്ടുവന്നുവല്ലോ. 14 അവർ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ അങ്ങ് ഈ ജനത്തിന്റെ മദ്ധ്യത്തിൽ ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായി കണ്ടു എന്നും ഈജിപ്റ്റുകാർ കേട്ടിരിക്കുന്നു; അവിടുത്തെ മേഘം ഇവർക്ക് മീതെ നില്‍ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് ഇവർക്ക് മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. 15 അങ്ങ് ഇപ്പോൾ ഈ ജനത്തെ മുഴുവനും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: 16 ‘ഈ ജനത്തോട് സത്യംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ട് അവൻ അവരെ മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു’ എന്ന് പറയും. 17 യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദർശിക്കുന്നവൻ; 18 എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങയുടെ ശക്തി വലുതായിരിക്കണമേ. 19 അങ്ങയുടെ മഹാദയയ്ക്കു തക്കവണ്ണം ഈജിപ്റ്റ് മുതൽ ഇവിടംവരെ ഈ ജനത്തോട് അങ്ങ് ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കണമേ”. 20 അതിന് യഹോവ അരുളിച്ചെയ്തത്: “നിന്റെ അപേക്ഷ പ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. 21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കും. 22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ച് ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്ത് പ്രാവശ്യം എന്നെ പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് 23 അവരുടെ പിതാക്കന്മാരോട് ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല; എന്നെ നിരസിച്ചവർ ആരും അത് കാണുകയില്ല. 24 എന്റെ ദാസനായ കാലേബോ, അവന് വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്ക് ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അത് കൈവശമാക്കും. 25 എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ട് നിങ്ങൾ നാളെ ചെങ്കടലിലേക്കുള്ള വഴിയായി മരുഭൂമിയിലേക്ക് മടങ്ങിപ്പോകുവിൻ”.
26 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 27 “ഈ ദുഷ്ടജനം എത്രത്തോളം എനിക്ക് വിരോധമായി പിറുപിറുക്കും? യിസ്രായേൽ മക്കൾ എനിക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു. 28 ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് അവരോട് പറയുവിൻ. 29 ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപത് വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി 30 എന്റെ നേരെ പിറുപിറുത്ത നിങ്ങളിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്ന് സത്യംചെയ്ത ദേശത്ത് കടക്കുകയില്ല. 31 എന്നാൽ കൊള്ളയായിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും. 32 എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. 33 നിങ്ങളിൽ അവസാനത്തെ ആൾ ഈ മരുഭൂമിയിൽ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങളുടെ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ ഇടയരായി സഞ്ചരിക്കും; 34 ദേശം ഒറ്റുനോക്കിയ നാല്പത് ദിവസത്തിന്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പത് സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്റെ അകൽച്ച അറിയും. 35 എനിക്ക് വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്ന് യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു”. 36 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞ് സഭമുഴുവനും അവന് വിരോധമായി പിറുപിറുക്കുവാൻ കാരണം ആയവരും, 37 ദേശത്തെക്കുറിച്ച് ദുർവർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ട് മരിച്ചു. 38 എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ പുത്രൻ കാലേബും മരിച്ചില്ല. 39 പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽ മക്കൾ എല്ലാവരോടും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
40 പിറ്റേന്ന് അവർ അതികാലത്ത് എഴുന്നേറ്റ്: “ഇതാ, യഹോവ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി” എന്ന് പറഞ്ഞ് മലമുകളിൽ കയറി. 41 അപ്പോൾ മോശെ: “നിങ്ങൾ എന്തിന് യഹോവയുടെ കല്പന ലംഘിക്കുന്നു? അത് സാദ്ധ്യമാകുകയില്ല. 42 ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന് നിങ്ങൾ കയറരുത്; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല. 43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ട് പിന്തിരിഞ്ഞിരിക്കുന്നതുകൊണ്ട് യഹോവ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയില്ല” എന്ന് പറഞ്ഞു. 44 എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്ന് പുറപ്പെട്ടതും ഇല്ല. 45 അനന്തരം മലയിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ച് ഹോർമ്മാവരെ അവരെ ഛിന്നിച്ച് ഓടിച്ചുകളഞ്ഞു.
Chapter 15
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘ഞാൻ നിങ്ങൾക്ക് തരുന്ന നിങ്ങളുടെ നിവാസദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം 3 ഒരു നേർച്ച നിവർത്തിക്കുവാനോ, സ്വമേധാദാനമായോ, നിങ്ങളുടെ ഉത്സവങ്ങളിലോ, മാടിനെയോ ആടിനെയോ ഹോമയാഗമായിട്ടോ ഹനനയാഗമായിട്ടോ യഹോവയ്ക്ക് സൗരഭ്യവാസനയായി ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ, 4 യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽ ഗീൻ എണ്ണചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം. 5 ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിന് കാൽഹീൻ വീഞ്ഞ് കൊണ്ടുവരണം. 6 ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരണം. 7 അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കണം. 8 നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ 9 അതിനോടുകൂടി അര ഗീൻ എണ്ണചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കണം. 10 അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം. 11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. 12 നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം. 13 സ്വദേശവാസിയായവരെല്ലാം യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കണം. 14 നിങ്ങളോടുകൂടി പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുവനോ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുന്നതുപോലെ തന്നെ അവനും അനുഷ്ഠിക്കണം. 15 നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും സർവ്വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നെ ആയിരിക്കണം. 16 നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കണം”.
17 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 18 “യിസ്രായേൽ മക്കളോട് പറയേണ്ടത്: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം, 19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം [1] കഴിക്കണം. 20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നെ അത് ഉദർച്ച ചെയ്യണം. 21 ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ട് യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കണം.
22 യഹോവ മോശെയോട് കല്പിച്ച ഈ സകലകല്പനകളിൽ 23 ഏതെങ്കിലും പ്രമാണിക്കാതെ വീഴ്ച വരുത്തുകയോ, കല്പിച്ച നാൾമുതൽ തലമുറതലമുറയായി മോശെമുഖാന്തരം കല്പിച്ച സകലത്തിലും ഏതെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റ് ചെയ്യുകയോ ചെയ്താൽ, 24 അറിവില്ലാതെ അബദ്ധത്തിൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടി ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടി യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കണം. 25 ഇങ്ങനെ പുരോഹിതൻ യിസ്രായേൽ മക്കളുടെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോട് ക്ഷമിക്കും; അത് അബദ്ധത്തിൽ സംഭവിക്കുകയും അവർ അവരുടെ അബദ്ധത്തിനായി യഹോവയ്ക്ക് ദഹനയാഗമായി അവരുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കുകയും ചെയ്തുവല്ലോ. 26 എന്നാൽ അത് യിസ്രായേൽ മക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കും; തെറ്റ് സർവ്വജനത്തിനുമുള്ളതായിരുന്നുവല്ലോ. 27 ഒരാൾ അബദ്ധത്തിൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഒരു പെൺകോലാടിനെ അർപ്പിക്കണം. 28 അബദ്ധത്തിൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും. 29 യിസ്രായേൽ മക്കളുടെ ഇടയിൽ അബദ്ധത്തിൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നുപാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കണം. 30 എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടി ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 31 അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവിടുത്തെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും”.
32 യിസ്രായേൽ മക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു. 33 അവൻ വിറക് പെറുക്കുന്നത് കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു. 34 അവനോട് ചെയ്യേണ്ടത് എന്തെന്ന് വിധിച്ചിട്ടില്ലായിരുന്നതുകൊണ്ട് അവർ അവനെ തടവിൽവച്ചു. 35 പിന്നെ യഹോവ മോശെയോട്: “ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കണം; സർവ്വസഭയും പാളയത്തിന് പുറത്തുവച്ച് അവനെ കല്ലെറിയണം” എന്ന് കല്പിച്ചു. 36 യഹോവ മോശെയോട് കല്പിച്ചതുപോലെ സർവ്വസഭയും അവനെ പാളയത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.
37 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 38 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കുകയും ഓരോ തൊങ്ങലിലും നീലച്ചരട് കെട്ടുകയും വേണം. 39 നിങ്ങൾ യഹോവയുടെ സകല കല്പനകളും ഓർത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കണം. 40 നിങ്ങൾ എന്റെ സകല കല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ. 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് നിങ്ങളെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.
Chapter 16
1 എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ 2 യിസ്രായേൽ മക്കളിൽ സഭാപ്രധാനികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രമാണികളുമായ ഇരുനൂറ്റമ്പത് പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു. 3 അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: “മതി, മതി; സഭയിൽ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്?” എന്ന് പറഞ്ഞു. 4 ഇത് കേട്ടപ്പോൾ മോശെ കമിഴ്ന്നുവീണു. 5 അവൻ കോരഹിനോടും എല്ലാ കൂട്ടരോടും പറഞ്ഞത്: “നാളെ രാവിലെ യഹോവ അവിടുത്തേക്കുള്ളവർ ആരെന്നും തിരുസന്നിധിയോട് അടുക്കുവാൻ യോഗ്യതയുള്ള വിശുദ്ധൻ ആരെന്നും കാണിക്കും; അവിടുന്ന് തിരഞ്ഞെടുക്കുന്നവനെ അവിടുത്തോട് അടുക്കുമാറാക്കും. 6 കോരഹും അവന്റെ എല്ലാ കൂട്ടരുമായുള്ളവരേ, ഇതു ചെയ്യുവിൻ: 7 നാളെ യഹോവയുടെ സന്നിധിയിൽ ധൂപകലശം എടുത്ത് അതിൽ തീയിട്ട് ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!” 8 പിന്നെ മോശെ കോരഹിനോട് പറഞ്ഞത്: “ലേവിപുത്രന്മാരേ, കേൾക്കുവിൻ. 9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്ക്കുവാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ? 10 അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? 11 ഇത് കാരണം നീയും നിന്റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?”.
12 പിന്നെ മോശെ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ച്; അതിന് അവർ: 13 “ഞങ്ങൾ വരുകയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും [1] ഒഴുകുന്ന ദേശത്തുനിന്ന് കൊണ്ടുവന്നത് കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ? 14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും [2] ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരുകയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരുകയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണ് ചുഴന്നെടുക്കുമോ [3] ? ഞങ്ങൾ വരുകയില്ല” എന്ന് പറഞ്ഞു. 15 അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോട്: “അവരുടെ വഴിപാട് കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷവും ചെയ്തിട്ടുമില്ല” എന്ന് പറഞ്ഞു. 16 മോശെ കോരഹിനോട്: “നീയും നിന്റെ അനുയായികളായ ഇരുന്നൂറ്റമ്പതുപേരും (250) നാളെ യഹോവയുടെ സന്നിധിയിൽ വരണം; അഹരോനും അവിടെ ഉണ്ടായിരിക്കും. 17 നിങ്ങൾ ഓരോരുത്തൻ അവനവന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗ്ഗം ഇട്ട് ഒരോരുത്തനും ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടി അവനവന്റെ ധൂപകലശവുമായി വരണം” എന്ന് പറഞ്ഞു. 18 അങ്ങനെ അവർ ഓരോരുത്തൻ അവനവന്റെ ധൂപകലശം എടുത്ത് തീയിട്ട് അതിൽ ധൂപവർഗ്ഗവും ഇട്ട് മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്നു. 19 കോരഹ് അവർക്ക് വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭയ്ക്കും പ്രത്യക്ഷമായി.
20 യഹോവ മോശെയോടും അഹരോനോടും: 21 “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്ന് കല്പിച്ചു. 22 അപ്പോൾ അവർ കമിഴ്ന്നുവീണു: “സകലജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സർവ്വസഭയോടും കോപിക്കുമോ” എന്ന് പറഞ്ഞു. 23 അതിന് യഹോവ മോശെയോട്: 24 “കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിക്കൊള്ളുവിൻ എന്ന് സഭയോട് പറയുക” എന്ന് കല്പിച്ചു. 25 മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽ മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
26 അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്ന് പറഞ്ഞു. 27 അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതില്ക്കൽനിന്നു. 28 അപ്പോൾ മോശെ പറഞ്ഞത്: “ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്ന് നിങ്ങൾ ഇതിനാൽ അറിയും: 29 സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. 30 എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”. 31 അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. 32 ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. 33 അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെ മേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു. 34 അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്ന് പറഞ്ഞ് ഓടിപ്പോയി. 35 അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ട് ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
36 യഹോവ മോശെയോട് അരുളിച്ചെയ്തത്: 37 “എരിതീയുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുക്കുവാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് പറയുക; അവ വിശുദ്ധമാകുന്നു; തീ തട്ടിക്കളയുകയും ചെയ്യുക; 38 പാപംചെയ്ത് അവർക്ക് ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിയുവാൻ അടിച്ച് തകിടാക്കണം; അത് യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽ മക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ”. 39 വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത്, 40 അഹരോന്റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന്, കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ, യിസ്രായേൽ മക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നെ.
41 പിറ്റെന്നാൾ യിസ്രായേൽ മക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു” എന്ന് പറഞ്ഞു. 42 ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്റെ നേരെ നോക്കിയപ്പോൾ, മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു. 43 അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു. 44 യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; 45 ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കമിഴ്ന്നുവീണു. 46 മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ട് വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു” എന്ന് പറഞ്ഞു. 47 മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്, 48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. 49 കോരഹിന്റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറുപേർ ആയിരുന്നു 50 പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.
Chapter 17
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കളോട് സംസാരിച്ച്, ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തനിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ട് വടി വാങ്ങി ഓരോരുത്തന്റെ വടിയിൽ അവനവന്റെ പേരെഴുതുക. 3 ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കണം. 4 സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ നിയമപെട്ടകത്തിനു മുമ്പാകെ [1] അവ വെക്കണം. 5 ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽ മക്കൾ നിങ്ങൾക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ നിർത്തലാക്കും”. 6 മോശെ യിസ്രായേൽ മക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തനും ഓരോ വടിവീതം പന്ത്രണ്ട് വടി അവന്റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. 7 മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽവച്ചു. 8 പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു. 9 മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ പുറത്ത് കൊണ്ടുവന്നു; അവർ ഓരോരുത്തൻ അവനവന്റെ വടി നോക്കിയെടുത്തു. 10 യഹോവ മോശെയോട്: “അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരുക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്ന് കല്പിച്ചു. 11 മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.
12 അപ്പോൾ യിസ്രായേൽ മക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു. 13 യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ സകലരും ചത്തൊടുങ്ങണമോ” എന്ന് പറഞ്ഞു.
Chapter 18
1 പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും, നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കണം. 2 നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ നിന്റെ സഹോദരന്മാരും നിന്നോടുകൂടെ അടുത്തുവരണം. അവർ നിന്നോട് ചേർന്ന് നിനക്ക് ശുശ്രൂഷ ചെയ്യണം; നീയും നിന്റെ പുത്രന്മാരും സാക്ഷ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യണം. 3 അവർ നിനക്കും കൂടാരത്തിലെ ശുശ്രൂഷയ്ക്കും ആവശ്യമുള്ള ചുമതലകൾ നിർവഹിക്കണം; എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിന് അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്. 4 അവർ നിന്നോട് ചേർന്ന് സമാഗമനകൂടാരം സംബന്ധിച്ച സകലവേലയ്ക്കുമായി കൂടാരത്തിന്റെ കാര്യം നോക്കണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്. 5 യിസ്രായേൽ മക്കളുടെമേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന് വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും ചുമതലകൾ നിങ്ങൾ നിർവഹിക്കണം. 6 ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്ക് ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്നു. 7 ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ച് ശുശ്രൂഷ ചെയ്യണം; പൗരോഹിത്യം ഞാൻ നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്ത് വന്നാൽ മരണശിക്ഷ അനുഭവിക്കണം”.
8 യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽ മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു. 9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും [1] അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ആയിരിക്കണം. 10 അതിവിശുദ്ധവസ്തുവായിട്ട് [2] അത് ഭക്ഷിക്കണം; ആണുങ്ങളെല്ലാം അത് ഭക്ഷിക്കണം. അത് നിനക്കുവേണ്ടി വിശുദ്ധമായിരിക്കണം. 11 യിസ്രായേൽ മക്കൾ ദാനമായി നൽകുന്ന ഉദർച്ചാർപ്പണമായ ഇതും, അവരുടെ സകലനീരാജനയാഗങ്ങളും നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം. 12 എണ്ണയിലും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായ സകലവും ഇങ്ങനെ അവർ യഹോവയ്ക്ക് അർപ്പിക്കുന്ന എല്ലാ ആദ്യഫലവും ഞാൻ നിനക്ക് തന്നിരിക്കുന്നു. 13 അവർ അവരുടെ ദേശത്തെ എല്ലാറ്റിൽ നിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്ക് ആയിരിക്കണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം. 14 യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്ക് ആയിരിക്കണം. 15 മനുഷ്യരിൽനിന്നോ മൃഗങ്ങളിൽ നിന്നോ അവർ യഹോവയ്ക്ക് കൊണ്ടുവരുന്ന എല്ലാ കടിഞ്ഞൂലും നിനക്ക് ആയിരിക്കണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കണം. 16 വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കൽ ഒന്നിന് ഇരുപത് ഗേര [3] പ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ. 17 എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം. 18 നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ആയിരിക്കണം. 19 യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു അലംഘ്യനിയമം ആകുന്നു”. 20 യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു” എന്ന് അരുളിച്ചെയ്തു.
21 ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു. 22 യിസ്രായേൽ മക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്. 23 ലേവ്യർ സമാഗമനകൂടാരം സംബന്ധിച്ച വേല ചെയ്യുകയും അവരുടെ അകൃത്യം വഹിക്കുകയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം; അവർക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്. 24 യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവർക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ അവകാശം അരുത്” എന്ന് ഞാൻ അവരോട് കല്പിച്ചിരിക്കുന്നു.
25 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 26 “നീ ലേവ്യരോട് ഇപ്രകാരം പറയണം: യിസ്രായേൽ മക്കളുടെ പക്കൽനിന്ന് ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്ക് തന്നിരിക്കുന്ന ദശാംശം അവരോട് വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്ന് നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം. 27 നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്ക് കണക്കിടും. 28 ഇങ്ങനെ യിസ്രായേൽ മക്കളോട് നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദർച്ചാർപ്പണം അർപ്പിക്കുകയും അത് പുരോഹിതനായ അഹരോന് കൊടുക്കുകയും വേണം. 29 നിങ്ങൾക്ക് ലഭിച്ച സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കണം. 30 ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും. 31 അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാഗങ്ങൾക്കും എവിടെവച്ചും ഭക്ഷിക്കാം; അത് സമാഗമനകൂടാരത്തിൽ നിങ്ങൾ ചെയ്യുന്ന വേലയ്ക്കുള്ള പ്രതിഫലംആകുന്നു. 32 അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽ മക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരുകയുമില്ല”.
Chapter 19
1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2 “യഹോവ കല്പിച്ച ന്യായപ്രമാണം ഇതാണ്: കളങ്കവും ഊനവും ഇല്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക. 3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കുകയും വേണം. 4 പുരോഹിതനായ എലെയാസാർ വിരൽകൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന് നേരെ ഏഴു പ്രാവശ്യം തളിക്കണം. 5 അതിന്‍റെശേഷം പശുക്കിടാവിനെ അവന്റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടി ചുടണം. 6 പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം. 7 അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. 8 അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം. 9 പിന്നെ ശുദ്ധിയുള്ള ഒരുവൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വെക്കണം; അത് യിസ്രായേൽ മക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കണം; അത് ഒരു പാപയാഗം. 10 പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. 11 ഏതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം. 12 അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ട് സ്വയം ശുദ്ധീകരിക്കണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാംദിവസം അവൻ സ്വയം ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകുകയില്ല. 13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ ശുദ്ധീകരണജലം അവന്റെമേൽ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു. 14 കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം. 15 മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. 16 വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ, മരിച്ചുപോയവനെയോ, മനുഷ്യന്റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴ് ദിവസം അശുദ്ധനായിരിക്കണം. 17 അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവ വെള്ളം ഒഴിക്കണം. 18 പിന്നെ ശുദ്ധിയുള്ള ഒരുവൻ ഈസോപ്പ് എടുത്ത് വെള്ളത്തിൽ മുക്കി കൂടാരത്തെയും അതിലെ സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും, അസ്ഥിയാലോ ഒരു ശവക്കുഴിയാലോ കൊല്ലപ്പെട്ടവനാലോ മരിച്ചുപോയവനാലോ അശുദ്ധനായവനെയും തളിക്കണം. 19 ശുദ്ധിയുള്ളവൻ അശുദ്ധനായിത്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം; ഏഴാം ദിവസം അവൻ സ്വയം ശുദ്ധീകരിച്ച് വസ്ത്രം അലക്കി വെള്ളത്തിൽ സ്വയം കഴുകണം; സന്ധ്യയ്ക്ക് അവൻ ശുദ്ധിയുള്ളവനാകും. 20 എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ. 21 ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ശുദ്ധീകരണജലം തളിക്കുന്നവൻ വസ്ത്രം അലക്കണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം. 22 അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അത് തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കണം.
Chapter 20
1 അനന്തരം യിസ്രായേൽ മക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻ മരുഭൂമിയിൽ എത്തി. ജനം കാദേശിൽ പാർത്തു. അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു. 2 ജനത്തിന് കുടിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. 3 ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. 4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? 5 ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ ഈജിപ്റ്റിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്ന് പറഞ്ഞു. 6 അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ചെന്ന് കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി. 7 യഹോവ മോശെയോട്: “നിന്റെ വടി എടുത്ത് നീയും നിന്റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക. 8 എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കണം” എന്ന് അരുളിച്ചെയ്തു. 9 തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു. 10 മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്ന് പറഞ്ഞു. 11 മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ട് പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. 12 പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്ന് അരുളിച്ചെയ്തു. 13 ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
14 അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു: 15 “ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽ പോയി ഏറിയകാലം പാർത്തു: ഈജിപ്റ്റിലുള്ളവർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. 16 ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. 17 ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും; 18 നിന്റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല”. ഏദോം അവനോട്: “നീ എന്റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെനേരെ പുറപ്പെടും” എന്ന് പറഞ്ഞു. 19 അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചാൽ അതിന്റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്ന് പറഞ്ഞു. 20 അതിന് അവൻ “നീ കടന്നുപോകരുത്” എന്ന് പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്റെനേരെ പുറപ്പെട്ടു. 21 ഇങ്ങനെ ഏദോം തന്റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു.
22 പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ട് ഹോർപർവ്വതത്തിൽ എത്തി. 23 ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 24 “അഹരോൻ തന്റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല. 25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന് 26 അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ച് മരിച്ച് തന്റെ ജനത്തോടു ചേരും”. 27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി. 28 മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു. 29 ‘അഹരോൻ മരിച്ചുപോയി’ എന്ന് സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പത് ദിവസം വിലപിച്ചുകൊണ്ടിരുന്നു.
Chapter 21
1 യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്ന് തെക്കെ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ് രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി. 2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ചനേർന്നു: “ഈ ജനത്തെ അവിടുന്ന് എന്റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്ന് യഹോവയോട് ശപഥം ചെയ്തു. 3 യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ [1] എന്ന് പേരായി.
4 പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്റെ മനസ്സ് ക്ഷീണിച്ച്. 5 ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്ന് പറഞ്ഞു. 6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. 7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം” എന്ന് പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. 8 യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്ന് പറഞ്ഞു. 9 അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും. 10 അനന്തരം യിസ്രായേൽ മക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി. 11 ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട് സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. 12 അവിടെനിന്ന് പുറപ്പെട്ട സേരേദ് താഴ്വരയിൽ പാളയമിറങ്ങി. 13 അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽക്കൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്റെ അതിരായിരുന്നു. അതുകൊണ്ട്:
14 “സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും
ആരിന്റെ നിവാസത്തോളം നീണ്ടു.
15 മോവാബിന്റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്”. എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
16 അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ”. 17 ആ സമയത്ത് യിസ്രായേൽ:
“കിണറേ, പൊങ്ങിവാ; അതിന് പാടുവിൻ.
18 പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും
അവരുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ”
എന്നുള്ള പാട്ട് പാടി. 19 പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന് 20 ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗാമുകളിലേക്കും യാത്രചെയ്തു.
21 അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: 22 “ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽ കൂടി തന്നെ പൊയ്ക്കൊള്ളാം” എന്ന് പറയിച്ചു. 23 എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു. 24 യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിര് ഉറപ്പുള്ളത് ആയിരുന്നു. 25 ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും അപ്രകാരം തന്നെ. 26 ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു. 27 അതുകൊണ്ട് കവിവരന്മാർ പറയുന്നത്:
“ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28 ഹെശ്ബോനിൽനിന്ന് തീയും
സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്,
മോവാബിലെ ആരിനെയും
അർന്നോൻ തീരത്തെ ഗിരിനിവാസികളെയും [2] ദഹിപ്പിച്ചു.
29 മോവാബേ, നിനക്ക് ഹാ കഷ്ടം!
കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു.
അവൻ തന്റെ പുത്രന്മാരെ പലായനത്തിനും
പുത്രിമാരെ അമോര്യ രാജാവായ സീഹോന് അടിമയായും കൊടുത്തു.
30 ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു [3] ;
മെദേവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി”.
31 ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.
32 അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ച്; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു. 33 പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻരാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെ നേരെ പുറപ്പെട്ട് എദ്രെയിൽ വച്ച് യുദ്ധംചെയ്തു. 34 അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും” എന്ന് അരുളിച്ചെയ്തു. 35 അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും നിശ്ശേഷം കൊന്നൊടുക്കി, അവന്റെ ദേശം കൈവശമാക്കുകയും ചെയ്തു.
Chapter 22
1 യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ട് യെരിഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. 2 യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞ്. 3 ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു. 4 മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു. 5 അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു. 6 നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു” എന്ന് പറയിച്ചു. 7 മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകൾ അവനോട് പറഞ്ഞു. 8 അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു. 9 ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു” എന്ന് ചോദിച്ചു. 10 ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം. 11 പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവ്, സിപ്പോരിന്റെ മകനായ ബാലാക്ക്, എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 12 ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടി പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്ന് കല്പിച്ചു. 13 ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടി പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല” എന്ന് പറഞ്ഞു. 14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്; “ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല” എന്ന് പറഞ്ഞു. 15 ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു. 16 അവർ ബിലെയാമിന്റെ അടുക്കൽവന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ. 17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതെല്ലാം ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു. 18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല. 19 ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു. 20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടി പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു. 21 ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടി പോയി. 22 അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. 23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു. 24 പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു. 25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു. 26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. 27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു. 28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു. 29 ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു. 30 കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്ന് ചോദിച്ചു; “ഇല്ല” എന്ന് അവൻ പറഞ്ഞു. 31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്: 32 “ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു. 33 കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു. 34 ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്ന് പറഞ്ഞു. 35 യഹോവയുടെ ദൂതൻ ബിലെയാമിനോട്: “ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു. 36 ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു. 37 ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ” എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്: 38 “ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു” എന്ന് പറഞ്ഞു. 39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടി പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി. 40 ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടിയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41 പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് [1] കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
Chapter 23
1 അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴ് യാഗപീഠം പണിത്, ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു. 2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിന്മേൽ ഒരോ കാളയെയും ഒരോ ആട്ടുകൊറ്റനെയും വീതം യാഗം കഴിച്ചു; 3 പിന്നെ ബിലെയാം ബാലാക്കിനോട്: “നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെല്ലട്ടെ; പക്ഷേ യഹോവ എനിക്ക് പ്രത്യക്ഷനാകും; അവിടുന്ന് എനിക്ക് എന്ത് വെളിപ്പെടുത്തുന്നുവോ അത് ഞാൻ നിന്നോട് അറിയിക്കും” എന്ന് പറഞ്ഞ് കുന്നിന്മേൽ കയറി. 4 ദൈവം ബിലെയാമിന് പ്രത്യക്ഷനായി; ബിലെയാം അവനോട്: “ഞാൻ ഏഴ് യാഗപീഠം ഒരുക്കി ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 5 അപ്പോൾ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിൽ കൊടുത്തു: “നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയണം” എന്ന് കല്പിച്ചു. 6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുകയായിരുന്നു. 7 അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
‘ചെന്ന് യാക്കോബിനെ ശപിക്കുക;
ചെന്ന് യിസ്രായേലിനെ പ്രാകുക’ എന്ന് പറഞ്ഞു.
8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും? 9 ശിലാഗ്രങ്ങളിൽനിന്ന് ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്ന് ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചുപാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10 യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം?
യിസ്രായേലിൽ കാൽ അംശത്തെ ആർക്ക് ഗണിക്കാം?
ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
11 ബാലാക്ക് ബിലെയാമിനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിക്കുവാനല്ലയോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കുകയത്രേ ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. 12 അതിന് അവൻ: “യഹോവ എന്റെ നാവിന്മേൽ തന്നത് പറയുവാൻ ഞാൻ ബദ്ധശ്രദ്ധനാകേണ്ടയോ?” എന്ന് ഉത്തരം പറഞ്ഞു. 13 ബാലാക്ക് അവനോട്: “നീ അവരെ മറ്റൊരു സ്ഥലത്തുനിന്ന് കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരംശം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കണം” എന്ന് പറഞ്ഞു. 14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴ് യാഗപീഠം പണിത് ഓരോന്നിലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15 പിന്നെ അവൻ ബാലാക്കിനോട്: “ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്കുക; ഞാൻ അങ്ങോട്ട് ചെന്ന് കാണട്ടെ” എന്ന് പറഞ്ഞു. 16 യഹോവ ബിലെയാമിന് പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയുക” എന്ന് കല്പിച്ചു. 17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ ബാലാക്ക് മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോട്: “യഹോവ അരുളിച്ചെയ്തത് എന്ത്” എന്ന് ചോദിച്ചു. 18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബാലാക്കേ, എഴുന്നേറ്റ് കേൾക്കുക;
സിപ്പോരിന്റെ പുത്രാ, എനിക്ക് ചെവിതരുക.
19 വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല;
അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല;
അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ?
അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?
20 അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു;
അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അത് മറിച്ചുകൂടാ.
21 യാക്കോബിൽ തിന്മ കാണുവാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിക്കുവാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്.
22 ദൈവം അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.
23 യിസ്രായേലിനെതിരെ പ്രയോഗിക്കുവാൻ ആഭിചാരമോ കൺകെട്ട് വിദ്യയോ ഇല്ല;
ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു;
അവൻ ഇര പിടിച്ച് തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
25 അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ടാ അനുഗ്രഹിക്കുകയും വേണ്ടാ” എന്ന് പറഞ്ഞു. 26 ബിലെയാം ബാലാക്കിനോട്: “യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്ന് നിന്നോട് പറഞ്ഞില്ലയോ” എന്നുത്തരം പറഞ്ഞു. 27 ബാലാക്ക് ബിലെയാമിനോട്: “വരുക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിക്കുവാൻ ദൈവത്തിന് പക്ഷേ സമ്മതമാകും” എന്ന് പറഞ്ഞു. 28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോട്: “ഇവിടെ എനിക്ക് ഏഴ് യാഗപീഠം പണിത് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക” എന്ന് പറഞ്ഞു. 30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
Chapter 24
1 യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു; 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5 യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7 അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന് വെള്ളം ധാരാളം;
അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നെ.
8 ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന്
പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്. 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു. 12 അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല; 13 ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? 14 ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം. 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17 ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം [1] തകർക്കുകയും
ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും [2] സംഹരിക്കുകയും ചെയ്യും.
18 ഏദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
“അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ”.
21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
“നിന്റെ നിവാസം ഉറപ്പുള്ളത്:
നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22 എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24 കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.
25 അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.
Chapter 25
1 യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. 2 അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്ക് ക്ഷണിച്ചു; ജനം ഭക്ഷിക്കുകയും അവരുടെ ദേവന്മാരെ നമസ്കരിക്കുകയും ചെയ്തു. 3 യിസ്രായേൽ ബാൽ-പെയോരിനോടു ചേർന്നു; അതിനാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. 4 യഹോവ മോശെയോട്: “യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് ജനത്തിന്റെ തലവന്മാരെയെല്ലാം കൂട്ടി അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളയുക [1] ” എന്ന് കല്പിച്ചു. 5 മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: “നിങ്ങളുടെ ആളുകളിൽ ബാൽ-പെയോരിനോട് ചേർന്നവരെ നിങ്ങൾതന്നെ കൊല്ലുവിൻ” എന്ന് പറഞ്ഞു. 6 എന്നാൽ മോശെയും യിസ്രായേൽസഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്ക് ഒരു മിദ്യാന്യസ്ത്രീയെ കൊണ്ടുവന്നു. 7 അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അത് കണ്ടപ്പോൾ സഭയുടെ മദ്ധ്യത്തിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം എടുത്ത്, 8 ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്ക് ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി; അപ്പോൾ ജനത്തെ നശിപ്പിച്ചുകൊണ്ടിരുന്ന പകർച്ചവ്യാധി യിസ്രായേൽ മക്കളെ വിട്ടുമാറി. 9 ഇരുപത്തിനാലായിരംപേർ ബാധകൊണ്ട് മരിച്ചുപോയി.
10 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 11 “ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽ മക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി പ്രവർത്തിച്ച് എന്റെ ക്രോധം അവരെ വിട്ടുപോകുവാൻ ഇടയാക്കിയിരിക്കുന്നു. 12 ആകയാൽ ഇതാ, ഞാൻ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു. 13 ‘അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്റെ നിയമമാകും’ എന്ന് നീ പറയുക”. 14 മിദ്യാന്യസ്ത്രീയോടൊപ്പം കൊന്ന യിസ്രായേല്യന് സിമ്രി എന്ന് പേര്; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. 15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്ക് കൊസ്ബി എന്ന് പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
16 പെയോരിന്റെ കാര്യത്തിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ ബുദ്ധുമുട്ടിച്ചിരിക്കുകകൊണ്ട്, 17 നിങ്ങൾ അവരെ ബുദ്ധിമുട്ടിച്ച് സംഹരിക്കുവിൻ 18 എന്ന് യഹോവ മോശെയോട് അരുളിച്ചെയ്തു.
Chapter 26
1 ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും: 2 “യിസ്രായേൽ മക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ” എന്ന് കല്പിച്ചു. 3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്: 4 “യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മുകളിലേക്ക് ഉള്ളവരുടെ സംഖ്യ എടുക്കുവിൻ” എന്ന് പറഞ്ഞു.
5 യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം; 6 ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം. 7 ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ. 8 പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്. 9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ; 10 ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു. 11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം; 13 സേരഹിൽനിന്ന് സേരഹ്യകുടുംബം; ശൌവൂലിൽനിന്ന് ശൌവൂല്യകുടുംബം. 14 ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.
15 ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം; 16 ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം; 17 അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം. 18 അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
19 യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി. 20 യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; പേരെസിൽനിന്ന് പേരെസ്യകുടുംബം; സേരെഹിൽനിന്ന് സേരെഹ്യകുടുംബം. 21 പേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം. 22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.
23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം; 24 യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം. 25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.
26 സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം. 27 അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.
28 യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും. 29 മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം. 30 ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം. 31 അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം; 32 ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം. 33 ഹേഫെരിന്റെ മകനായ ശെലോഫെഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു. 34 അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ. 35 എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം, 36 ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം. 37 അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
38 ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അശ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം; 39 ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം. 40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം. 41 ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.
42 ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു. 43 ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.
44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം. 45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം. 46 ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ. 47 ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
48 നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം; 49 യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലേമിൽനിന്ന് ശില്ലോമ്യകുടുംബം. 50 ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ. 51 യിസ്രായേൽ മക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.
52 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 53 ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം. 54 അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കണം. 55 ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം. 56 അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.
57 ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം. 58 ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്റെ പുത്രൻ അമ്രാം. 59 അമ്രാമിന്റെ ഭാര്യയ്ക്ക് യോഖേബെദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. 60 അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. 61 എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി. 62 ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരംപേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
63 യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ. 64 എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 65 ‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.
Chapter 27
1 അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ ശെലോഫെഹാദിNTE പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു. 2 അവർ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്: 3 “ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല. 4 ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”. 5 മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു. 6 യഹോവ മോശെയോട് അരുളിച്ചെയ്തത്: 7 “ശെലോഫെഹാദിNTE പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം. 8 നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം. 9 അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം. 10 അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം. 11 അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.
12 അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക. 13 അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും. 14 സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”. 15 അപ്പോൾ മോശെ യഹോവയോട്: 16 “യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും 17 അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്ന് പറഞ്ഞു. 18 യഹോവ മോശെയോട് കല്പിച്ചത്: “നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച് 19 അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക. 20 യിസ്രായേൽ മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ ആജ്ഞാശക്തിയിൽ ഒരംശം അവന്റെമേൽ വെക്കണം. 21 അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം [1] അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം”. 22 യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി. 23 അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.
Chapter 28
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “എനിക്ക് സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് യഥാസമയം എനിക്ക് അർപ്പിക്കേണ്ടതിന് ജാഗ്രതയായിരിക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കണം. 3 നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്. 4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റതിനെ വൈകുന്നേരത്തും യാഗം കഴിക്കണം. 5 ഇടിച്ചെടുത്ത എണ്ണ കാൽഹീൻ [1] ചേർത്ത ഒരിടങ്ങഴി [2] മാവ് ഭോജനയാഗമായും അർപ്പിക്കണം. 6 ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. 7 അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽഹീൻ വീഞ്ഞ് ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം. 8 രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.
9 ശബ്ബത്ത് നാളിൽ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം. 10 നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11 നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും 12 കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും 13 കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ. 14 അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ [3] അമാവാസിയിലുമുള്ള ഹോമയാഗം. 15 നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
16 ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. 17 ആ മാസം പതിനഞ്ചാം തീയതി പെരുന്നാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം. 18 ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്. 19 എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്ത രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം. 20 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും 21 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം. 22 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം. 23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം. 24 ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം. 25 ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്.
26 വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് ഒരു വേലയും ചെയ്യരുത്. 27 എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം. 28 അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് മൂന്ന് ഇടങ്ങഴിയും ആട്ടുകൊറ്റന് രണ്ട് ഇടങ്ങഴിയും 29 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും 30 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം. 31 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം.
Chapter 29
1 “ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു. 2 അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം. 3 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും, 4 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം. 5 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം. 6 അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.
7 ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം [1] ; വേലയൊന്നും ചെയ്യരുത്. 8 എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം. 9 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും 10 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം. 11 പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
12 ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം. 13 നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം. 14 അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും 15 പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം. 16 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
17 രണ്ടാംദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 18 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 19 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
20 മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 21 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 22 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
23 നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 24 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 25 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
26 അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 27 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 28 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
29 ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 30 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 31 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
32 ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം. 33 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 34 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
35 എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്. 36 എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം. 37 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം. 38 നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
39 ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”. 40 യഹോവ മോശെയോട് കല്പിച്ചത് സകലവും മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.
Chapter 30
1 മോശെ യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോട് പറഞ്ഞത്:” യഹോവ ഇപ്രകാരം കല്പിച്ചിരിക്കുന്നു: 2 ‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം [1] അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എല്ലാം അവൻ നിവർത്തിക്കണം. 3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കുകയും 4 അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ട് മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും. 5 എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേൾക്കുന്ന നാളിൽ അവളെ വിലക്കിയാൽ അവ സ്ഥിരമായിരിക്കുകയില്ല; അവളുടെ അപ്പൻ അവളെ വിലക്കുകകൊണ്ട് യഹോവ അവളോട് ക്ഷമിക്കും. 6 അവൾക്ക് ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ 7 അവൾ ഒരുവന് ഭാര്യയാകുകയും ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും. 8 എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും. 9 വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെമേൽ സ്ഥിരമായിരിക്കും. 10 അവൾ ഭർത്താവിന്റെ വീട്ടിൽവച്ച് നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്യുകയോ ചെയ്തിട്ട് 11 ഭർത്താവ് അതിനെക്കുറിച്ച് കേൾക്കുമ്പോൾ മിണ്ടാതെയും അവളെ വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും. 12 എന്നാൽ ഭർത്താവ് കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തിയെങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിൽനിന്ന് വീണതൊന്നും സ്ഥിരമായിരിക്കുകയില്ല; അവളുടെ ഭർത്താവ് അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോട് ക്ഷമിക്കും. 13 ആത്മതപനം ചെയ്യുവാനുള്ള ഏത് നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന് അധികാരം ഉണ്ട്. 14 എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ലെങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കുകകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. 15 എന്നാൽ കേട്ടിട്ട് കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും”. 16 ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന് യഹോവ മോശെയോട് കല്പിച്ച ചട്ടങ്ങൾ ഇവ തന്നെ.
Chapter 31
1 അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കൾക്ക് വേണ്ടി മിദ്യാന്യരോട് പ്രതികാരം നടത്തുക; അതിന്‍റെശേഷം നീ നിന്റെ ജനത്തോട് ചേരും”. 3 അപ്പോൾ മോശെ ജനത്തോട് സംസാരിച്ചു: “മിദ്യാന്യരുടെ നേരെ പുറപ്പെട്ട്, യഹോവയ്ക്കുവേണ്ടി അവരോട് പ്രതികാരം നടത്തേണ്ടതിന് നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ. 4 നിങ്ങൾ യിസ്രായേലിന്റെ ഓരോ ഗോത്രത്തിൽനിന്നും ആയിരംപേരെ വീതം യുദ്ധത്തിന് അയയ്ക്കണം” എന്ന് പറഞ്ഞു. 5 അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽ നിന്ന് ഓരോ ഗോത്രത്തിൽ ആയിരംപേർ വീതം പന്തീരായിരംപേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു. 6 മോശെ, ഓരോ ഗോത്രത്തിൽനിന്ന് ആയിരംപേർ വീതം വേർതിരിച്ചവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന് അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു. 7 യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ മിദ്യാന്യരോട് യുദ്ധം ചെയ്ത് ആണുങ്ങളെ ഒക്കെയും കൊന്നു. 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ച് രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ട് കൊന്നു. 9 യിസ്രായേൽ മക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സകലസമ്പത്തും കൊള്ളയിട്ടു. 10 അവർ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു. 11 അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു; 12 ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്ക്, മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
13 മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന് പുറത്ത് അവരെ എതിരേറ്റു ചെന്നു. 14 എന്നാൽ മോശെ യുദ്ധത്തിൽ നിന്ന് മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോട് കോപിച്ച് സംസാരിച്ചു: 15 “നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. 16 പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽ മക്കൾ യഹോവയോട് ദ്രോഹം ചെയ്യുവാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാകുവാനും ഇടയാക്കിയത് ഇവരാണ്. 17 ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളയുവിൻ. 18 പുരുഷനോടുകൂടി ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുവിൻ. 19 നിങ്ങൾ ഏഴ് ദിവസം പാളയത്തിന് പുറത്ത് വസിക്കണം; ഒരുവനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും അവരെയും അവരുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കണം. 20 സകലവസ്ത്രവും തോൽകൊണ്ടും കോലാട്ടുരോമംകൊണ്ടും ഉണ്ടാക്കിയതും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിക്കുവിൻ”. 21 പുരോഹിതനായ എലെയാസാർ യുദ്ധത്തിന് പോയിരുന്ന യോദ്ധാക്കളോട് പറഞ്ഞത്: “യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണം ഇതാണ്: 22 ‘പൊന്ന്, വെള്ളി, ചെമ്പ്, ഇരിമ്പ്, 23 വെള്ളീയം, കാരീയം, മുതലായ തീയിൽ നശിച്ചുപോകാത്ത സാധനങ്ങളെല്ലാം തീയിൽ ഇട്ടെടുക്കണം; എന്നാൽ അത് ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അത് ശുദ്ധീകരിക്കണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കണം. 24 ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്ക് പാളയത്തിലേക്ക് വരാം”.
25 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 26 നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി 27 പടക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ. 28 യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങണം. 29 അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കണം. 30 എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിൽ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കണം”. 31 യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. 32 യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ആടുകളും 33 എഴുപത്തി രണ്ടായിരം മാടും 34 അറുപത്തിഒന്ന് ആയിരം കഴുതകളും 35 പുരുഷനോടുകൂടി ശയിക്കാത്ത സ്ത്രീകൾ എല്ലാവരുംകൂടി മുപ്പത്തി രണ്ടായിരംപേരും ആയിരുന്നു. 36 യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആടുകൾ മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്. 37 ആടുകളിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്; 38 കന്നുകാലികൾ മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്; 39 കഴുതകൾ മുപ്പതിനായിരത്തഞ്ഞൂറ്; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്; 40 ആളുകൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്. 41 യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു. 42 മോശെ പടയാളികളുടെ പക്കൽനിന്ന് യിസ്രായേൽ മക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് - 43 സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് ആടുകളും 44 മുപ്പത്താറായിരം മാടുകളും 45 മുപ്പതിനായിരത്തി അഞ്ഞൂറ് കഴുതകളും 46 പതിനാറായിരം ആളുകളും ആയിരുന്നു - 47 യിസ്രായേൽ മക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുത്തു. 48 പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽവന്ന് മോശെയോട്: 49 “അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല. 50 അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്ന് പറഞ്ഞു. 51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി. 52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടി പതിനാറായിരത്തി എഴുനൂറ്റമ്പത് ശേക്കെൽ ആയിരുന്നു. 53 യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു. 54 മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.
Chapter 32
1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ട് 2 മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: 3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ 4 എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്ക് അനുയോജ്യമായ പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്. 5 അതുകൊണ്ട് അങ്ങയ്ക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി നൽകണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ” എന്ന് പറഞ്ഞു. 6 മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കണമെന്നോ? 7 യഹോവ യിസ്രായേൽ മക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിക്കുവാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്? 8 ഒറ്റുനോക്കേണ്ടതിന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെതന്നെ ചെയ്തു. 9 അവർ എസ്കോൽതാഴ്വര വരെ ചെന്ന് ദേശം കണ്ടശേഷം യഹോവ യിസ്രായേൽ മക്കൾക്ക് കൊടുത്തിട്ടുള്ള ദേശത്തേക്ക് പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. 10 അന്ന് യഹോവയുടെ കോപം ജ്വലിച്ചു; അവിടുന്ന് സത്യംചെയ്ത് കല്പിച്ചത്: 11 “കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് 12 അവരല്ലാതെ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുവന്നവരിൽ ഇരുപതും അതിനുമുകളിലും പ്രായമുള്ള ആരും, ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശം കാണുകയില്ല; അവർ എന്നോട് പൂർണ്ണമായി പറ്റിനില്‍ക്കായ്കകൊണ്ട് തന്നെ”. 13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത തലമുറ എല്ലാം നശിച്ചുപോകുവോളം അവൻ നാല്പത് സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. 14 എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിക്കുന്നതിന് നിങ്ങളുടെ പിതാക്കന്മാർക്ക് പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു. 15 നിങ്ങൾ അവിടുത്തെ വിട്ട് മാറിപ്പോയാൽ അവിടുന്ന് ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും”. 16 അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ. 17 എങ്കിലും യിസ്രായേൽ മക്കളെ അവരുടെ സ്ഥലത്ത് കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്ക് മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. 18 യിസ്രായേൽ മക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം കൈവശമാക്കുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോരുകയില്ല. 19 യോർദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങൾ അവരോടുകൂടി അവകാശം വാങ്ങുകയില്ല; കിഴക്ക് യോർദ്ദാനിക്കരെ ഞങ്ങൾക്ക് അവകാശം ഉണ്ടല്ലോ”. 20 അതിന് മോശെ അവരോട്, “നിങ്ങൾ പറയുന്നത് എന്തെന്ന് നിങ്ങൾ യഥാർത്ഥമായി ഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഇവിടെ ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ യുദ്ധത്തിന് പോകുവാൻ തയ്യാറാവുക. 21 നിങ്ങളുടെ ഭടന്മാരെല്ലാം യോർദ്ദാൻ കടന്ന് യഹോവയുടെ ആജ്ഞപ്രകാരം, നമ്മുടെ ശത്രുക്കളെ ദൈവം തോൽപ്പിക്കുന്നതുവരെ അവരെ ആക്രമിക്കണം. 22 ദേശം യഹോവയുടെ മുമ്പാകെ അധീനമായശേഷം നിങ്ങൾ മടങ്ങിപ്പോരുകയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കുകയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. 23 എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുകയില്ല എങ്കിൽ നിങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. 24 നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിത് നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊള്ളുവിൻ”. 25 ഗാദ്യരും രൂബേന്യരും മോശെയോട്: “യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം. 26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളും എല്ലാം ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ. 27 അടിയങ്ങളോ യജമാനൻ പറഞ്ഞതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ ആജ്ഞപ്രകാരം യോർദ്ദാൻ കടന്നുപോകാം” എന്ന് പറഞ്ഞു.
28 ആകയാൽ മോശെ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോടും ഇപ്രകാരം കല്പിച്ചു: 29 “ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടി യോർദ്ദാനക്കരെ കടന്നുപോരുകയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്ക് ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കണം. 30 എന്നാൽ അവർ നിങ്ങളോടുകൂടി യുദ്ധസന്നദ്ധരായി അക്കരയ്ക്ക് കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നെ ആയിരിക്കണം”. 31 ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. 32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന് ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്ക് കടന്നുപോകാം” എന്ന് പറഞ്ഞു. 33 അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യ രാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യവും അതിന്റെ അതിരുകളിൽ ഉള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു. 34 അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്, 35 അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ, 36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്ക് തൊഴുത്തുകളായും പുനർനിർമ്മാണം നടത്തി. 37 രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും, പിന്നീട് പേരുമാറ്റിയ നെബോ, 38 ബാൽ-മെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്ക് പുതിയ പേരിട്ടു. 39 മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്ന് അതിനെ പിടിച്ചടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു. 40 മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവൻ അവിടെ വസിച്ചു. 41 മനശ്ശെയുടെ പുത്രനായ യായീർ ചെന്ന് അതിലെ ചെറുപട്ടണങ്ങൾ കീഴടക്കി, അവയ്ക്ക് ഹവവോത്ത്-യായീർ [1] എന്ന് പേരിട്ടു. 42 നോബഹ് ചെന്ന് കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും കീഴടക്കി; അതിന് തന്റെ പേരുപോലെ നോബഹ് എന്ന് പേരിട്ടു.
Chapter 33
1 മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാരമാണ്: 2 മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്: 3 ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 4 ഈജിപ്റ്റുകാർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. 5 യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി. 6 സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. 7 ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി. 8 പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി. 9 മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി. 10 ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി. 11 ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിൽ പാളയമിറങ്ങി. 12 സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി. 13 ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി. 14 ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. 15 രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി. 16 സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. 17 കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി. 18 ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി. 19 രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. 20 രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി. 21 ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി. 22 രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി. 23 കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി. 24 ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി. 25 ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമിറങ്ങി. 26 മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി. 27 തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി. 28 താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി. 29 മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി. 30 ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി. 31 മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി. 32 ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. 33 ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി. 34 യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി. 35 അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. 36 എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. 37 അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി. 38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു. 39 അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു. 40 എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു. 41 ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി. 42 സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി. 43 പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി. 44 ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. 45 ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി. 46 ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. 47 അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി. 48 അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. 49 യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50 യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്: 51 “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം 52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയണം. 53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു. 54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം. 55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും. 56 അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.
Chapter 34
1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കളോട് നീ കല്പിക്കേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി നൽകുവാനിരിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇങ്ങനെ ആയിരിക്കണം. 3 തെക്കെഭാഗം സീൻമരുഭൂമി തുടങ്ങി ഏദോമിന്റെ വശത്തുകൂടിയായിരിക്കണം; നിങ്ങളുടെ തെക്കെ അതിർത്തി കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കണം. 4 പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന് തെക്കോട്ട് തിരിഞ്ഞ് സീനിലേക്ക് കടന്ന് കാദേശ്ബർന്നേയയുടെ തെക്ക് അവസാനിക്കണം. അവിടെനിന്ന് ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്ക് കടക്കണം. 5 പിന്നെ അസ്മോൻതുടങ്ങി ഈജിപ്റ്റ് നദിയിലേക്ക് തിരിഞ്ഞ് സമുദ്രത്തിൽ അവസാനിക്കണം. 6 പടിഞ്ഞാറ് മഹാസമുദ്രം അതിരായിരിക്കണം. അത് നിങ്ങളുടെ പടിഞ്ഞാറെ അതിര്. 7 വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും 8 അവിടെനിന്ന് ഹമാത്ത്‌വരെയും നിങ്ങളുടെ അതിരായിരിക്കണം. സെദാദിൽ ആ അതിര് അവസാനിക്കണം; 9 പിന്നെ അതിര് സിഫ്രോൻവരെ ചെന്ന് ഹസർ-ഏനാനിൽ അവസാനിക്കണം; ഇത് നിങ്ങളുടെ വടക്കെ അതിര്. 10 കിഴക്ക് ഹസർ-ഏനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കണം. 11 ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്ക് ഭാഗത്ത് രിബ്ളാവരെ ഇറങ്ങിച്ചെന്ന് കിന്നേരെത്ത് കടലിന്‍റെ കിഴക്കെ കരയോട് ചേർന്നിരിക്കണം. 12 അവിടെനിന്ന് യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിൽ അവസാനിക്കണം. ഇത് നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരായിരിക്കണം”. 13 മോശെ യിസ്രായേൽ മക്കളോട് കല്പിച്ചത്: “നിങ്ങൾക്ക് ചീട്ടിട്ട് അവകാശമായി ലഭിക്കുവാനുള്ളതും യഹോവ ഒമ്പതര ഗോത്രങ്ങൾക്ക് കൊടുക്കുവാൻ കല്പിച്ചിട്ടുള്ളതുമായ ദേശം ഇതുതന്നെ. 14 രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവരവരുടെ അവകാശം ലഭിച്ചുവല്ലോ”. 15 ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചത് കിഴക്കൻപ്രദേശത്ത് യെരിഹോവിന് കിഴക്ക് യോർദ്ദാനക്കരെ ആയിരുന്നു.
16 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിച്ചു തരേണ്ടവരുടെ പേരുകൾ ഇതാ: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും. 18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന് നിങ്ങൾ ഓരോ ഗോത്രത്തിൽനിന്ന് ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളണം. 19 അവർ ആരെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 20 ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ. 21 ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്. 22 ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി. 23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ. 24 എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ. 25 സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ. 26 യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ. 27 ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ. 29 യിസ്രായേൽ മക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന് യഹോവ നിയമിച്ചവർ ഇവർ തന്നേ.
Chapter 35
1 യഹോവ പിന്നെയും യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: 2 “യിസ്രായേൽ മക്കൾ അവരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടി അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം. 3 പട്ടണങ്ങൾ അവർക്ക് പാർപ്പിടവും, അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കണം. 4 നിങ്ങൾ ലേവ്യർക്ക് നൽകേണ്ട പുല്പുറങ്ങൾ: പട്ടണത്തിന്റെ മതിലിൽതുടങ്ങി പുറത്തേക്ക് ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കണം. 5 പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ട് രണ്ടായിരം മുഴവും തെക്കോട്ട് രണ്ടായിരം മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം മുഴവും വടക്കോട്ട് രണ്ടായിരം മുഴവും അളക്കണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കണം. 6 നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങൾ കൊടുക്കണം. 7 അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടി നാല്പത്തിയെട്ട് ആയിരിക്കണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കണം. 8 യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ജനം ഏറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കണം; ഓരോ ഗോത്രം തനിക്ക് ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങൾ കൊടുക്കണം”.
9 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം 11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കണം; അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകണം. 12 കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കണം. 13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കണം. 14 യോർദ്ദാന് അക്കരെ മൂന്ന് പട്ടണവും കനാൻദേശത്ത് മൂന്ന് പട്ടണവും കൊടുക്കണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കണം. 15 അബദ്ധവശാൽ ഒരുവനെ കൊല്ലുന്നവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നു പാർക്കുന്നവനും സങ്കേതം ആയിരിക്കണം. 16 എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം. 17 മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുവനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം. 18 അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം. 19 രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലണം. 20 ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുവനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ, 21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയണം. 22 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുവനെ കുത്തുകയോ മനഃപൂർവ്വം അല്ലാതെ വല്ലതും അവന്റെമേൽ എറിയുകയോ, 23 അവന് ശത്രുവായിരിക്കാതെയും അവന് ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ 24 കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യത്തിൽ ഈ ന്യായങ്ങൾ അനുസരിച്ച് സഭ വിധിക്കണം. 25 കൊല ചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം. 26 എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിരു വിട്ട് പുറത്തുവരികയും 27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ച് കണ്ട് രക്തപ്രതികാരകൻ കൊല ചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന് രക്തപാതകം ഇല്ല. 28 അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊല ചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം. 29 ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കണം. 30 ആരെങ്കിലും ഒരുവനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല. 31 മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കണം. 32 സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്. 33 നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല. 34 അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു”.
Chapter 36
1 യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്: 2 “യിസ്രായേൽ മക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫെഹാദിNTE അവകാശം അവന്റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി. 3 എന്നാൽ അവർ യിസ്രായേൽ മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടു പോകുകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്ന് പൊയ്പോകും. 4 യിസ്രായേൽ മക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് വിട്ടു പോകുകയും ചെയ്യും”. 5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നേ. 6 യഹോവ ശെലോഫെഹാദിNTE പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’ 7 യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോട് ചേർന്നിരിക്കണം; 8 യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുവന് ഭാര്യയാകണം. 9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽ മക്കളുടെ ഗോത്രങ്ങളിൽ ഓരോ വ്യക്തിയും അവന്റെ അവകാശത്തോട് ചേർന്നിരിക്കണം”. 10 യഹോവ മോശെയോട് കല്പിച്ചതുപോലെ ശെലോഫെഹാദിNTE പുത്രിമാർ ചെയ്തു. 11 ശെലോഫെഹാദിNTE പുത്രിമാരായ മഹ്ലാ, തിർസാ, ഹോഗ്ല, മിൽക്കാ, നോവാ എന്നിവർ അവരുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി. 12 യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.
13 യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.