ഉത്തമഗീതം
Chapter 1
അദ്ധ്യായം.1
1 ശലോമോന്റെ ഉത്തമഗീതം.
2 അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
നിന്റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.
3 നിന്റെ തൈലം സുഗന്ധം പരത്തുന്നു;
നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;
അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4 നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക;
രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;
നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും;
നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
5 യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
കേദാര്യകൂടാരങ്ങളെപ്പോലെയും
ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
6 എനിക്ക് ഇരുൾനിറം ആയതിനാലും ,
ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിച്ചു,
എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി;
എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല.
7 എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരുക:
നീ ആടുകളെ മേയിക്കുന്നത് എവിടെ?
ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ?
നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ
ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?
8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
ആടുകളുടെ കാൽചുവട് പിന്തുടർന്ന്
ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ നിന്റെ കുഞ്ഞാടുകളെ മേയിക്കുക.
9 എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന് കെട്ടുന്ന
പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
10 നിന്റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും
നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11 ഞങ്ങൾ നിനക്ക് വെള്ളിമണികളോടു കൂടിയ
സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ
എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13 എന്റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ
കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14 എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15 എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
17 നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
Chapter 2
അദ്ധ്യായം.2
1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും
താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2 മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ
മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;
നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6 അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ;
അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ.
7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
8 അതാ, എന്റെ പ്രിയന്റെ സ്വരം!
അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.
9 എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലിലൂടെ നോക്കുന്നു;
അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.
10 എന്റെ പ്രിയൻ എന്നോട് പറഞ്ഞത്:
“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക.
14 പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,
ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17 വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
Chapter 3
അദ്ധ്യായം.3
1 രാത്രിസമയത്ത് എന്റെ കിടക്കയിൽ
ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2 ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു;
“വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്ന് ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
“എന്റെ പ്രാണപ്രിയനെ കണ്ടുവോ” എന്ന് ഞാൻ അവരോട് ചോദിച്ചു.
4 അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ച്, എന്റെ അമ്മയുടെ വീട്ടിലേക്കും
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.
6 മൂറും കുന്തുരുക്കവും കൊണ്ടും
കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും
പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്?
7 ശലോമോന്റെ പല്ലക്ക് തന്നെ;
യിസ്രായേൽ വീരന്മാരിൽ അറുപത് വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ;
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.
9 ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ട്
തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
10 അതിന്റെ തൂണുകൾ അവൻ വെള്ളി കൊണ്ടും
ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി;
അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട്
ചിത്രലിഖിതമായിരിക്കുന്നു.
11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന്
ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ,
അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ,
അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി കാണുവിൻ.
Chapter 4
അദ്ധ്യായം.4
1 എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ;
നിന്റെ മൂടുപടത്തിൻ മദ്ധ്യേ നിന്റെ കണ്ണ്
പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
2 നിന്റെ പല്ല്, രോമം കത്രിച്ചിട്ട് കുളിച്ചു കയറിവരുന്ന
ആടുകളെപ്പോലെ ഇരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ടപ്രസവിക്കുന്നു.
3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും
നിന്റെ വായ് മനോഹരവും ആകുന്നു;
നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിനുള്ളിൽ
മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
4 നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം;
അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു;
അവ ഒക്കെയും വീരന്മാരുടെ പരിച തന്നെ.
5 നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന
ഇരട്ട പിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
6 വെയലാറി നിഴൽ കാണാതെയാകുവോളം
ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി;
നിന്നിൽ യാതൊരു ഊനവും ഇല്ല.
8 കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി,
ലെബാനോനെ വിട്ട് എന്നോടുകൂടി വരുക;
അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും
പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരുക.
9 എന്റെ സഹോദരീ, എന്റെ കാന്തേ,
നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു;
ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും
നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു.
10 എന്റെ സഹോദരീ, എന്റെ കാന്തേ,
നിന്റെ പ്രേമം എത്ര മനോഹരം!
വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും
സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
11 അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു;
നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്;
നിന്റെ വസ്ത്രത്തിന്റെ സൗരഭ്യം ലെബാനോന്റെ സൗരഭ്യം പോലെ ഇരിക്കുന്നു.
12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം,
അടച്ചിരിക്കുന്ന ഒരു നീരുറവ്,
മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
13 നിന്റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം;
മയിലാഞ്ചിയോടുകൂടി ജടാമാംസിയും,
14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും,
സകലവിധ കുന്തുരുക്കവൃക്ഷങ്ങളും,
മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ.
15 നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും
ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
16 വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരുക;
എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന്
അതിന്മേൽ ഊതുക;
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന്
അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
Chapter 5
അദ്ധ്യായം.5
1 എന്റെ സഹോദരീ, എന്റെ കാന്തേ,
ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു;
ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി;
ഞാൻ എന്റെ തേൻകട്ട തേനോടുകൂടി തിന്നും
എന്റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു;
സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.
വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം:
“എന്റെ സഹോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക;
എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും
കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു”.
3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
അത് വീണ്ടും ധരിക്കുന്നത് എങ്ങനെ?
ഞാൻ കാലുകൾ കഴുകിയിരിക്കുന്നു;
അവയെ മലിനമാക്കുന്നത് എങ്ങനെ?
4 എന്റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി;
എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5 എന്റെ പ്രിയന് തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു;
എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും
വാതിൽപിടികളിന്മേൽ പൊഴിഞ്ഞു.
6 ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നു
എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു;
അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;
ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല;
ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു;
മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8 യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ
“ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണം”
എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു.
9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളവളേ,
നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?
നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന്
നിന്റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?
10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ,
പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ.
11 അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം;
അവന്റെ കുറുനിരകൾ ചുരുണ്ടും
കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12 അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം;
അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും
നറുന്തൈകളുടെ വാരവും,
അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു;
അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ;
അവന്റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ;
അവന്റെ രൂപം ലെബാനോനെപ്പോലെ,
ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു.
16 അവന്റെ വായ് ഏറ്റവും മധുരമുള്ളത്;
അവൻ സർവ്വാംഗസുന്ദരൻ തന്നെ;
യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ;
ഇവനത്രേ എന്റെ സ്നേഹിതൻ.
Chapter 6
അദ്ധ്യായം.6
1 ++സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ,
നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്റെ പ്രിയൻ ഏതുവഴിക്ക് തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടി അവനെ അന്വേഷിക്കാം.
2 തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
3 ഞാൻ എന്റെ പ്രിയനുള്ളവൾ;
എന്റെ പ്രിയൻ എനിക്കുള്ളവൻ;
അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
4 എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ;
യെരൂശലേംപോലെ മനോഹരി,
കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം.
5 നിന്റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക;
അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ
കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.
6 നിന്റെ പല്ല് കുളിച്ച് കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ
എല്ലാം ഇരട്ട പ്രസവിക്കുന്നു.
7 നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ
മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
8 അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും
അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
9 എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം;
അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും
തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു;
കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും;
രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
10 അരുണോദയംപോലെ ശോഭയും
ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും
കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
11 ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും
മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ
എന്ന് നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12 എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ
എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി. 13 മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക;
ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക;
നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ
ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്?
Chapter 7
അദ്ധ്യായം.7
1 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല് എത്ര മനോഹരം!
നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
2 നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു;
അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല;
നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.
3 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
4 നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും
നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും
നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള
ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
5 നിന്റെ ശിരസ്സ് കർമ്മേൽപോലെയും
നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു;
രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.
6 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി!
7 നിന്റെ ശരീരാകൃതി പനയോടും
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
8 “ഞാൻ പനമേൽ കയറും;
അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു.
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും
നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ.
നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്.
9 അത് എന്റെ പ്രിയന് മൃദുപാനമായി
അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
10 ഞാൻ എന്റെ പ്രിയനുള്ളവൾ;
അവന്റെ ആഗ്രഹം എന്നോടാകുന്നു.
11 പ്രിയാ, വരുക; നാം വെളിംപ്രദേശത്ത് പോകുക;
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.
12 അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം;
അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.
13 ദൂദായിപഴം സുഗന്ധം വീശുന്നു;
നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്;
എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
Chapter 8
അദ്ധ്യായം.8
1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!
ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു;
ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു.
2 നീ എനിക്ക് ഉപദേശം തരേണ്ടതിന്
ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;
സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും
ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു.
3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്
എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.
5 മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ
ചാരിക്കൊണ്ട് വരുന്നോരിവൾ ആർ?
നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;
അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്.
6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ;
പ്രേമം മരണംപോലെ ബലമുള്ളതും
പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;
അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.
7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;
നദികൾ അതിനെ മുക്കിക്കളയുകയില്ല.
ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും
പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം.
8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;
അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;
നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ
നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും?
9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
ഒരു വെള്ളിമകുടം പണിയാമായിരുന്നു;
ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.
10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.
11 ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;
അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും
ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12 എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
ശലോമോനേ, നിനക്ക് ആയിരവും
ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.
13 ഉദ്യാനനിവാസിനിയേ,
സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;
അത് എന്നെയും കേൾപ്പിക്കണമേ.
14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.