മലയാളം: Unlocked Literal Bible - Malayalam

Updated ? hours ago # views See on DCS

സങ്കീർത്തനങ്ങൾ

Chapter 1

    

1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും

     പാപികളുടെ വഴിയിൽ നില്ക്കാതെയും

     പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

     2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്

     അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

     3 അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും

     തക്കകാലത്ത് ഫലം കായ്ക്കുന്നതും

     ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;

     അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും.

     4 ദുഷ്ടന്മാർ അങ്ങനെയല്ല;

     അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.

     5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും

     പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.

     6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;

     ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

സങ്കീർത്തനം.1 2

     1 ജനതകൾ കലഹിക്കുന്നതും

     വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?

     2 യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി

     ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും

     അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:

     3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്

     അവരുടെ കയറുകൾ എറിഞ്ഞുകളയുക.”

     4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

     കർത്താവ് അവരെ പരിഹസിക്കുന്നു.

     5 അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;

     ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

     6 “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ

     ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”

     7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;

     യഹോവ എന്നോട് അരുളിച്ചെയ്തത്:

     “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

     8 എന്നോട് ചോദിച്ചുകൊള്ളുക;

     ഞാൻ നിനക്കു ജനതകളെ അവകാശമായും

     ഭൂമിയുടെ അറുതികളെ കൈവശമായും തരും;

     9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;

     കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”

     10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;

     ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ.

     11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ;

     വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

     12 അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു

     നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ.

     അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു.

     അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

സങ്കീർത്തനം.2 3

     1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!

     എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.

     2 “അവന് ദൈവത്തിങ്കൽ രക്ഷയില്ല” എന്ന്

     എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.

     3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും

     എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

     4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;

     അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

     5 ഞാൻ കിടന്നുറങ്ങി;

     യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

     6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന

     ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

     7 യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ.

     നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു;

     നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.

     8 രക്ഷ യഹോവയ്ക്കുള്ളതാകുന്നു;

     നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

സങ്കീർത്തനം.3 4

     1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ;

     ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്ക് വിശാലത വരുത്തി;

     എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.

     2 മനുഷ്യപുത്രന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്,

     മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? സേലാ.

     3 യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ;

     ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

     4 കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;

     നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ.

     5 നീതിയാഗങ്ങൾ അർപ്പിക്കുവിൻ;

     യഹോവയിൽ ആശ്രയം വയ്ക്കുവിൻ.

     6 “നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു;

     യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കണമേ.

     7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും

     അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

     8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

     നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

സങ്കീർത്തനം.4 5

    1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ;

         എന്റെ ധ്യാനം ശ്രദ്ധിക്കണമേ;

         2 എന്റെ രാജാവും എന്റെ ദൈവവുമേ,

         എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ;

         നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.

         3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ;

         രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

         4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;

         ദുഷ്ടൻ നിന്നോടുകൂടി പാർക്കുകയില്ല.

         5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കുകയില്ല;

         നീതികേടു പ്രവർത്തിക്കുന്നവരെ നീ പകയ്ക്കുന്നു.

         6 ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും;

         രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;

         7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്ക് ചെന്ന്

         നിന്റെ വിശുദ്ധമന്ദിരത്തിനു നേരെ നിന്നോടുള്ള ഭക്തിയിൽ ആരാധിക്കും.

         8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തണമേ;

         എന്റെ മുമ്പിലുള്ള നിന്റെ വഴി നിരപ്പാക്കിത്തരണമേ.

         9 അവരുടെ വായിൽ ഒട്ടും നേരില്ല;

         അവരുടെ അന്തരംഗം നാശകൂപം തന്നെ;

         അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;

         നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.

         10 ദൈവമേ അവരെ കുറ്റംവിധിക്കണമേ;

         അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;

         അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ;

         നിന്നോടല്ലയോ അവർ മത്സരിച്ചിരിക്കുന്നത്.

         11 എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;

         നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;

         നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;

         12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;

         പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.

    സങ്കീർത്തനം.5 6

         1 യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;

         നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.

         2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ;

         യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു;

         എന്നെ സൗഖ്യമാക്കണമേ.

         3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;

         അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?

         4 യഹോവേ,മടങ്ങിവന്ന് എന്റെ പ്രാണനെ വിടുവിക്കണമേ.

         നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ.

         5 മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ;

         പാതാളത്തിൽ ആര് നിനക്കു സ്തോത്രം ചെയ്യും?

         6 എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു;

         രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി;

         കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു.

         7 ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;

         എന്റെ സകല ശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.

         8 നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ;

         യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു.

         9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു;

         യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.

         10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും;

         അവർ പിന്തിരിഞ്ഞ് പെട്ടെന്ന് നാണിച്ചു പോകും.

    സങ്കീർത്തനം.6 7

         1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;

         എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കൈയിൽ നിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.

         2 അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ;

         വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.

         3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ,

         എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,

         4 എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,-

         കാരണം കൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ-

         5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ;

         അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ;

         എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

         6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ;

         എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ;

         എനിക്കു വേണ്ടി നീ കല്പിച്ച ന്യായവിധിക്കായി ഉണരണമേ; .

         7 ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;

         നീ അവർക്കു മേൽ വാഴുന്നവനായി ഉയരത്തിലേക്കു മടങ്ങണമേ.

         8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു;

         യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;

         9 ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ നീ ഉറപ്പിക്കണമേ.

         നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.

         10 എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്;

         അവൻ ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.

         11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;

         ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.

         12 മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന് മൂർച്ചകൂട്ടും;

         അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.

         13 അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്ത്,

         തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.

         14 ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു;

         അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

         15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,

         കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.

         16 അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും;

         അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നെ പതിക്കും.

         17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;

         അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

    സങ്കീർത്തനം.7 8

         1 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

         നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു.

         2 നിന്റെ വൈരികൾനിമിത്തം,

         ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ ,

         നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.

         3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും

         നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

         4 മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?

         മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?

         5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി,

         തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

         6 നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി,

         സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;

         7 ആടുകളെയും കാളകളെയും

         കാട്ടിലെ മൃഗങ്ങളെയും

         8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും

         സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.

         9 ഞങ്ങളുടെ കർത്താവായ യഹോവേ,

         നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

    സങ്കീർത്തനം.8 9

         1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;

         നിന്റെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.

         2 ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;

         അത്യുന്നതനായുള്ള യഹോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

         3 എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,

         നിന്റെ സന്നിധിയിൽ ഇടറിവീണ് നശിച്ചു പോകും.

         4 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു;

         നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;

         5 നീ ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;

         അവരുടെ നാമംപോലും നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

         6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;

         അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു;

         അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.

         7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;

         ന്യായവിധിക്കായി അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.

         8 അവൻ ലോകത്തെ നീതിയോടെ വിധിക്കും;

         ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.

         9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം;

         കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.

         10 നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും;

         യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

         11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ;

         അവന്റെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ.

         12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു;

         എളിയവരുടെ നിലവിളി അവൻ മറക്കുന്നതുമില്ല.

         13 യഹോവേ, എന്നോട് കരുണയുണ്ടാകണമേ;

         മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,

         എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കണമേ.

         14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച്

         നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.

         15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;

         അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.

         16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;

         ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

         17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും

         പാതാളത്തിലേക്കു തിരിയും.

         18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;

         സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല.

         19 യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ;

         ജനതതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

         20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന്

         അവർക്ക് ഭയം വരുത്തണമേ. സേലാ.

    സങ്കീർത്തനം.9 10

         1 യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?

         കഷ്ടകാലത്ത് നീ മറഞ്ഞുകളയുന്നതും എന്ത്?

         2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു;

         അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.

         3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;

         ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.

         4 ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല;

         ‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

         5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;

         നിന്റെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു;

         തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.

         6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല”

         എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

         7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;

         അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

         8 അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു;

         മറവിടങ്ങളിൽവെച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു;

         അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വച്ചിരിക്കുന്നു.

         9 സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ;

         എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു;

         എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.

         10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;

         അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.

         11 “ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു;

         അവൻ ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.

         12 യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ;

         എളിയവരെ മറക്കരുതേ.

         13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ നീ കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?

         14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ

         ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;

         അഗതി സ്വയം നിങ്കൽ ഏല്പിക്കുന്നു;

         അനാഥന് നീ സഹായി ആകുന്നു.

         15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കണമേ;

         ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.

         16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;

         ജനതതികൾ അവന്റെ ദേശത്തുനിന്ന് നശിച്ചു പോയിരിക്കുന്നു.

         17 ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ

         നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്

         18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;

         അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കുകയും നിന്റെ ചെവി ചായിച്ചു കേൾക്കുകയും ചെയ്യുന്നു.

    സങ്കീർത്തനം.10 11

         1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;

         “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്ക് പറന്നുപോകൂ" എന്ന് നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?

         2 ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന്

         വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.

         3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?”എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?

         4 യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;

         യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു;

         അവന്റെ കണ്ണുകൾ ദർശിക്കുന്നു;

         അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു.

         5 യഹോവ നീതിമാനെ പരിശോധിക്കുന്നു;

         ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.

         6 ദുഷ്ടന്മാരുടെമേൽ അവൻ തീക്കട്ട വർഷിപ്പിക്കും;

         തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.

         7 യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു;

         നേരുള്ളവർ അവന്റെ മുഖം കാണും.

    സങ്കീർത്തനം.11 12

         1 യഹോവേ, രക്ഷിക്കണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു;

         വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;

         2 ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു;

         കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.

         3 കപടമുള്ള അധരങ്ങളെ ഒക്കെയും

         വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.

         4 “ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും;

         ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ;

         ഞങ്ങൾക്കു യജമാനൻ ആര്?” എന്ന് അവർ പറയുന്നു.

         5 “എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം

         ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ

         ഞാൻ സംരക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

         6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു;

         നിലത്ത് ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

         7 യഹോവേ, നീ അവരെ കാത്തുകൊള്ളും;

         ഈ തലമുറയിൽനിന്ന് നീ അവരെ എന്നും സൂക്ഷിക്കും.

         8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോൾ

         ദുഷ്ടന്മാർ എല്ലായിടവും സഞ്ചരിക്കുന്നു.

    സങ്കീർത്തനം.12 13

         1 യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും?

         നീ എത്രത്തോളം നിന്റെ മുഖം ഞാൻ കാണാത്ത വിധം മറയ്ക്കും?

         2 എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി

         എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും?

         എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?

         3 എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കണമേ; എനിക്ക് ഉത്തരം അരുളണമേ;

         ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.

         4 “ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്ന് എന്റെ ശത്രു പറയരുതേ;

         ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.

         5 ഞാൻ നിന്റെ കരുണയിൽ ആശ്രയിക്കുന്നു;

         എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.

         6 യഹോവ എനിക്കു നന്മ ചെയ്തിരിക്കുകകൊണ്ട്

         ഞാൻ അവന് പാട്ടു പാടും.

    സങ്കീർത്തനം.13 14

         1 “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;

         അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു;

         നന്മചെയ്യുന്നവൻ ആരുമില്ല.

         2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ

         യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.

         3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;

         നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

         4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ?

         അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;

         യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല.

         5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു;

         യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട്

         6 ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു.

         എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.

         7 സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു!

         യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ

         യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

    സങ്കീർത്തനം.14 15

         1 യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും?

         നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?

         2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും

         ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.

         3 നാവുകൊണ്ട് ഏഷണി പറയാതെയും

         തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും

         കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

         4 വഷളനെ നിന്ദ്യനായി എണ്ണുകയും

         യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;

         സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;

         5 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും

         കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;

         ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

    സങ്കീർത്തനം.15 16

         1 ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കുകയാൽ

         എന്നെ കാത്തുകൊള്ളണമേ,

         2 ഞാൻ യഹോവയോട് പറഞ്ഞത്: “നീ എന്റെ കർത്താവാകുന്നു;

         നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.

         3 ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.

         4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും;

         അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല;

         അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.

         5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു;

         നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.

         6 അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു;

         അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.

         7 എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;

         രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.

         8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു;

         അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.

         9 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു;

         എന്റെ ജഡവും നിർഭയമായി വസിക്കും.

         10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല.

         നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.

         11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;

         നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും

         നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

    സങ്കീർത്തനം.16 17

         1 യഹോവേ, ന്യായമായ കാര്യം കേൾക്കണമേ,

         എന്റെ നിലവിളി ശ്രദ്ധിക്കണമേ.

         കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.

         2 എനിക്കുള്ള ന്യായമായ വിധി നിന്റെ സന്നിധിയിൽ നിന്ന് പുറപ്പെടട്ടെ;

         നിന്റെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.

         3 നീ എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു;

         നീ എന്നെ പരീക്ഷിച്ചു; ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല;

         എന്റെ അധരങ്ങൾകൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.

         4 മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ നിന്റെ വായിൽനിന്നു പുറപ്പെടുന്ന വചനത്താൽ

         നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.

         5 എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു;

         എന്റെ കാല് വഴുതിയതുമില്ല.

         6 ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്ക് ഉത്തരമരുളുമല്ലോ;

         നിന്റെ ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ.

         7 നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്നു

         നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,

         നിന്റെ അത്ഭുതകാരുണ്യം കാണിക്കണമേ.

         8 കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ;

         എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

         9 എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ

         നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ.

         10 അവർ അവരുടെടെ ഹൃദയം അടച്ചിരിക്കുന്നു;

         വായ് കൊണ്ട് അവർ വമ്പു പറയുന്നു.

         11 അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു;

         ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവയ്ക്കുന്നു.

         12 കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും

         മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.

         13 യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ.

         യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ.

         14 തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ;

         അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;

         നിന്റെ സമ്പത്തുകൊണ്ട് നീ അവരുടെ വയറു നിറയ്ക്കുന്നു;

         അവർക്കു പുത്രസമ്പത്ത് ധാരാളം ഉണ്ട്;

         അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.

         15 ഞാനോ, നീതിയിൽ നിന്റെ മുഖം കാണും;

         ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ട് തൃപ്തനാകും.

    സങ്കീർത്തനം.17 18

         1 എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.

         2 യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും

         ദൈവവും ഞാൻ ശരണമാക്കുന്ന പാറയും

         എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.

         3 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും

         എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.

         4 മരണപാശങ്ങൾ എന്നെ ചുറ്റി;

         അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.

         5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു;

         മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു.

         6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,

         എന്റെ ദൈവത്തോട് നിലവിളിച്ചു;

         അവൻ തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു;

         എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവന്റെ ചെവിയിൽ എത്തി.

         7 ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;

         അവൻ കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.

         8 അവന്റെ മൂക്കിൽനിന്ന് പുക പൊങ്ങി;

         അവന്റെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു;

         തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.

         9 അവൻ ആകാശം ചായിച്ചിറങ്ങി;

         കൂരിരുൾ അവന്റെ കാല്ക്കീഴിലുണ്ടായിരുന്നു.

         10 അവൻ കെരൂബിനെ വാഹനമാക്കി പറന്നു;

         അവൻ കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.

         11 അവൻ അന്ധകാരത്തെ തന്റെ മറവും

         ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

         12 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ

         ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.

         13 യഹോവ ആകാശത്തിൽ ഇടി മുഴക്കി,

         അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു,

         ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

         14 അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു;

         മിന്നൽ അയച്ച് അവരെ തോല്പിച്ചു.

         15 യഹോവേ, നിന്റെ ശാസനയാലും

         നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും

         സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

         16 അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,

         പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.

         17 എന്റെ ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും

         എന്നെ വെറുത്തവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു;

         അവർ എന്നിലും ബലവാന്മാരായിരുന്നു.

         18 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;

         എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.

         19 അവൻ എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു;

         എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.

         20 യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി;

         എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.

         21 ഞാൻ യഹോവയുടെ വഴികളിൽ നടന്നു;

         എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.

         22 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്;

         അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.

         23 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;

         അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.

         24 യഹോവ എന്റെ നീതിക്കു തക്കവണ്ണവും

         അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ

         വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.

         25 ദയാലുവോട് നീ ദയാലു ആകുന്നു;

         നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;

         26 നിർമ്മലനോട് നീ നിർമ്മലനാകുന്നു;

         വക്രനോട് നീ വക്രത കാണിക്കുന്നു.

         27 എളിയജനത്തെ നീ രക്ഷിക്കും;

         നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

         28 നീ എന്റെ ദീപം കത്തിക്കും;

         എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

         29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;

         എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

         30 ദൈവത്തിന്റെ വഴി തികവുള്ളത്;

         യഹോവയുടെ വചനം നിർമലമായത്;

         തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.

         31 യഹോവയല്ലാതെ ദൈവം ആരുണ്ട്?

         നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?

         32 എന്നെ ശക്തികൊണ്ട് അരമുറുക്കുകയും

         എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.

         33 അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി,

         ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.

         34 അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു;

         എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.

         35 നിന്റെ രക്ഷ എന്ന പരിച നീ എനിക്ക് തന്നിരിക്കുന്നു;

         നിന്റെ വലങ്കൈ എന്നെ താങ്ങി

         നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

         36 ഞാൻ കാലടി വയ്ക്കേണ്ടതിന് നീ എന്റെ വഴികൾക്ക് വിശാലതവരുത്തി;

         എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

         37 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു;

         അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

         38 അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു;

         അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.

         39 യുദ്ധത്തിനായി നീ എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു;

         എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിത്തന്നിരിക്കുന്നു.

         40 എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്

         നീ എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി.

         41 അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല;

         യഹോവയോട് നിലവിളിച്ചു; അവൻ ഉത്തരം അരുളിയതുമില്ല.

         42 ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു;

         വീഥികളിലെ ചെളി പോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.

         43 ജനത്തിന്റെ കലഹങ്ങളിൽനിന്ന് നീ എന്നെ വിടുവിച്ചു;

         ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;

         ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

         44 അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും;

         അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും.

         45 അന്യജനതകൾ ക്ഷയിച്ചുപോകുന്നു;

         അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു.

         46 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;

         എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.

         47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്യുകയും

         ജനതകളെ എനിക്കു കീഴടക്കിത്തരുകയും ചെയ്യുന്നു.

         48 അവൻ ശത്രുവിന്റെ കൈയിൽ നിന്ന് എന്നെ വിടുവിക്കുന്നു;

         എന്നോട് എതിർക്കുന്നവർക്കുമേൽ നീ എന്നെ ഉയർത്തുന്നു;

         സാഹസക്കാരന്റെ കയ്യിൽ നിന്ന് നീ എന്നെ വിടുവിക്കുന്നു.

         49 അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും;

         നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

         50 അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു;

         തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു;

         ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.

    സങ്കീർത്തനം.18 19

         1 ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു;

         ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു.

         2 ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;

         രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.

         3 സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല.

         4 ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും

         ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;

         അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.

         5 അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;

         വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.

         6 ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും

         അറുതിവരെ അതിന്റെ അയനവും ആകുന്നു;

         അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.

         7 യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;

         അത് പ്രാണനെ തണുപ്പിക്കുന്നു.

         യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;

         അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

         8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ;

         അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

         യഹോവയുടെ കല്പന നിർമ്മലമായത്;

         അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

         9 യഹോവാഭക്തി നിർമ്മലമായത്;

         അത് എന്നേക്കും നിലനില്ക്കുന്നു;

         യഹോവയുടെ വിധികൾ സത്യമാകുന്നു;

         അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.

         10 അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;

         തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.

         11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;

         അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.

         12 തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്?

         മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ.

         13 സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;

         അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.

         14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

         എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

         അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ.

    സങ്കീർത്തനം.19 20

         1 യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ;

         യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.

         2 അവൻ വിശുദ്ധമന്ദിരത്തിൽനിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ;

         സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.

         3 നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ;

         നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.

         4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നല്കട്ടെ;

         നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.

         5 ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും;

         ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും;

         യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.

         6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു;

         അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.

         7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;

         ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.

         8 അവർ കുനിഞ്ഞ് വീണുപോയി;

         എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്ക്കുന്നു.

         9 യഹോവേ, രാജാവിനെ രക്ഷിക്കണമേ;

         ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

    സങ്കീർത്തനം.20 21

         1 യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;

         നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

         2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന് നല്കി;

         അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

         3 സമൃദ്ധമായ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റ്,

         തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.

         4 അവൻ നിന്നോട് ജീവൻ ചോദിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.

         5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്;

         ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.

         6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;

         നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

         7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;

         അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.

         8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;

         നിന്റെ വലങ്കൈ നിന്നെ വെറുക്കുന്നവരെ പിടികൂടും.

         9 നീ പ്രത്യക്ഷപ്പെടുമ്പോൾ നീ അവരെ തീച്ചൂളപോലെയാക്കും;

         യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;

         തീ അവരെ ദഹിപ്പിക്കും.

         10 നീ അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും

         അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

         11 അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു;

         അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.

         12 നീ അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;

         അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

         13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കണമേ;

         ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും..

    സങ്കീർത്തനം.21 22

         1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?

         എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?

         2 എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;

         രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.

         3 യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ,

         നീ പരിശുദ്ധനാകുന്നുവല്ലോ.

         4 ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു;

         അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.

         5 അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു;

         അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.

         6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;

         മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.

         7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു;

         അവർ അധരം മലർത്തി തല കുലുക്കി പറയുന്നു:

         8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ!

         അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”

         9 നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ;

         എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.

         10 ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;

         എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

         11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ;

         സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

         12 അനേകം കാളകൾ എന്നെ വളഞ്ഞു;

         ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

         13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ

         അവർ എന്റെ നേരെ വായ് പിളർക്കുന്നു.

         14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;

         എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;

         എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.

         15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;

         എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു.

         നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

         16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

         അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.

         17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം;

         അവർ എന്നെ തുറിച്ച് നോക്കുന്നു.

         18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു,

         എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

         19 നീയോ, യഹോവേ, അകന്നിരിക്കരുതേ;

         എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

         20 വാളിൽനിന്ന് എന്റെ പ്രാണനെയും

         നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.

         21 സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ;

         കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.

         22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും;

         സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും.

         23 യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ;

         യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ;

         യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ.

         24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല;

         തന്റെ മുഖം അവന് മറച്ചതുമില്ല;

         തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.

         25 മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു.

         അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.

         26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും;

         യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.

         നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.

         27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;

         സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.

         28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ;

         അവൻ ജനതതിയെ ഭരിക്കുന്നു.

         29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും;

         തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും.

         30 വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും;

         വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.

         31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും.

    സങ്കീർത്തനം.22 23

         1 യഹോവ എന്റെ ഇടയനാകുന്നു;

         എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല..

         2 പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;

         സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു.

         3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;

         തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

         4 മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും

         ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;

         നീ എന്നോടുകൂടി ഇരിക്കുന്നുവല്ലോ;

         നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

         5 എന്റെ ശത്രുക്കളുടെ കൺ മുമ്പിൽ നീ എനിക്ക് വിരുന്നൊരുക്കുന്നു;

         എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;

         എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.

         6 നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;

         ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

    സങ്കീർത്തനം. 23 24

         1 ഭൂമിയും അതിന്റെ പൂർണ്ണതയും

         ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

         2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;

         നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

         3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും?

         അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?

         4 വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.

         വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:

         5 അവൻ യഹോവയോട് അനുഗ്രഹവും

         തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.

         6 ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;

         യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

         7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

         പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

         മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

         8 മഹത്വത്തിന്റെ രാജാവ് ആര് ?

         ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

         9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;

         പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;

         മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

         10 മഹത്വത്തിന്റെ രാജാവ് ആര് ?

         സൈന്യങ്ങളുടെ യഹോവ തന്നെ;

         അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ.

    സങ്കീർത്തനം.24 25

         1 യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;

         2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;

         ഞാൻ ലജ്ജിച്ചു പോകരുതേ;

         എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.

         3 നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;

         വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

         4 യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ;

         നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!

         5 നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;

         നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;

         ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.

         6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ;

         അവ പണ്ടുപണ്ടേയുള്ളവയല്ലോ.

         7 എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;

         യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.

         8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.

         അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.

         9 സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;

         സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

         10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്

         അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.

         11 യഹോവേ, എന്റെ അകൃത്യം വലിയത്;

         നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.

         12 യഹോവാഭക്തനായ പുരുഷൻ ആര്?

         അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.

         13 അവൻ മനോസുഖത്തോടെ വസിക്കും;

         അവന്റെ സന്തതി ദേശം അവകാശമാക്കും.

         14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;

         അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.

         15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;

         അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.

         16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;

         ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

         17 എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;

         എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.

         18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;

         എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.

         19 എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;

         അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

         20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ;

         നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

         21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;

         ഞാൻ നിന്നിൽ പ്രത്യാശവച്ചിരിക്കുന്നുവല്ലോ.

         22 ദൈവമേ, യിസ്രായേലിനെ

         അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

    സങ്കീർത്തനം.25 26

         1 യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ;

         ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;

         ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

         2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ;

         എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.

         3 നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു;

         നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.

         4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;

         കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

         5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;

         ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.

         6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും

         നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും

         7 ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു;

         യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.

         8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും

         നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.

         9 പാപികളോടുകൂടി എന്റെ പ്രാണനെയും

         രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

         10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;

         അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

         11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;

         എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ.

         12 എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;

         സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

    സങ്കീർത്തനം.26 27

         1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?

         യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?

         2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ

         എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.

         3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും

         എന്റെ ഹൃദയം ഭയപ്പെടുകയില്ല;

         എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.

         4 ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു;

         യഹോവയുടെ സൗന്ദര്യം കാണുവാനും അവന്റെ മന്ദിരത്തിൽ ധ്യാനിക്കുവാനും

         എന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.

         5 അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും;

         തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും;

         പാറമേൽ എന്നെ ഉയർത്തും.

         6 ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും;

         ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങൾ അർപ്പിക്കും;

         ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.

         7 യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ;

         എന്നോട് കൃപചെയ്ത് എനിക്ക് ഉത്തരമരുളണമേ.

         8 “എന്റെ മുഖം അന്വേഷിക്കുക” എന്ന് നിന്നിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു;

         യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

         9 നിന്റെ മുഖം എനിക്ക് മറയ്ക്കരുതേ;

         അടിയനെ കോപത്തോടെ തള്ളിക്കളയരുതേ;

         നീ എനിക്ക് തുണയായിരിക്കുന്നു;

         എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.

         10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും

         യഹോവ എന്നെ ചേർത്തുകൊള്ളും.

         11 യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമേ;

         എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.

         12 എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ;

         ക്രൂരത നിശ്വസിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.

         13 ഞാൻ ജീവനുള്ളവരുടെ ദേശത്ത്

         യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!

         14 യഹോവയിൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക;

         നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ;

         അതേ, യഹോവയിൽ പ്രത്യാശവയ്ക്കുക.

    സങ്കീർത്തനം.27 28

         1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;

         എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ;

         നീ മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.

         2 ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി

         നിന്നോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ.

         3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ;

         അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു;

         എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.

         4 അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ;

         അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ;

         അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ;

         5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും

         അവർ തിരിച്ചറിയായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും.

         6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;

         അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

         7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

         എന്റെ ഹൃദയം അവനിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു;

         അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു;

         ഗാനങ്ങളോടെ ഞാൻ അവനെ സ്തുതിക്കുന്നു.

         8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു;

         തന്റെ അഭിഷിക്തന് അവൻ രക്ഷാദുർഗ്ഗം തന്നെ.

         9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കണമേ;

         അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.

    സങ്കീർത്തനം.28 29

         1 ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ,

         യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ.

         2 യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ;

         വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ.

         3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു;

         പെരുവെള്ളത്തിൻമീതെ യഹോവ,

         മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.

         4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു;

         യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

         5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു;

         യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു.

         6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും

         ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

         7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

         8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു;

         യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

         9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു;

         അതു വനങ്ങളെ തോലുരിക്കുന്നു;

         അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു.

         10 യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു;

         യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു.

         11 യഹോവ തന്റെ ജനത്തിന് ശക്തി നല്കും;

         യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

    സങ്കീർത്തനം.29 30

         1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു;

         എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല.

         2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു;

         നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.

         3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു;

         കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.

         4 യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ;

         അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.

         5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു;

         അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്;

         സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും;

         ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.

         6 “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.

         7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി;

         നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി.

         8 യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു;

         യഹോവയോട് ഞാൻ യാചിച്ചു.

         9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്?

         ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ?

         10 യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ;

         യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.

         11 നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;

         എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;

         12 ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ.

         എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.

    സങ്കീർത്തനം.30 31

         1 യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു;

         ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;

         നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കണമേ.

         2 നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കണമേ.

         നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കണമേ.

         3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ;

         നിന്റെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കണമേ.

         4 അവർ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കണമേ;

         നീ എന്റെ അഭയസ്ഥാനമാകുന്നുവല്ലോ.

         5 നിന്റെ കൈയിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു;

         വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

         6 മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകയ്ക്കുന്നു;

         ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.

         7 ഞാൻ നിന്റെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു;

         നീ എന്റെ അരിഷ്ടത കണ്ട് എന്റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു.

         8 ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല;

         എന്റെ കാലുകൾ നീ വിശാലസ്ഥലത്ത് നിർത്തിയിരിക്കുന്നു.

         9 യഹോവേ, എന്നോട് കൃപയുണ്ടാകണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു;

         വ്യസനംകൊണ്ട് എന്റെ കണ്ണും പ്രാണനും ശരീരവും ക്ഷയിച്ചിരിക്കുന്നു.

         10 എന്റെ ആയുസ്സ് ദുഃഖത്തിലും എന്റെ സംവത്സരങ്ങൾ നെടുവീർപ്പിലും കഴിഞ്ഞുപോയിരിക്കുന്നു;

         എന്റെ അകൃത്യംനിമിത്തം എന്റെ ബലം നഷ്ടപ്പെട്ടും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.

         11 എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു;

         എന്റെ അയല്ക്കാർക്ക് അതിനിന്ദിതൻ തന്നെ;

         എന്റെ മുഖപരിചയക്കാർക്ക് ഞാൻ ഭയഹേതുവാകുന്നു.

         എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ട് ഓടിപ്പോകുന്നു.

         12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു;

         ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

         13 “ചുറ്റും ഭീതി” എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്ന് കേട്ടിരിക്കുന്നു;

         അവർ എനിക്ക് വിരോധമായി കൂടി ആലോചന കഴിക്കുന്നു,

         എന്റെ ജീവൻ എടുത്തുകളയുവാൻ നിരൂപിക്കുന്നു.

         14 എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു;

         “നീ എന്റെ ദൈവം” എന്ന് ഞാൻ പറഞ്ഞു.

         15 എന്റെ കാലഗതികൾ നിന്റെ കൈയിൽ ഇരിക്കുന്നു;

         എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.

         16 അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ;

         നിന്റെ ദയയാൽ എന്നെ രക്ഷിക്കണമേ.

         17 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ;

         ദുഷ്ടന്മാർ ലജ്ജിച്ച് പാതാളത്തിൽ മൗനമായിരിക്കട്ടെ.

         18 നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി

         ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ.

         19 നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും

         നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ

         നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.

         20 നീ അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച്

         നിന്റെ സാന്നിധ്യത്തിന്റെ സുരക്ഷിതത്വത്തിൽ മറയ്ക്കും.

         നീ അവരെ നാവുകളുടെ സ്പർദ്ധയിൽനിന്ന് രക്ഷിച്ച്

         ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.

         21 യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ

         തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.

         22 “ഞാൻ നിന്റെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു;

         എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.

         23 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിക്കുവിൻ;

         യഹോവ വിശ്വസ്തന്മാരെ കാക്കുന്നു;

         അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു.

         24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ;

         നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

    സങ്കീർത്തനം.31 32

         1 ലംഘനം ക്ഷമിച്ചും

         പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ.

         2 യഹോവ അകൃത്യം കണക്കിടാതെയും

         ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

         3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ

         എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;

         4 രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു;

         എന്റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.

         5 ഞാൻ എന്റെ പാപം നിന്റെ മുമ്പാകെ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം മറച്ചതുമില്ല.

         “എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റു പറയും” എന്ന് ഞാൻ പറഞ്ഞു;

         അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.

         6 ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്ത് നിന്നോട് പ്രാർത്ഥിക്കും;

         പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല.

         7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;

         രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

         8 ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്ക് കാണിച്ചുതരും;

         ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്ക് ആലോചന പറഞ്ഞുതരും.

         9 നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്;

         കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു;

         അല്ലെങ്കിൽ അവ നിനക്ക് സ്വാധീനമാകുകയില്ല.

         10 ദുഷ്ടന് വളരെ വേദനകൾ ഉണ്ട്;

         എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും.

         11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ;

         ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.

    സങ്കീർത്തനം.32 33

         1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;

         സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.

         2 കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;

         പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ.

         3 അവന് പുതിയ പാട്ടു പാടുവിൻ;

         ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.

         4 യഹോവയുടെ വചനം നേരുള്ളത്;

         അവന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.

         5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

         യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

         6 യഹോവയുടെ വചനത്താൽ ആകാശവും

         അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

         7 അവൻ സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;

         അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

         8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;

         ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവനെ ശങ്കിക്കട്ടെ.

         9 അവൻ അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;

         അവൻ കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.

         10 യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു;

         വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.

         11 യഹോവയുടെ ആലോചന ശാശ്വതമായും

         അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.

         12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും

         അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.

         13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;

         മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.

         14 അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു.

         15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;

         അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു.

         16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;

         ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.

         17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു;

         തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല.

         18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും

         തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

         19 അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും

         ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.

         20 നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

         അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.

         21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ

         നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.

         22 യഹോവേ, ഞങ്ങൾ നിന്നിൽ പ്രത്യാശവയ്ക്കുന്നതുപോലെ

         നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

    സങ്കീർത്തനം.33 34

         1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

         അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.

         2 എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു;

         താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.

         3 എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ ;

         നാം ഒന്നിച്ച് അവന്റെ നാമത്തെ സ്തുതിക്കുക.

         4 ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി;

         എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

         5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

         അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

         6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

         അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

         7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും

         പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

         8 യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ;

         അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

         9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;

         അവന്റെ ഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.

         10 ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം;

         യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.

         11 മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ;

         യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

         12 ജീവനെ ആഗ്രഹിക്കുകയും

         ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?

         13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും

         വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;

         14 ദോഷം വിട്ടകന്ന് നന്മ ചെയ്യുക;

         സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.

         15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും

         അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

         16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന്

         യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.

         17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,

         സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

         18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;

         മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

         19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;

         അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.

         20 അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു;

         അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.

         21 തിന്മ ദുഷ്ടനെ കൊല്ലുന്നു;

         നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.

         22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു;

         അവനെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.

    സങ്കീർത്തനം.34 35

         1 യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കണമേ;

         എന്നോട് പൊരുതുന്നവരോട് പെരുതണമേ.

         2 നീ കവചവും പരിചയും ധരിച്ച്

         എന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ.

         3 നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ;

         “ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ.

         4 എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ;

         എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ.

         5 അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ;

         യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.

         6 അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ;

         യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.

         7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു;

         കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

         8 അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ;

         അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ;

         അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.

         9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും;

         അവന്റെ രക്ഷയിൽ സന്തോഷിക്കും;

         10 യഹോവേ, നിനക്കു തുല്യൻ ആര്?

         “എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും

         എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും

         നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.

         11 കള്ളസാക്ഷികൾ എഴുന്നേറ്റ്

         ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു.

         12 അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്,

         എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.

         13 ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു;

         ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു.

         എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.

         14 ഒരു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ അവനോട് പെരുമാറി;

         അമ്മയെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് കുനിഞ്ഞുനടന്നു.

         15 അവരോ എന്റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടം കൂടി;

         ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു,

         അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.

         16 വിരുന്നു വീട്ടിലെ പരിഹാസികളായ വഷളന്മാരെപ്പോലെ

         അവർ എന്റെ നേരെ പല്ലു കടിക്കുന്നു.

         17 കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും?

         അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും

         ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ.

         18 ഞാൻ മഹാസഭയിൽ നിനക്ക് സ്തോത്രം ചെയ്യും;

         ബഹുജനത്തിന്റെ നദുവിൽ നിന്നെ സ്തുതിക്കും.

         19 വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ;

         കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ.

         20 അവർ സമാധാനവാക്കുകൾ സംസാരിക്കാതെ

         ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.

         21 അവർ എന്റെ നേരെ വായ് പിളർന്നു: “ “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്ന് പറഞ്ഞു.

         22 യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ;

         കർത്താവേ, എന്നോട് അകന്നിരിക്കരുതേ,

         23 എന്റെ ദൈവവും എന്റെ കർത്താവുമായുള്ള യഹോവേ,

         ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കണമേ.

         24 എന്റെ ദൈവമായ യഹോവേ, നിന്റെ നീതി നിമിത്തം എനിക്ക് ന്യായം പാലിച്ചു തരണമേ;

         അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ.

         25 അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ;

         “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ.

         26 എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;

         എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.

         27 എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ;

         “തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ”

         എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.

         28 എന്റെ നാവ് നിന്റെ നീതിയെയും ദിവസം മുഴുവൻ

         നിന്റെ സ്തുതിയെയും വർണ്ണിക്കും.

    സങ്കീർത്തനം.35 36

         1 ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്;

         അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.

         2 “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല”

         എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു.

         3 അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്;

         ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.

         4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;

         തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു;

         ദോഷം വെറുക്കുന്നതുമില്ല.

         5 യഹോവേ, നിന്റെ ദയ ആകാശത്തോളവും

         നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

         6 നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും

         നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു;

         യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

         7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്!

         മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

         8 നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു;

         നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

         9 നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;

         നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.

         10 നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും

         പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ.

         11 നിഗളികളുടെ കാല് എന്റെ നേരെ വരരുതേ;

         ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.

         12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:

         അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.

    സങ്കീർത്തനം.36 37

         1 ദുഷ്പ്രവൃത്തിക്കാർ നിമിത്തം നീ ദുഃഖിക്കരുത്;

         നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.

         2 അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി

         പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

         3 യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക;

         ദേശത്ത് വസിച്ച് അവന്റെ വിശ്വസ്തത പാലിക്കുക.

         യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;

         4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും.

         5 നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക;

         അവനിൽ തന്നെ ആശ്രയിക്കുക; അവൻ അത് നിവർത്തിക്കും.

         6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും

         നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

         7 യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് അവനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും

         ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.

         8 കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക;

         മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.

         9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;

         യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

         10 അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല;

         നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

         11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും;

         സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

         12 ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു;

         അവന്റെ നേരെ അവൻ പല്ല് കടിക്കുന്നു.

         13 കർത്താവ് അവനെ നോക്കി ചിരിക്കും;

         അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

         14 എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും

         ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.

         15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;

         അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

         16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.

         17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;

         എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

         18 യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു;

         അവരുടെ അവകാശം ശാശ്വതമായിരിക്കും.

         19 ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല;

         ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.

         20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;

         യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ;

         അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

         21 ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല;

         നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.

         22 യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.

         അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

         23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ

         യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

         24 അവൻ വീണാലും നിലംപരിചാകുകയില്ല;

         യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.

         25 ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു;

         നീതിമാൻ തുണയില്ലാതിരിക്കുന്നതും

         അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

         26 അവൻ നിത്യവും ദയ തോന്നി വായ്പ കൊടുക്കുന്നു;

         അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

         27 ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക;

         എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.

         28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;

         അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;

         ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

         29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

         30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;

         അവന്റെ നാവ് ന്യായം സംസാരിക്കുന്നു.

         31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്;

         അവന്റെ കാലടികൾ വഴുതുകയില്ല.

         32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,

         33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല;

         ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.

         34 യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ച് നടക്കുക;

         എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;

         ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.

         35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും;

         സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.

         36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;

         ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

         37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക;

         സമാധാനപുരുഷന് സന്തതി ഉണ്ടാകും.

         38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും;

         അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.

         39 നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു;

         കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു.

         40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു;

         അവർ അവനിൽ ആശ്രയിക്കയാൽ

         അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.

    സങ്കീർത്തനം.37 38

         1 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.

         ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.

         2 നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;

         നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.

         3 നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല;

         എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.

         4 എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;

         ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.

         5 എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.

         6 ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;

         ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.

         7 എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;

         എന്റെ ദേഹത്തിന് സൗഖ്യമില്ല.

         8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;

         എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.

         9 കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു.

         എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല.

         10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;

         എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.

         11 എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു;

         എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.

         12 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;

         എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;

         അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.

         13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;

         വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

         14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും

         വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.

         15 യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;

         എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.

         16 “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു;

         എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.

         17 ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;

         എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

         18 ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു;

         എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.

         19 എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ,

         എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.

         20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി

         നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.

         21 യഹോവേ, എന്നെ കൈ വിടരുതേ;

         എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.

         22 എന്റെ രക്ഷയാകുന്ന കർത്താവേ,

         എന്റെ സഹായത്തിനായി വേഗം വരണമേ.

    സങ്കീർത്തനം.38 39

         1 നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ

         ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ

         എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു.

         2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു;

         നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.

         3 എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി;

         അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.

         4 യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ;

         ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ.

         5 ഇതാ, നീ എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു;

         എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ല;

         ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ.

         6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽ പോലെ നടക്കുന്നു;

         അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു;

         അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല.

         7 എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു?

         എന്റെ പ്രത്യാശ നിന്നിൽ വച്ചിരിക്കുന്നു.

         8 എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ;

         എന്നെ ഭോഷന് നിന്ദയാക്കി വയ്ക്കരുതേ.

         9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു;

         നീയല്ലോ അങ്ങനെ വരുത്തിയത്.

         10 നിന്റെ ബാധ എന്നിൽനിന്ന് നീക്കണമേ;

         നിന്റെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.

         11 പാപം ചെയ്യുന്ന മനുഷ്യനെ നീ ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ

         നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;

         ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ.

         12 യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ.

         എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ;

         ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ

         നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.

         13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ്

         ഉന്മേഷം പ്രാപിക്കേണ്ടതിന് നിന്റെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.

    സങ്കീർത്തനം.39 40

         1 ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;

         അവൻ എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.

         2 നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;

         എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.

         3 അവൻ എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു,

         നമ്മുടെ ദൈവത്തിന് സ്തുതി തന്നെ;

         പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.

         4 യഹോവയെ തന്റെ ആശ്രയമാക്കുകയും

         നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

         5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും

         ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു;

         നിനക്ക് തുല്യൻ ആരുമില്ല;

         ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.

         6 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല;

         നീ എന്റെ ചെവികൾ തുറന്നിരിക്കുന്നു.

         ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.

         7 അപ്പോൾ ഞാൻ പറഞ്ഞു:“ ഇതാ, ഞാൻ വരുന്നു;

         പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;

         8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു;

         നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”

         9 ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു;

         അധരങ്ങൾ ഞാൻ അടക്കിവച്ചില്ല;

         യഹോവേ, നീ അറിയുന്നു.

         10 ഞാൻ നിന്റെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല;

         നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;

         നിന്റെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.

         11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടച്ചുകളയുകയില്ല;

         നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

         12 അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു

         നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;

         അവ എന്റെ തലയിലെ രോമങ്ങളിലും അധികം;

         ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.

         13 യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ;

         യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.

         14 എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;

         എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

         15 “നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ

         അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.

         16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ;

         നിന്റെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.

         17 ഞാൻ എളിയവനും ദരിദ്രനും ആകുന്നു;

         എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു;

         നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;

         എന്റെ ദൈവമേ, താമസിക്കരുതേ.

    സങ്കീർത്തനം.40 41

         1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ;

         അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.

         2 യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും;

         അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും;

         അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് നീ അവനെ ഏല്പിച്ചുകൊടുക്കുകയില്ല.

         3 യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും;

         രോഗം മാറ്റി നീ അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.

         4 “യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ;

         നിന്നോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് ഞാൻ പറഞ്ഞു.

         5 “അവൻ എപ്പോൾ മരിച്ച് അവന്റെ പേര് നശിക്കും?” എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.

         6 ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു;

         അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും

         പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.

         7 എന്നെ പകയ്ക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു;

         അവർ എനിക്കെതിരെ ദോഷം ചിന്തിക്കുന്നു.

         8 “ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി;

         ഇനി എഴുന്നേല്ക്കുകയില്ല” എന്ന് അവർ പറയുന്നു.

         9 ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണം പങ്കുവച്ചവനുമായ

         എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.

         10 ഞാൻ അവരോട് പകരം ചെയ്യേണ്ടതിന്

         യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കണമേ.

         11 എന്റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ

         നിനക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു.

         12 നീ എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു,

         നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു.

         13 യിസ്രായേലിന്റെ ദൈവമായ യഹോവ

         എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

    സങ്കീർത്തനം.41 42

         1 മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ

         ദൈവമേ, എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംക്ഷിക്കുന്നു.

         2 എന്റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു;

         ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?.

         3 “നിന്റെ ദൈവം എവിടെ?” എന്ന് അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട്

         എന്റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു.

         4 ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും

         ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ

         എന്റെ ഹൃദയം തരളിതമാകുന്നു.

         5 എന്റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്?

         ദൈവത്തിൽ പ്രത്യാശ വയ്ക്കുക;

         അവൻ എന്റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു

         എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.

         6 എന്റെ ദൈവമേ, എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;

         അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും

         മിസാർമലയിലുംവച്ച് ഞാൻ നിന്നെ ഓർക്കുന്നു;

         7 നിന്റെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു;

         നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മുകളിലൂടെ കടന്നുപോകുന്നു.

         8 യഹോവ പകൽനേരത്ത് തന്റെ ദയ കാണിക്കും;

         രാത്രിസമയത്ത് ഞാൻ അവന് പാട്ട് പാടിക്കൊണ്ടിരിക്കും;

         എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ.

         9 “നീ എന്നെ മറന്നത് എന്തുകൊണ്ട്? ശത്രുവിന്റെ ഉപദ്രവത്താൽ

         ഞാൻ ദുഃഖിച്ച് നടക്കേണ്ടി വന്നത് എന്തുകൊണ്ട്?”

         എന്ന് ഞാൻ എന്റെ പാറയായ ദൈവത്തോട് ചോദിക്കും.

         10 “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ട്

         എന്റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു.

         11 എന്റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്?

         ദൈവത്തിൽ പ്രത്യാശവയ്ക്കുക;

         അവൻ തന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു

         എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.

    സങ്കീർത്തനം.42 43

         1 ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ;

         ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ;

         വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.

         2 നീ എന്റെ ശരണമായ ദൈവമാണല്ലോ;

         നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്?

         ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?

         3 നിന്റെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ;

         നിന്റെ വിശുദ്ധപർവ്വതത്തിലേക്കും

         തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ.

         4 ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,

         എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും;

         ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ നിന്നെ സ്തുതിക്കും.

         5 എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്?

         ദൈവത്തിൽ പ്രത്യാശ വയ്ക്കുക;

         അവൻ എന്റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന എന്റെ ദൈവവുമാകുന്നു

         എന്ന് ഞാൻ ഇനിയും അവനെ സ്തുതിക്കും.

    സങ്കീർത്തനം.43 44

         1 ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ

         നീ ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു;

         ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;

         2 നിന്റെ കൈകൊണ്ട് നീ ജനതകളെ പുറത്താക്കി അവരെ നട്ടു;

         നീ വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.

         3 അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്;

         സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്;

         നിന്റെ വലങ്കൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടാകുന്നു;

         നിനക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.

         4 ദൈവമേ, നീ എന്റെ രാജാവാകുന്നു;

         യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.

         5 നിന്നാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും;

         ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.

         6 ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുകയില്ല;

         എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.

         7 അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കൈയിൽ നിന്ന് രക്ഷിച്ചത്;

         ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;

         8 ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു;

         നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.

         9 എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു;

         ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.

         10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു;

         ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.

         11 ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു;

         ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.

         12 നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു.

         അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.

         13 നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും

         ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.

         14 നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും

         വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.

         15 നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും

         ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും

         16 ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു;

         ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

         17 ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല;

         നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.

         18 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും

         മരണത്തിന്റെ നിഴൽ കൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം

         19 ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ

         ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.

         20 ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ

         ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ

         21 ദൈവം അത് ശോധന ചെയ്യാതിരിക്കുമോ?

         അവൻ ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.

         22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു;

         അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

         23 കർത്താവേ, ഉണരണമേ; നീ ഉറങ്ങുന്നത് എന്ത്?

         എഴുന്നേല്ക്കണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.

         24 നീ നിന്റെ മുഖം മറയ്ക്കുന്നതും

         ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?

         25 ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു;

         ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.

         26 ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കണമേ;

         നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കണമേ;

    സങ്കീർത്തനം.44 45

         1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;

         “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു.

         എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.

         2 നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;

         ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു;

         അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

         3 അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത്

         നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.

         4 സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്

         നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;

         നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ.

         5 നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;

         രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു;ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു.

         6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;

         നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.

         7 നീ നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു;

         അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി

         നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.

         8 നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവും കൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു;

         ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.

         9 നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;

         നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.

         10 അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക.

         സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.

         11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും;

         അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.

         12 ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി

         നിന്റെ മുഖപ്രസാദം തേടും.

         13 അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;

         അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.

         14 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;

         അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.

         15 സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും;

         അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.

         16 നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും;

         സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.

         17 ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.

         അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.

    സങ്കീർത്തനം.45 46

         1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;

         കഷ്ടസമയത്ത് അവൻ ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.

         2 അതുകൊണ്ട്, ഭൂമി മാറിപ്പോയാലും,

         പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും,

         3 അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും

         പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല.

         4 ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ,

         അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.

         5 ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല;

         ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.

         6 ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി;

         അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.

         7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;

         യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

         8 വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ;

         അവൻ ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!

         9 അവൻ ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽചെയ്യുന്നു;

         അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.

         10 മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ;

         ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

         11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്;

         യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

    സങ്കീർത്തനം.46 47

         1 സകല ജനതകളുമേ, കൈ കൊട്ടുവിൻ;

         ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.

         2 അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ;

         അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.

         3 അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.

         4 അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു;

         താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.

         5 ദൈവം ജയഘോഷത്തോടും യഹോവ

         കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു.

         6 ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;

         നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.

         7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു;

         ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ.

         8 ദൈവം ജനതകളെ ഭരിക്കുന്നു;

         ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.

         9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;

         ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ;

         അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.

    സങ്കീർത്തനം.47 48

         1 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ

         യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.

         2 മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം

         ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.

         3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.

         4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി;

         അവർ ഒന്നിച്ച് കടന്നുപോയി.

         5 അവർ അത് കണ്ട് അമ്പരന്നു,

         അവർ പരിഭ്രമിച്ച് ഓടിപ്പോയി.

         6 അവർക്ക് അവിടെ വിറയൽ പിടിച്ചു;

         നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു.

         7 നീ കിഴക്കൻകാറ്റുകൊണ്ട് തർശീശ് കപ്പലുകൾ തകർത്ത് കളയുന്നു.

         8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

         നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു;

         ദൈവം അതിനെ സദാകാലത്തേക്കും ഉറപ്പിക്കുന്നു. സേലാ.

         9 ദൈവമേ, നിന്റെ മന്ദിരത്തിൽ വച്ച് ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.

         10 ദൈവമേ, നിന്റെ നാമംപോലെ തന്നെ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;

         നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.

         11 നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും

         യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു.

         12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ;

         അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.

         13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്

         അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.

         14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു;

         അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.

    സങ്കീർത്തനം.48 49

         1 സകല ജനതകളുമേ, ഇത് കേൾക്കുവിൻ;

         സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.

         2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.

         3 എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും;

         എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

         4 ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും;

         കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.

         5 ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.

         6 തന്റെ സമ്പത്തിൽ ആശ്രയിക്കുകയും

         ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ

         7 സഹോദരൻ ശവക്കുഴി കാണാതെ

         എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്

         8 അവനെ വീണ്ടെടുക്കുവാനോ

         ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.

         9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്;

         അത് ഒരുനാളും സാധിക്കുകയില്ല.

         10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും

         അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.

         11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും

         അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും

         എന്നാകുന്നു അവരുടെ വിചാരം;

         അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.

         12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല.

         അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.

         13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;

         അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ. സേലാ.

         14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;

         മൃത്യു അവരെ മേയിക്കുന്നു;

         നേരുള്ളവർ പ്രഭാതത്തിൽ അവരുടെമേൽ വാഴും;

         അവരുടെ സൗന്ദര്യം ഇല്ലാതെയാകും;

         പാതാളം അവരുടെ പാർപ്പിടം.

         15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;

         അവൻ എന്നെ കൈക്കൊള്ളും. സേലാ.

         16 ഒരുവൻ ധനവാനായി ഭവിച്ചാലും

         അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.

         17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;

         അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.

         18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു;

         നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

         19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;

         അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

         20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ

         നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

    സങ്കീർത്തനം. 49 50

         1 സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ,

         സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.

         2 സൗന്ദര്യത്തിന്റെ പൂർണ്ണതയായ

         സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു.

         3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല;

         അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു;

         അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു.

         4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്

         അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

         5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ

         എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.

         6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ

         ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.

         7 എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും.

         യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും:

         ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

         8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല;

         നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ.

         9 നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ

         നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല.

         10 കാട്ടിലെ സകലമൃഗങ്ങളും

         ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു.

         11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു;

         വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.

         12 എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല;

         ലോകവും അതിലുള്ള സകലവും എന്റെയാകുന്നു.

         13 ഞാൻ കാളകളുടെ മാംസം തിന്നുമോ?

         കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?

         14 ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;

         അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക.

         15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;

         ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

         16 എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:

         “ എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം?

         17 നീ ശാസന വെറുത്ത്

         എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

         18 കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു;

         വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു.

         19 നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു;

         നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു.

         20 നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;

         നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.

         21 ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ

         ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു;

         എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”.

         22 ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ;

         അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.

         23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;

         തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും.

    സങ്കീർത്തനം.50 51

         1 ദൈവമേ, നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ;

         നിന്റെ ബഹുവിധമായ കാരുണ്യപ്രകാരം

         എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

         2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ;

         എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ.

         3 എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു;

         എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

         4 നിന്നോടു തന്നെ ഞാൻ പാപം ചെയ്തു;

         നിനക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു.

         സംസാരിക്കുമ്പോൾ നീ നീതിമാനായും

         വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.

         5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;

         പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.

         6 അന്തർഭാഗത്തെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്;

         അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

         7 ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ;

         ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ.

         8 സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ;

         നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

         9 എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ;

         എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ.

         10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്

         സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ.

         11 നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ

         നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ.

         12 നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ;

         മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.

         13 അപ്പോൾ ഞാൻ അതിക്രമക്കാരോട് നിന്റെ വഴികൾ ഉപദേശിക്കും;

         പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും.

         14 ദൈവമേ,എന്റെ രക്ഷയുടെ ദൈവമേ!

         രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ;

         എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും.

         15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;

         എന്നാൽ എന്റെ വായ് നിനക്ക് സ്തുതി പാടും.

         16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;

         ഹോമയാഗത്തിൽ നിനക്ക് പ്രസാദവുമില്ല.

         17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?

         തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല.

         18 നിന്റെ പ്രസാദപ്രകാരം സീയോന് നന്മ ചെയ്യണമേ;

         യെരൂശലേമിന്റെ മതിലുകൾ പണിയണമേ;

         19 അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും;

         അപ്പോൾ അവർ നിന്റെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.

    സങ്കീർത്തനം.51 52

         1 അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്?

         ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു.

         2 ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ

         ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

         3 നീ നന്മയെക്കാൾ തിന്മയെയും

         നീതി സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

         4 നിന്റെ വഞ്ചനയുള്ള നാവ്

         നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു.

         5 ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും;

         നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും.

         ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ.

         6 നീതിമാന്മാർ അത് കണ്ട് ഭയപ്പെടും;

         അവർ അവനെച്ചൊല്ലി ചിരിക്കും.

         7 “ദൈവത്തെ ശരണമാക്കാതെ

         തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും

         ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും,

         8 ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;

         ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

         9 നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും;

         ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും;

         നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

    സങ്കീർത്തനം.52 53

         1 “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;

         വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു;

         നന്മ ചെയ്യുന്നവൻ ആരുമില്ല.

         2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ

         ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.

         3 എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു;

         നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.

         4 നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ?

         അപ്പം പോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;

         ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.

         5 ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി;

         നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ.

         ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.

         6 സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ!

         ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ

         യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

    സങ്കീർത്തനം.53 54

         1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ;

         നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.

         2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ;

         എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.

         3 അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു;

         ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു;

         അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.

         4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു;

         കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്.

         5 അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും;

         നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.

         6 സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും;

         “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.

         7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;

         എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.

    സങ്കീർത്തനം. 54 55

         1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ;

         എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.

         2 എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ;

         ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും

         ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.

         3 അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു;

         കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

         4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;

         മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.

         5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;

         പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

         6 “പ്രാവിനെപ്പോലെ

         എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ!

         എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു.

         7 അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്,

         മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.

         8 ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട്

         ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!

         9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ.

         ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

         10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;

         നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.

         11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്;

         ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

         12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;

         എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല;

         അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

         13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും

         എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

         14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത്

         പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.

         15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ;

         അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ;

         ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.

         16 ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും;

         യഹോവ എന്നെ രക്ഷിക്കും.

         17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും;

         അവൻ എന്റെ പ്രാർത്ഥന കേൾക്കും.

         18 എന്നോടു എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം അവൻ

         എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;

         19 കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ.

         അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

         20 തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത്

         തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.

         21 അവന്റെ വായ് വെണ്ണപോലെ മൃദുവായത്;

         ഹൃദയത്തിലോ യുദ്ധമത്രേ.

         അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ;

         എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.

         22 നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക;

         അവൻ നിന്നെ പുലർത്തും;

         നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.

         23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും;

         കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല;

         എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.

    സങ്കീർത്തനം.55 56

         1 ദൈവമേ, എന്നോട് കൃപയുണ്ടാകണമേ;

         മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;

         അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.

         2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു;

         ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.

         3 ഞാൻ ഭയപ്പെടുമ്പോൾ നാളിൽ നിന്നിൽ ആശ്രയിക്കും.

         4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴ്ത്തും;

         ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

         ജഡികമനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?

         5 ഇടവിടാതെ അവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു;

         അവരുടെ വിചാരങ്ങളെല്ലാം എന്റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.

         6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;

         എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ

         അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

         7 നീതികേടിനാൽ അവർ രക്ഷപെടുമോ?

         ദൈവമേ, നിന്റെ കോപത്തിൽ ജനതകളെ തള്ളിയിടണമേ.

         8 എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ നീ എണ്ണുന്നു;

         എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ സൂക്ഷിക്കണമേ;

         അത് നിന്റെ പുസ്തകത്തിൽ ഇല്ലയോ?

         9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു;

         ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു.

         10 ഞാൻ ദൈവത്തിൽ, അവന്റെ വചനത്തിൽ തന്നെ പുകഴും;

         ഞാൻ യഹോവയിൽ അവന്റെ വചനത്തിൽ പ്രശംസിക്കും.

         11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

         മനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?

         12 ദൈവമേ, നിനക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു;

         ഞാൻ നിനക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.

         13 ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്

         നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും

         എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

    സങ്കീർത്തനം.56 57

         1 ദൈവമേ, എന്നോട് കൃപയുണ്ടാകണമേ;

         എന്നോട് കൃപയുണ്ടാകണമേ;

         ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു;

         അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ

         ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

         2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;

         എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ.

         3 എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ

         അവൻ സ്വർഗ്ഗത്തിൽനിന്ന് കൈനീട്ടി എന്നെ രക്ഷിക്കും. സേലാ.

         ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.

         4 എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;

         അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;

         പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

         5 ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ;

         നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.

         6 അവർ എന്റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു;

         എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു;

         അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;

         അതിൽ അവർ തന്നെ വീണു. സേലാ.

         7 എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;

         ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;

         ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.

         8 എൻ സ്തുതിയേ, ഉണരുക;

         വീണയും കിന്നരവുമേ, ഉണരുവിൻ!

         ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും.

         9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും;

         ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം ചെയ്യും.

         10 നിന്റെ ദയ ആകാശത്തോളവും

         നിന്റെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?.

         11 ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ;

         നിന്റെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.

    സങ്കീർത്തനം.57 58

         1 ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?

         മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?

         2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു;

         ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.

         3 ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;

         അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞ് തെറ്റിനടക്കുന്നു.

         4 അവരുടെ വിഷം സർപ്പവിഷംപോലെ;

         അവർ ചെവിയടച്ചുകളയുന്ന പൊട്ടയണലിപോലെയാകുന്നു.

         5 എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ

         ശബ്ദം അത് കേൾക്കുകയില്ല.

         6 ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കണമേ;

         യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയണമേ.

         7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ;

         അവൻ തന്റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.

         8 അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ;

         ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.

         9 നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായ മാംസമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.

         10 നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും;

         അവൻ തന്റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.

         11 ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം;

         ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം”

         എന്ന് മനുഷ്യർ പറയും.

    സങ്കീർത്തനം.58 59

         1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ;

         എനിയ്ക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകണമേ.

         2 നീതികേട് പ്രവർത്തിക്കുന്നവരുടെ കൈയിൽ നിന്ന് എന്നെ മോചിപ്പിച്ച്

         രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കണമേ.

         3 ഇതാ, അവർ എന്റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു;

         യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നത്

         എന്റെ അതിക്രമം നിമിത്തമല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.

         4 എന്റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു;

         എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കണമേ.

         5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ,

         സകല ജനതകളെയും സന്ദർശിക്കേണ്ടതിന് നീ ഉണരണമേ;

         നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ.

         6 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;

         നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു.

         7 അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു;

         വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്;

         “ആര് കേൾക്കും” എന്ന് അവർ പറയുന്നു.

         8 എങ്കിലും യഹോവേ, നീ അവരെ നോക്കി ചിരിക്കും;

         നീ സകലജാതികളെയും പരിഹസിക്കും.

         9 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിന്നെ കാത്തിരിക്കും;

         ദൈവം എന്റെ ഗോപുരമാകുന്നു.

         10 എന്റെ ദൈവം തന്റെ കരുണയിൽ എന്നെ എതിരേല്ക്കും;

         ഞാൻ എന്റെ ശത്രുക്കളെ കണ്ട് രസിക്കുവാൻ ദൈവം ഇടയാക്കും.

         11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ;

         ഞങ്ങളുടെ പരിചയാകുന്ന കർത്താവേ,

         നിന്റെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തണമേ.

         12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം

         അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ.

         13 അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം കോപത്തോടെ അവരെ സംഹരിക്കണമേ;

         അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയണമേ;

         ദൈവം യാക്കോബിൽ വാഴുന്നു

         എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.

         14 സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;

         നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു.

         15 അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു;

         തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും കാത്തിരിക്കുന്നു.

         16 ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും;

         അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും.

         കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

         17 എന്റെ ബലമായുള്ള യഹോവേ, ഞാൻ നിനക്ക് സ്തുതിപാടും;

         എന്റെ ഗോപുരവും എന്നോട് ദയകാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.

    സങ്കീർത്തനം.59 60

         1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ചിതറിച്ചിരിക്കുന്നു;

         നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കണമേ.

         2 നീ ഭൂമിയെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു;

         അത് കുലുങ്ങുകയാൽ അതിന്റെ വിള്ളലുകളെ നന്നാക്കണമേ.

         3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു;

         പരിഭ്രമത്തിന്റെ വീഞ്ഞ് നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

         4 സത്യം നിമിത്തം ഉയർത്തേണ്ടതിന്

         നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.

         5 നിനക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്

         നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുള ണമേ.

         6 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തു: “ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും.

         7 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;

         എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

         8 മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക;

         ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;

         ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!”

         9 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?

         ഏദോമിലേക്ക് എന്നെ ആര് വഴി നടത്തും?

         10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?

         ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.

         11 വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ;

         മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.

         12 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;

         അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

    സങ്കീർത്തനം.60 61

         1 ദൈവമേ, എന്റെ നിലവിളി കേൾക്കണമേ;

         എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ.

         2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ

         ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും;

         എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ.

         3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ

         ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

         4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;

         നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

         5 ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്,

         നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.

         6 നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;

         അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

         7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;

         അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,

         8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും

         എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.

    സങ്കീർത്തനം.61 62

         1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;

         എന്റെ രക്ഷ അവനിൽനിന്ന് വരുന്നു.

         2 അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

         എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.

         3 നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ

         ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?

         4 അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്;

         അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;

         എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ.

         5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക;

         എന്റെ പ്രത്യാശ അവനിൽനിന്ന് വരുന്നു.

         6 എന്റെ പാറയും എന്റെ രക്ഷയും അവൻ തന്നെ ആകുന്നു;

         എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല.

         7 ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു;

         എന്റെ രക്ഷാസങ്കേതവും അവൻ തന്നെ.

         8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിക്കുവിൻ;

         നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;

         ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ.

         9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;

         തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;

         അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

         10 പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്;

         സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്;

         11 “ശക്തി ദൈവത്തിനുള്ളത്”എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു,

         ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.

         12 കർത്താവേ, ദയയും നിനക്കുള്ളതാകുന്നു;

         നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

    സങ്കീർത്തനം.62 63

         1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്ത് ഞാൻ നിന്നെ അന്വേഷിക്കും;

         വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;

         എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.

         2 അങ്ങനെ നിന്റെ ബലവും മഹത്വവും കാണുവാൻ

         ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ കാത്തിരിക്കുന്നു.

         3 നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;

         എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

         4 എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;

         നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.

         5 എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും

         രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ

         6 എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;

         എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.

         7 നീ എനിക്ക് സഹായമായിത്തീർന്നുവല്ലോ;

         നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

         8 എന്റെ ഉള്ളം നിന്നോട് പറ്റിയിരിക്കുന്നു;

         നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.

         9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ

         ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.

         10 അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും;

         കുറുനരികൾക്ക് അവർ ഇരയായിത്തീരും.

         11 എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;

         അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും ;

         എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.

    സങ്കീർത്തനം.63 64

         1 ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ;

         ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ;

         2 ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും

         നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചു കൊള്ളണമേ.

         3 അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;

         നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്

         4 അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും

         ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു.

         5 തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു;

         ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു;

         “നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു.

         6 അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു;

         നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു;

         മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.

         7 എന്നാൽ ദൈവം അവരെ എയ്യും;

         അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.

         8 അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ

         അവർ ഇടറിവീഴുവാൻ ഇടയാകും;

         അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.

         9 അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും;

         അവന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും.

         10 നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും;

         ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും .

    സങ്കീർത്തനം.64 65

         1 ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ;

         നിനക്കു തന്നെ നേർച്ച കഴിക്കുന്നു.

         2 പ്രാർത്ഥന കേൾക്കുന്ന ദൈവമേ,

         സകലജഡവും നിന്റെ അടുക്കലേക്ക് വരുന്നു.

         3 എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു;

         അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും.

         4 നിന്റെ പ്രാകാരങ്ങളിൽ വസിക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

         ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും.

         5 ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും

         ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ,

         നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.

         6 അവൻ ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.

         7 അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും

         ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.

         8 ഭൂസീമാവാസികളും നിന്റെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു;

         ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.

         9 നീ ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു;

         ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;

         ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു.

         10 നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;

         നീ അതിന്റെ കട്ട ഉടച്ച് നിരത്തുന്നു;

         മഴയാൽ നീ അതിനെ കുതിർക്കുന്നു;

         അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.

         11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു;

         നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.

         12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു;

         കുന്നുകൾ ഉല്ലാസം ധരിക്കുന്നു.

         13 മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു;

         താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;

         അവ ആർക്കുകയും പാടുകയും ചെയ്യുന്നു.

    സങ്കീർത്തനം.65 66

         1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;

         2 അവന്റെ നാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ;

         അവന്റെ സ്തുതി മഹത്വപൂർണമാക്കുവിൻ.

         3 “നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;

         നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്ക് കീഴടങ്ങും;

         4 സർവ്വഭൂമിയും നിന്നെ നമസ്കരിച്ച് പാടും;

         അവർ നിന്റെ നാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.

         5 വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;

         അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.

         6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;

         അവർ കാൽനടയായി നദി കടന്നുപോയി;

         അവിടെ നാം അവനിൽ സന്തോഷിച്ചു.

         7 അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;

         അവന്റെ കണ്ണ് ജനതകളെ നോക്കുന്നു;

         മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.

         8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;

         അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.

         9 അവൻ നമ്മെ ജീവനോടെ കാക്കുന്നു;

         നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.

         10 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;

         വെള്ളി ഊതിക്കഴിക്കും പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.

         11 നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി;

         ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.

         12 നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;

         ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;

         എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.

         13 ഞാൻ ഹോമയാഗങ്ങളുമായി നിന്റെ ആലയത്തിലേക്ക് വരും;

         നിനക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.

         14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ

         അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.

         15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി

         തടിച്ച മൃഗങ്ങളെ നിനക്ക് ഹോമയാഗം കഴിക്കും;

         ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.

         16 സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ;

         അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.

         17 ഞാൻ എന്റെ അധരം കൊണ്ട് അവനോട് നിലവിളിച്ചു;

         എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

         18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ

         കർത്താവ് കേൾക്കുകയില്ലായിരുന്നു.

         19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;

         എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;

         20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും

         തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

    സങ്കീർത്തനം.66 67

         1 ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;

         അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

         2 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും

         അറിയേണ്ടതിനു തന്നെ.

         3 ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും;

         സകല ജനതകളും നിന്നെ സ്തുതിക്കും.

         4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;

         നീ വംശങ്ങളെ നേരോടെ വിധിച്ച്

         ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.

         5 ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും;

         സകല ജനതകളും നിന്നെ സ്തുതിക്കും.

         6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;

         ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

         7 ദൈവം നമ്മെ അനുഗ്രഹിക്കും;

         ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.

    സങ്കീർത്തനം.67 68

         1 ദൈവം എഴുന്നേല്ക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു;

         അവനെ വെറുക്കുന്നവരും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നു.

         2 പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു;

         തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.

         3 എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും;

         അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.

         4 ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ;

         മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ;

         യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ.

         5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ

         അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു.

         6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;

         അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു;

         എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.

         7 ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട്

         മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ - സേലാ -

         8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു.

         ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.

         9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച്

         ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.

         10 നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു;

         ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.

         11 കർത്താവ് ആജ്ഞ കൊടുക്കുന്നു;

         അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.

         12 സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു;

         വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.

         13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും

         പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും

         പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.

         14 സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ

         സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.

         15 ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു.

         ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.

         16 കൊടുമുടികളേറിയ പർവ്വതങ്ങളേ,

         ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ

         നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്?

         യഹോവ അതിൽ എന്നേക്കും വസിക്കും.

         17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു;

         കർത്താവ് അവരുടെ ഇടയിൽ,

         സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.

         18 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;

         യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്

         നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.

         19 നമ്മുടെ രക്ഷയാകുന്ന ദൈവമായി,

         നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.

         20 നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു;

         മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.

         21 അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും

         തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.

         22 നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാല് മുക്കേണ്ടതിനും

         അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും

         23 ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;

         സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.

         24 ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്ത് കണ്ടു;

         എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ.

         25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;

         തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.

         26 യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ,

         സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.

         27 അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും

         യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും

         സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.

         28 നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു;

         ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.

         29 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം

         രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.

         30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും

         ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ

         അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ;

         യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.

         31 ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും;

         കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.

         32 ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ;

         കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.

         33 പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ!

         ഇതാ, അവൻ തന്റെ ശബ്ദത്തെ,

         ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.

         34 ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ;

         അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.

         35 ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി ശോഭിക്കുന്നു;

         യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.

         ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

    സങ്കീർത്തനം.68 69

         1 ദൈവമേ, എന്നെ രക്ഷിക്കണമേ;

         വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.

         2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;

         ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു;

         പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.

         3 എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;

         എന്റെ തൊണ്ട വരണ്ടിരിക്കുന്നു;

         ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.

         4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു;

         വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;

         ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.

         5 ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു;

         എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല.

         6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,

         നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;

         യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.

         7 നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു;

         ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

         8 എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും

         എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.

         9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;

         നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.

         10 ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു.

         അതും എനിക്ക് നിന്ദയായി തീർന്നു;

         11 ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി;

         ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു.

         12 പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു;

         ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

         13 ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു;

         ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ,

         നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.

         14 ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ;

         എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ.

         15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ;

         ആഴം എന്നെ വിഴുങ്ങരുതേ;

         കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.

         16 യഹോവേ, എനിക്കുത്തരമരുളണമേ;

         നിന്റെ ദയ നല്ലതല്ലോ;

         നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;

         17 അടിയന് തിരുമുഖം മറയ്ക്കരുതേ;

         ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

         18 എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ;

         എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ.

         19 എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;

         എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.

         20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു,

         ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;

         ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;

         ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

         21 അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു;

         എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.

         22 അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും

         അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.

         23 അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ;

         അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ..

         24 നിന്റെ ക്രോധം അവരുടെമേൽ പകരണമേ;

         നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.

         25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;

         അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.

         26 നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;

         നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.

         27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ;

         നിന്റെ നീതി അവർ പ്രാപിക്കരുതേ.

         28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ;

         നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.

         29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;

         ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.

         30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;

         സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.

         31 അത് യഹോവയ്ക്ക് കാളയെക്കാളും

         കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

         32 സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും;

         ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

         33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;

         തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

         34 ആകാശവും ഭൂമിയും സമുദ്രങ്ങളും

         അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.

         35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;

         അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.

         36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;

         അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

    സങ്കീർത്തനം.69 70

         1 ദൈവമേ, എന്നെ വിടുവിക്കുവാൻ,

         യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.

         2 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;

         എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

         3 “നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.

         4 നിന്നെ അന്വേഷിക്കുന്ന സകലരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;

         നിന്റെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ”എന്ന് എപ്പോഴും പറയട്ടെ.

         5 ഞാൻ എളിയവനും ദരിദ്രനും ആകുന്നു;

         ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ;

         നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;

         യഹോവേ, താമസിക്കരുതേ.

    സങ്കീർത്തനം.70 71

         1 യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;

         ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.

         2 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ;

         നിന്റെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.

         3 ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ;

         എന്നെ രക്ഷിക്കുവാൻ നീ കല്പിച്ചിരിക്കുന്നു;

         നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.

         4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും

         നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.

         5 യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു;

         ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.

         6 ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;

         എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ;

         എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;

         7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു;

         നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.

         8 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.

         9 വാർദ്ധക്യകാലത്ത് നീ എന്നെ തള്ളിക്കളയരുതേ;

         ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.

         10 എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു;

         എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു..

         11 “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ;

         വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.

         12 ദൈവമേ, എന്നോട് അകന്നിരിക്കരുതേ;

         എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.

         13 എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ;

         എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.

         14 ഞാൻ എപ്പോഴും പ്രത്യാശിക്കും;

         ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.

         15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും;

         അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.

         16 ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും;

         നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

         17 ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു;

         ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.

         18 ദൈവമേ, അടുത്ത തലമുറയോട് ഞാൻ നിന്റെ ഭുജബലത്തെയും

         വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം

         വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

         19 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു;

         മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ,

         നിന്നോട് തുല്യൻ ആരാണുള്ളത്?

         20 അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,

         നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;

         ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.

         21 നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.

         22 എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും;

         യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും.

         23 ഞാൻ നിനക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും

         നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.

         24 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ച് സംസാരിക്കും;

         എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

    സങ്കീർത്തനം.71 72

         1 ദൈവമേ, രാജാവിന് നിന്റെ ന്യായവും

         രാജകുമാരന് നിന്റെ നീതിയും നല്കണമേ.

         2 അവൻ നിന്റെ ജനത്തെ നീതിയോടും

         നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.

         3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.

         4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;

         ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;

         5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം

         അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

         6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും

         ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.

         7 അവന്റെ കാലത്ത് നീതിമാന്മാർ തഴയ്ക്കട്ടെ;

         ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

         8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും

         നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

         9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;

         അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.

         10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;

         ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.

         11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;

         സകല ജനതകളും അവനെ സേവിക്കട്ടെ.

         12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും

         സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.

         13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;

         ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.

         14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;

         അവരുടെ രക്തം അവന് വിലയേറിയതായിരിക്കും.

         15 അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;

         അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;

         ഇടവിടാതെ അവനെ അനുഗ്രഹിക്കും.

         16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;

         അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും;

         നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും.

         17 അവന്റെ നാമം എന്നേക്കും നിലനില്ക്കും;

         അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും;

         മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;

         സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.

         18 താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി

         യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

         19 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;

         ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.

         20 യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

    സങ്കീർത്തനം.72 73

         1 ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്കു തന്നെ,

         നിശ്ചയമായും നല്ലവൻ ആകുന്നു.

         2 എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി;

         എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.

         3 ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട്

         എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.

         4 അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല;

         അവരുടെ ദേഹം തടിച്ചുകൊഴുത്തിരിക്കുന്നു.

         5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;

         മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.

         6 അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു;

         ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.

         7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു;

         അവരുടെ ഹൃദയത്തിലെ ഭോഷത്തമായ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.

         8 അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു;

         ഉന്നതഭാവത്തോടെ സംസാരിക്കുന്നു.

         9 അവർ വായ് ആകാശത്തോളം ഉയർത്തുന്നു;

         അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.

         10 അതുകൊണ്ടു അവൻ തന്റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു.

         അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.

         11 “ദൈവം എങ്ങനെ അറിയുന്നു?

         അത്യുന്നതന് അറിവുണ്ടോ?” എന്ന് അവർ പറയുന്നു.

         12 ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ;

         അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.

         13 ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും

         എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.

         14 ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു;

         ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.

         15 ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ,

         നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.

         16 ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ എനിക്ക് പ്രയാസമായി തോന്നി;

         17 ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്ന്

         അവരുടെ അന്ത്യം എന്താകും എന്ന് ചിന്തിച്ചു.

         18 നിശ്ചയമായും നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു;

         നീ അവരെ നാശത്തിൽ തള്ളിയിടുന്നു.

         19 എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി!

         അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.

         20 ഉണരുമ്പോൾ ഒരു സ്വപ്നം പോലെ, കർത്താവേ, അവർ ഉണരുമ്പോൾ നീ അവരുടെ രൂപത്തെ തുച്ഛീകരിക്കും.

         21 ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ

         22 ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു;

         നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.

         23 എങ്കിലും ഞാൻ ഇപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു;

         നീ എന്നെ വലങ്കൈയ്ക്ക് പിടിച്ചിരിക്കുന്നു.

         24 നിന്റെ ആലോചനയാൽ നീ എന്നെ നടത്തും;

         പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.

         25 സ്വർഗ്ഗത്തിൽ നീ ഒഴികെ എനിക്ക് ആരാണുള്ളത്?

         ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.

         26 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;

         ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.

         27 ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും;

         നിന്നെ വിട്ട് പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.

         28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്;

         നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്

         ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

    സങ്കീർത്തനം.73 74

         1 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?

         നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?

         2 നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും

         നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും

         നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.

         3 നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ;

         ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.

         4 നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു;

         അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.

         5 അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.

         6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും

         അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.

         7 അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു;

         തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.

         8 “നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു,

         ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.

         9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;

         യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല;

         ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.

         10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?

         ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?

         11 നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്?

         നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.

         12 ദൈവം പുരാതനമേ എന്റെ രാജാവാകുന്നു;

         ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു.

         13 നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു;

         വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.

         14 ലിവ്യാഥാന്റെ തലകളെ നീ തകർത്തു;

         മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.

         15 നീ ഉറവും ഒഴുക്കും തുറന്നുവിട്ടു,

         മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.

         16 പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്;

         വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.

         17 ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു;

         നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.

         18 യഹോവേ, ശത്രു നിന്ദിച്ചതും

         മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.

         19 നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;

         നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.

         20 നിന്റെ നിയമത്തെ മാനിക്കണമേ;

         ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.

         21 പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;

         എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.

         22 ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ;

         മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ.

         23 നിന്റെ വൈരികളുടെ ആരവം മറക്കരുതേ;

         നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു..

    സങ്കീർത്തനം.74 75

         1 ദൈവമേ, ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു;

         ഞങ്ങൾ നിനക്ക് സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു;

         ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

         2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

         3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ

         ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

         4 ഡംഭം കാട്ടരുതെന്ന് ഡംഭികളോടും

         കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

         5 നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;

         ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.

         6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,

         തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.

         7 ദൈവം ന്യായാധിപതിയാകുന്നു;

         അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

         8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ

         വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു;

         അവൻ അതിൽനിന്ന് പകരുന്നു;

         ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.

         9 ഞാനോ എന്നേക്കും പ്രസ്താവിക്കും;

         യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.

         10 ദുഷ്ടന്മാരുടെ കൊമ്പുകളെല്ലാം ഞാൻ മുറിച്ചുകളയും;

         നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

    സങ്കീർത്തനം.75 76

         1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;

         അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.

         2 അവന്റെ കൂടാരം ശാലേമിലും

         അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

         3 അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ

         പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.

         4 ശാശ്വതപർവ്വതങ്ങളെക്കാൾ നീ

         തേജസ്സും മഹിമയും ഉള്ളവനാകുന്നു.

         5 ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;

         പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.

         6 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ

         തേരും കുതിരയും ഗാഢനിദ്രയിൽ വീണു.

         7 നീ ഭയങ്കരനാകുന്നു;

         നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?

         8 സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു;

         ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ

         9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ

         ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.

         10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;

         ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും.

         11 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;

         അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.

         12 അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;

         ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.

    സങ്കീർത്തനം.76 77

         1 ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്,

         എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നെ നിലവിളിക്കും;

         അവൻ എന്റെ നിലവിളി ശ്രദ്ധിക്കും.

         2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,

         രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു;

         എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

         3 ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു.

         ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

         4 നീ എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;

         സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.

         5 ഞാൻ പൂർവ്വദിവസങ്ങളെയും

         പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.

         6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു;

         എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു;

         എന്റെ ആത്മാവും ശോധന കഴിക്കുന്നു.

         7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ?

         അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?

         8 അവന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?

         അവന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്ക്കാതെ പോയോ?

         9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?

         അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.

         10 “എന്നാൽ അത് എന്റെ കഷ്ടതയാകുന്നു;

         അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.

         11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;

         പണ്ടേയുള്ള നിന്റെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.

         12 ഞാൻ നിന്റെ സകലപ്രവൃത്തികളെയും ധ്യാനിക്കും;

         നിന്റെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.

         13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;

         നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?

         14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;

         നിന്റെ ബലത്തെ നീ ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

         15 തൃക്കൈകൊണ്ട് നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;

         യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. സേലാ.

         16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,

         വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു,

         ആഴികളും വിറച്ചുപോയി.

         17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;

         ആകാശം ഇടിനാദം മുഴക്കി;

         നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.

         18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;

         മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;

         ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.

         19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;

         നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.

         20 മോശെയുടെയും അഹരോന്റെയും കൈയാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.

    സങ്കീർത്തനം.77 78

         1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ;

         എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.

         2 ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും;

         പുരാതനകടങ്കഥകളെ ഞാൻ പറയും.

         3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;

         നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.

         4 നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ

         വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും

         അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.

         5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;

         യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;

         അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.

         6 വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾ തന്നെ,

         അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.

         7 അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും

         അവന്റെ പ്രവൃത്തികളെ മറന്നുകളയാതെ

         അവന്റെ കല്പനകൾ പ്രമാണിച്ചുനടക്കുകയും

         8 അവരുടെ പിതാക്കന്മാരെപോലെ

         ശാഠ്യവും മത്സരവും ഉള്ള തലമുറയായി

         ഹൃദയത്തെ സ്ഥിരമാക്കാതെ,

         ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിനു തന്നെ.

         9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ

         യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

         10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;

         അവന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.

         11 അവർ അവന്റെ പ്രവൃത്തികളും

         അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.

         12 അവൻ ഈജിപ്റ്റ്ദേശത്ത്, സോവാൻ വയലിൽവച്ച്

         അവരുടെ പിതാക്കന്മാരുടെ കൺ മുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.

         13 അവൻ സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി;

         അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.

         14 പകൽസമയത്ത് അവൻ മേഘംകൊണ്ടും

         രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.

         15 അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു

         ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.

         16 പാറയിൽനിന്ന് അവൻ അരുവികളെ പുറപ്പെടുവിച്ചു;

         വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.

         17 എങ്കിലും അവർ അവനോട് പാപം ചെയ്തു;

         അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.

         18 അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട്

         അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.

         19 അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു:

         “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”

         20 അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,

         തോടുകളും കവിഞ്ഞൊഴുകി, സത്യം;

         “എന്നാൽ അപ്പംകൂടി തരുവാൻ അവന് കഴിയുമോ?

         തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.

         21 ആകയാൽ യഹോവ അതു കേട്ട് കോപിച്ചു;

         യാക്കോബിന്റെ നേരെ തീ ജ്വലിച്ചു;

         യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.

         22 അവർ ദൈവത്തിൽ വിശ്വസിക്കുകയും

         അവന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.

         23 അവൻ മീതെ മേഘങ്ങളോടു കല്പിച്ചു;

         ആകാശത്തിന്റെ വാതിലുകളെ തുറന്നു.

         24 അവർക്കു തിന്നുവാൻ മന്ന വർഷിപ്പിച്ചു;

         സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.

         25 മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു;

         അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.

         26 അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു;

         തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.

         27 അവൻ അവർക്കു പൊടിപോലെ മാംസത്തെയും

         കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;

         28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.

         29 അങ്ങനെ അവർ തിന്ന് തൃപ്തരായി.

         അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.

         30 അവരുടെ കൊതിക്കു മതിവന്നില്ല;

         ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,

         31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു;

         അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു

         യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.

         32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു;

         അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.

         33 അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും

         അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.

         34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും;

         അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.

         35 ദൈവം അവരുടെ പാറ എന്നും

         അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.

         36 എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും

         നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.

         37 അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല;

         അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.

         38 എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട്

         അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു;

         തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ

         തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.

         39 അവർ കേവലം ജഡം അത്രെ എന്നും

         മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു.

         40 മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു!

         ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!

         41 അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു;

         യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.

         42 ഈജിപ്റ്റിൽ അടയാളങ്ങളും

         സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും

         43 അവൻ ശത്രുവിന്റെ കൈയിൽ നിന്ന്

         അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.

         44 അവൻ അവരുടെ നദികളെയും തോടുകളെയും

         അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു.

         45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;

         അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.

         46 അവരുടെ വിള അവൻ തുള്ളനും

         അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.

         47 അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും

         അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.

         48 അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും

         അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.

         49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും

         ക്രോധവും രോഷവും കഷ്ടവും അയച്ചു;

         അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.

         50 അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി,

         അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ

         അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.

         51 അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും

         ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.

         52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു;

         മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.

         53 അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല;

         അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

         54 അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും

         തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.

         55 അവരുടെ മുമ്പിൽനിന്നു അവൻ ജനതകളെ നീക്കിക്കളഞ്ഞു;

         ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു;

         യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.

         56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു;

         അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.

         57 അവർ അവരുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു;

         വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.

         58 അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു;

         വിഗ്രഹങ്ങളെക്കൊണ്ട് അവന് തീക്ഷ്ണത ജനിപ്പിച്ചു.

         59 ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.

         60 അതുകൊണ്ട് അവൻ ശീലോവിലെ തിരുനിവാസവും

         താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.

         61 തന്റെ ബലത്തെ പ്രവാസത്തിലും

         തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.

         62 അവൻ തന്റെ അവകാശത്തോട് കോപിച്ചു;

         തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.

         63 അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു;

         അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.

         64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;

         അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.

         65 അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും

         വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.

         66 അവൻ തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു;

         അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.

         67 എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു;

         എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

         68 അവൻ യെഹൂദാഗോത്രത്തെയും

         താൻ പ്രിയപ്പെട്ട സീയോൻപർവ്വതത്തെയും തിരഞ്ഞെടുത്തു.

         69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും

         സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.

         70 അവൻ തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു;

         ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.

         71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും

         മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

         72 അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;

         കൈകളുടെ സാമർഥ്യത്തോടെ അവരെ നടത്തി.

    സങ്കീർത്തനം.78 79

         1 ദൈവമേ, ജനതതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു;

         അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും

         യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.

         2 അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും

         നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.

         3 അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു;

         അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.

         4 ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും

         ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.

         5 യഹോവേ, നീ സദാ കോപിക്കുന്നതും

         നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

         6 നിന്നെ അറിയാത്ത ജനതകളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും

         നിന്റെ ക്രോധം പകരണമേ.

         7 അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും

         അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.

         8 ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ;

         നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ;

         ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.

         9 ഞങ്ങളുടെ രക്ഷയായ ദൈവമേ,

         നിന്റെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;

         നിന്റെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്,

         ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.

         10 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്?

         നിന്റെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം

         ഞങ്ങളുടെദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.

         11 ബദ്ധന്മാരുടെ നെടുവീർപ്പ് നിന്റെ മുമ്പാകെ വരുമാറാകട്ടെ;

         മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കണമേ.

         12 കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദ

         ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.

         13 എന്നാൽ നിന്റെ ജനവും നിന്റെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ

         എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.

         തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.

    സങ്കീർത്തനം.79 80

         1 ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന

         യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളണമേ;

         കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.

         2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം

         നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.

         3 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;

         ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

         4 സൈന്യങ്ങളുടെ ദൈവമായ യഹോവേ,

         നിന്റെ ജനത്തിന്റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം നീ കോപിക്കും?

         5 നീ അവർക്ക് കണ്ണുനീരിന്റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു;

         ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു.

         6 നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു;

         ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.

         7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;

         ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

         8 നീ ഈജിപ്റ്റിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു;

         ജനതതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.

         9 നീ അതിന് തടം എടുത്തു

         അത് വേരൂന്നി ദേശത്ത് പടർന്നു.

         10 അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു;

         അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു.

         11 അത് കൊമ്പുകളെ സമുദ്രം വരെയും

         ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.

         12 വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം

         നീ അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?

         13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു;

         വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.

         14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ;

         സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച്

         ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.

         15 നിന്റെ വലങ്കൈ നട്ടതും

         നീ നിനക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.

         16 അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു;

         നിന്റെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.

         17 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ

         നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നെ ഇരിക്കട്ടെ.

         18 എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല;

         ഞങ്ങളെ ജീവിപ്പിക്കണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.

         19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;

         ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കണമേ.

    സങ്കീർത്തനം.80 81

         1 നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ;

         യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.

         2 തപ്പും ഇമ്പമുള്ള കിന്നരവും

         വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.

         3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ

         പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.

         4 ഇത് യിസ്രായേലിന് ഒരു ചട്ടവും

         യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു.

         5 ഈജിപ്റ്റ് ദേശത്തിനു നേരെ പുറപ്പെട്ടപ്പോൾ

         ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു;

         അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.

         6 ഞാൻ അവന്റെ തോളിൽനിന്ന് ചുമടു നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു.

         7 കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു;

         ഇടിമുഴക്കത്തിന്റെ മറവിൽനിന്ന് ഞാൻ നിനക്ക് ഉത്തരമരുളി;

         മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.

         8 എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും.

         യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.

         9 അന്യദൈവം നിനക്ക് ഉണ്ടാകരുത്;

         യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.

         10 ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന

         യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു;

         നിന്റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും.

         11 എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല;

         യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

         12 അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്

         ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.

         13 അയ്യോ! എന്റെ ജനം എന്റെ വാക്കു കേൾക്കുകയും

         യിസ്രായേൽ എന്റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു.

         14 എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു;

         അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.

         15 യഹോവയെ പകയ്ക്കുന്നവർ അവന് കീഴടങ്ങുമായിരുന്നു;

         എന്നാൽ അവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.

         16 അവൻ മേത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു;

         ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തിവരുത്തുമായിരുന്നു.

    സങ്കീർത്തനം.81 82

         1 ദൈവം ദേവസഭയിൽ നില്ക്കുന്നു;

         അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.

         2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും

         ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.

         3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;

         പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.

         4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;

         ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.

         5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;

         ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.

         6 “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും

         “നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.

         7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;

         പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും.

         8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ;

         നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.

    സങ്കീർത്തനം.82 83

         1 ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ;

         ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.

         2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു;

         നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു.

         3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും

         നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.

         4 “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക.

         അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.

         5 അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു,

         നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു.

         6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും

         മോവാബ്യരും ഹഗര്യരും ,

         7 ഗെബാലും അമ്മോനും അമാലേക്കും,

         ഫെലിസ്ത്യദേശവും സോർനിവാസികളും;

         8 അശ്ശൂരും അവരോട് യോജിച്ചു;

         അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.

         9 മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ;

         കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.

         10 അവർ എൻദോരിൽവച്ച് നശിച്ചുപോയി;

         അവർ നിലത്തിന് വളമായിത്തീർന്നു.

         11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും

         അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നിവരെപ്പോലെയും ആക്കണമേ.

         12 “നാം ദൈവത്തിന്റെ നിവാസങ്ങളെ

         നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.

         13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും

         കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.

         14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും

         പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

         15 നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ;

         നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.

         16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്

         നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.

         17 അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും

         നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.

         18 അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള നീ മാത്രം

         സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും.

    സങ്കീർത്തനം.83 84

         1 സൈന്യങ്ങളുടെ യഹോവേ,

         തിരുനിവാസം എത്ര മനോഹരം!

         2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു;

         എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.

         3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു;

         എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നെ.

         4 നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ;

         അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

         5 ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ;

         ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.

         6 കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു.

         മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.

         7 അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു;

         എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.

         8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ;

         യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. സേലാ.

         9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ;

         നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;

         10 നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം

         വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലയോ?;

         ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ

         എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.

         11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;

         യഹോവ കൃപയും മഹത്വവും നല്കുന്നു;

         നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.

         12 സൈന്യങ്ങളുടെ യഹോവേ,

         നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

    സങ്കീർത്തനം.84 85

         1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;

         യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.

         2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;

         അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. സേലാ.

         3 നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.

         4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ;

         ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.

         5 നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ?

         തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ?

         6 നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്

         നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?

         7 യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ;

         നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ.

         8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും;

         അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.

         9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്

         അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.

         10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.

         നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

         11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു;

         നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.

         12 യഹോവ നന്മ നല്കുകയും

         നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.

         13 നീതി അവന് മുമ്പായി നടക്കുകയും

         അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.

    സങ്കീർത്തനം.85 86

         1 യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ;

         ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

         2 എന്റെ പ്രാണനെ കാക്കണമേ;

         ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ;

         എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.

         3 കർത്താവേ, എന്നോട് കൃപയുണ്ടാണമേ;

         ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു.

         4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ;

         യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.

         5 കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും

         നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.

         6 യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ;

         എന്റെ യാചനകൾ ശ്രദ്ധിക്കണമേ.

         7 നീ എനിക്ക് ഉത്തരമരുളുകയാൽ

         എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

         8 കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല.

         നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.

         9 കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും;

         അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.

         10 നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?;

         നീ മാത്രം ദൈവമാകുന്നു.

         11 യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ;

         എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും;

         നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.

         12 എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും;

         നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.

         13 എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ;

         നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.

         14 ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു.

         നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.

         അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല.

         15 കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു;

         ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.

         16 എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ;

         നിന്റെ ദാസന് നിന്റെ ശക്തി തന്ന്,

         നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.

         17 എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന്

         നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ;

         യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

    സങ്കീർത്തനം.86 87

         1 യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.

         2 യഹോവ സീയോന്റെ പടിവാതിലുകളെ ,

         യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

         3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.

         4 ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.

         5 ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും;

         അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.

         6 യഹോവ വംശങ്ങളെ എഴുതുമ്പോൾ:

         “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും സേലാ.

         7 “എന്റെ ഉറവുകൾ എല്ലാം നിന്നിൽ ആകുന്നു” എന്ന്

         സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

    സങ്കീർത്തനം.87 88

         1 എന്റെ രക്ഷയുടെ ദൈവമായ യഹോവേ,

         ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;

         2 എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ;

         എന്റെ നിലവിളിക്കു ചെവി ചായിക്കണമേ.

         3 എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു;

         എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു.

         4 കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു;

         ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു.

         5 ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു;

         അവരെ നീ പിന്നെ ഓർക്കുന്നില്ല;

         അവർ നിന്റെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു.

         6 നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.

         7 നിന്റെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു;

         നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.

         8 എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി,

         അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു;

         പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു.

         9 എന്റെ കണ്ണ് കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു;

         യഹോവേ, ഞാൻ ദിവസംപ്രതി നിന്നെ വിളിച്ചപേക്ഷിക്കുകയും

         എന്റെ കൈകളെ നിങ്കലേക്ക് മലർത്തുകയും ചെയ്യുന്നു.

         10 നീ മരിച്ചവർക്ക് വേണ്ടി അത്ഭുതങ്ങൾ ചെയ്യുമോ?

         മൃതന്മാർ എഴുന്നേറ്റ് നിന്നെ സ്തുതിക്കുമോ? സേലാ.

         11 ശവക്കുഴിയിൽ നിന്റെ ദയയെയും

         വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?

         12 അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും

         വിസ്മൃതിയുടെ ദേശത്ത് നിന്റെ നീതിയും വെളിപ്പെടുമോ?

         13 എന്നാൽ യഹോവേ, ഞാൻ നിന്നോട് നിലവിളിക്കുന്നു;

         രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.

         14 യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്?

         നിന്റെ മുഖത്തെ എനിക്ക് മറയ്ക്കുന്നതും എന്തിന്?

         15 ബാല്യം മുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു;

         ഞാൻ നിന്റെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു.

         16 നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു;

         നിന്റെ ഭീകരത എന്നെ സംഹരിച്ചിരിക്കുന്നു.

         17 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു;

         അവ ഒരുപോലെ എന്നെ വളയുന്നു.

         18 സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോട് അകറ്റിയിരിക്കുന്നു;

         എന്റെ സ്നേഹിതന്മാർ അന്ധകാരമത്രേ.

    സങ്കീർത്തനം.88 89

         1 യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും;

         തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.

         2 “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു;

         നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.

         3 എന്റെ വൃതനോട് ഞാൻ ഒരു നിയമവും

         എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.

         4 “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;

         നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ.

         5 യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും

         വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും.

         6 സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്?

         ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?

         7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും

         അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.

         8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്?

         യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.

         9 നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു;

         അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.

         10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;

         നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.

         11 ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്;

         ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.

         12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു;

         താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;

         13 നിന്റെ ഭുജം വീര്യമുള്ളത് ;

         നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.

         14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;

         ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.

         15 ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്;

         യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.

         16 അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;

         നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.

         17 നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു;

         നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.

         18 നമ്മുടെ പരിച യഹോവയ്ക്കുള്ളതും

         നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.

         19 അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്;

         “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും

         ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.

         20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;

         എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.

         21 എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും;

         എന്റെ ഭുജം അവനെ ബലപ്പെടുത്തും.

         22 ശത്രു അവനെ തോല്പിക്കുകയില്ല;

         വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.

         23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും;

         അവനെ വെറുക്കുന്നവരെ സംഹരിക്കും,

         24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും;

         എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.

         25 അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും

         അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.

         26 അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം,

         എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.

         27 ഞാൻ അവനെ ആദ്യജാതനും

         ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.

         28 ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും;

         എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.

         29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും

         അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.

         30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും

         എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും

         31 എന്റെ ചട്ടങ്ങൾ ലംഘിക്കുകയും

         എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ

         32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും

         അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.

         33 എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല;

         എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.

         34 ഞാൻ എന്റെ നിയമം ലംഘിക്കുകയോ

         എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.

         35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു;

         ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.

         36 അവന്റെ സന്തതി ശാശ്വതമായും

         അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.

         37 അതു ചന്ദ്രനെപ്പോലെയും

         ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും

         എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.

         38 എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.

         39 നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു;

         അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.

         40 നീ അവന്റെ വേലി എല്ലാം പൊളിച്ചു;

         അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.

         41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;

         തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.

         42 നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി;

         അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.

         43 അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി;

         യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.

         44 അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി;

         അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.

         45 അവന്റെ യൗവനത്തെ നീ ചുരുക്കി;

         നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.

         46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും

         നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

         47 എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ;

         എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

         48 ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്?

         തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.

         49 കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട്

         സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ?

         50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ;

         എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.

         51 യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;

         അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.

         52 യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

    സങ്കീർത്തനം.89 90

         1 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

         2 പർവ്വതങ്ങൾ ഉണ്ടായതിനും

         നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ്

         നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.

         3 നീ മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു;

         “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു.

         4 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ

         ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും

         രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.

         5 നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ;

         അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.

         6 അത് രാവിലെ തഴച്ചുവളരുന്നു;

         വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു.

         7 ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.

         8 നീ ഞങ്ങളുടെ അകൃത്യങ്ങൾ നിന്റെ മുമ്പിലും

         ഞങ്ങളുടെ രഹസ്യപാപങ്ങൾ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.

         9 ഞങ്ങളുടെ നാളുകൾ എല്ലാം നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി;

         ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.

         10 ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം;

         ഏറെ ആയാൽ എൺപത്;

         അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;

         അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.

         11 നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ കോപത്തിന്റെ ശക്തിയെയും

         നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?

         12 ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം

         ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ.

         13 യഹോവേ, മടങ്ങിവരണമേ; എത്രത്തോളം താമസം?

         അടിയങ്ങളോട് സഹതാപം തോന്നണമേ.

         14 കാലത്തു തന്നെ ഞങ്ങളെ നിന്റെ ദയകൊണ്ട് തൃപ്തരാക്കണമേ;

         എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

         15 നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും

         തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കണമേ.

         16 നിന്റെ ദാസന്മാർക്ക് നിന്റെ പ്രവൃത്തിയും

         അവരുടെ മക്കൾക്ക് നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.

         17 ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ;

         ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ;

         അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരണമേ.

    സങ്കീർത്തനം.90 91

         1 അത്യുന്നതന്റെ മറവിൽ വസിക്കുകയും

         സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ

         2 യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും

         ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.

         3 അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും

         മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.

         4 തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും;

         അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;

         അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.

         5 രാത്രിയിലെ ഭീകരതയും

         പകൽ പറന്നുവരുന്ന അമ്പുകളും

         6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും

         ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.

         7 നിന്റെ വശത്ത് ആയിരം പേരും

         നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം,

         എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.

         8 നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.

         9 എന്റെ സങ്കേതമായ യഹോവയെ,

         അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,

         10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല;

         ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല.

         11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്

         അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;

         12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന്

         അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.

         13 സിംഹത്തെയും അണലിയെയും നീ ചവിട്ടും;

         ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

         14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും;

         അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.

         15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും;

         കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും;

         ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.

         16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും;

         എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

    സങ്കീർത്തനം.91 92

         1 യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും

         അത്യുന്നതനായ യഹോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും

         2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും

         ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും

         3 രാവിലെ നിന്റെ ദയയും

         രാത്രിയിൽ നിന്റെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.

         4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു;

         ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.

         5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു!

         നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.

         6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല;

         മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.

         7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും

         നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും

         എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.

         8 യഹോവേ, നീ എന്നേക്കും അത്യുന്നതനാകുന്നു.

         9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;

         നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.

         10 എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തുന്നു;

         പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

         11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;

         എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.

         12 നീതിമാൻമാർ പനപോലെ തഴയ്ക്കും;

         ലെബാനോനിലെ ദേവദാരുപോലെ വളരും.

         13 യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ

         നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.

         14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;

         അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.

         15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിനു തന്നെ.

    സങ്കീർത്തനം.92 93

         1 യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു;

         യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു.

         ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.

         2 നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു;

         നീ അനാദിയായുള്ളവൻ തന്നെ.

         3 യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;

         പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;

         പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.

         4 സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും

         ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

         5 നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ;

         യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.

    സങ്കീർത്തനം.93 94

         1 പ്രതികാരത്തിന്റെ ദൈവമായ യഹോവേ,

         പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, പ്രകാശിക്കണമേ.

         2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ;

         ഡംഭികൾക്ക് നീ പ്രതികാരം ചെയ്യണമേ.

         3 യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,

         ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?

         4 അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു;

         നീതികേട് പ്രവർത്തിക്കുന്ന ഏവരും വൻപ് പറയുന്നു.

         5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു;

         നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.

         6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;

         അനാഥരെ അവർ ഹിംസിക്കുന്നു.

         7 “യഹോവ കാണുകയില്ല;

         യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.

         8 ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ;

         ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?

         9 ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ?

         കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?

         10 ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ?

         അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?

         11 മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.

         12 യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം

         അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്

         13 നീ ശിക്ഷിക്കുകയും നിന്റെ ന്യായപ്രമാണം

         ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

         14 യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;

         തന്റെ അവകാശത്തെ കൈവിടുകയുമില്ല.

         15 നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും;

         പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും.

         16 ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്കു വേണ്ടി എഴുന്നേല്ക്കും?

         നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്കു വേണ്ടി എതിർത്തുനില്ക്കും?

         17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ

         എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.

         18 “എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ

         യഹോവേ, നിന്റെ ദയ എന്നെ താങ്ങി.

         19 എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ

         നിന്നിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.

         20 നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന

         ദുഷ്ടസിംഹാസനത്തിന് നിന്നോട് സഖ്യം ഉണ്ടാകുമോ?

         21 നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടംകൂടുന്നു;

         നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു.

         22 എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും

         എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.

         23 അവൻ അവരുടെ നീതികേടു കൊണ്ട് തന്നെ അവരുടെമേൽ ശിക്ഷവരുത്തും;

         അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും;

         നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.

    സങ്കീർത്തനം.94 95

         1 വരുവിൻ, നാം യഹോവയ്ക്കു പാടുക;

         നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

         2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക;

         സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക.

         3 യഹോവ മഹാദൈവമല്ലോ;

         അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.

         4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു;

         പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.

         5 സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി;

         കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.

         6 വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;

         നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

         7 അവൻ നമ്മുടെ ദൈവമാകുന്നു;

         നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ.

         8 ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,

         മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും

         നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.

         9 അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;

         എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.

         10 നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു.

         “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും

         എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ”എന്നും ഞാൻ പറഞ്ഞു.

         11 “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന്

         ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

    സങ്കീർത്തനം.95 96

         1 യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ;

         സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.

         2 യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ;

         നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ.

         3 ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും

         സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.

         4 യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു;

         അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.

         5 ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ;

         യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.

         6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും

         ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.

         7 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ;

         മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.

         8 യഹോവയ്ക്ക് അവന്റെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ;

         തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.

         9 വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ;

         സകല ഭൂവാസികളുമേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.

         10 “യഹോവ വാഴുന്നു;

         ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും”എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.

         11 ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും

         സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.

         12 വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ;

         അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും.

         13 യഹോവയുടെ സന്നിധിയിൽ തന്നെ;

         അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു;

         അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.

    സങ്കീർത്തനം.96 97

         1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;

         ദ്വീപസമൂഹവും സന്തോഷിക്കട്ടെ.

         2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു;

         നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.

         3 തീ അവന് മുമ്പായി പോകുന്നു;

         ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.

         4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;

         ഭൂമി അത് കണ്ട് വിറയ്ക്കുന്നു.

         5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,

         പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.

         6 ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു;

         സകലജനതകളും അവന്റെ മഹത്വം കാണുന്നു.

         7 വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;

         സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.

         8 സീയോൻ കേട്ടു സന്തോഷിക്കുന്നു;

         യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

         9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;

         സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.

         10 യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ;

         അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;

         ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.

         11 നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.

         12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;

         അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.

    സങ്കീർത്തനം.97 98

         1 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;

         അവൻ അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;

         അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും

         അവന് ജയം നേടിയിരിക്കുന്നു.

         2 യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.

         3 അവൻ യിസ്രായേൽഗൃഹത്തോടുള്ള തന്റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു;

         ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.

         4 സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ;

         ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.

         5 കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ;

         കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ.

         6 കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ!

         7 സമുദ്രവും അതിലുള്ളതും

         ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.

         8 നദികൾ കൈ കൊട്ടട്ടെ;

         പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.

         9 അവൻ ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു;

         ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

    സങ്കീർത്തനം.98 99

         1 യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ;

         അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

         2 യഹോവ സീയോനിൽ വലിയവനും

         സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു.

         3 “അവൻ പരിശുദ്ധൻ” എന്നിങ്ങനെ

         അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

         4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു

         നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു;

         നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

         5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

         അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ;

         അവൻ പരിശുദ്ധൻ ആകുന്നു.

         6 മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു,

         അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു.

         ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.

         7 മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു;

         അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

         8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി;

         നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.

         9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;

         അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ;

         നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.

    സങ്കീർത്തനം.99 100

         1 സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.

         2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ;

         സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

         3 യഹോവ തന്നെ ദൈവം എന്നറിയുവിൻ;

         അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു;

         അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.

         4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടി വരുവിൻ;

         അവന് സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.

         5 യഹോവ നല്ലവനല്ലയോ,

         അവന്റെ ദയ എന്നേക്കുമുള്ളത്;

         അവന്റെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.

    സങ്കീർത്തനം.100 101

         1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;

         യഹോവേ, ഞാൻ നിനക്ക് കീർത്തനം പാടും.

         2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും;

         എപ്പോൾ നീ എന്റെ അടുക്കൽ വരും?

         ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

         3 ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല;

         ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;

         ഞാൻ അതിൽ പങ്കുചേരുകയില്ല..

         4 വക്രഹൃദയം എന്നോട് അകന്നിരിക്കും;

         ദുഷ്ടത ഞാൻ അറിയുകയില്ല.

         5 കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;

         ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.

         6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്

         എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;

         നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

         7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല;

         ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.

         8 യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ

         ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.

    സങ്കീർത്തനം.101 102

         1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ;

         എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.

         2 കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ;

         നിന്റെ ചെവി എങ്കലേക്ക് ചായിക്കണമേ;

         ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

         3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;

         എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.

         4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;

         ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.

         5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.

         6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;

         ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.

         7 ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;

         വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.

         8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;

         എന്നോടു ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു.

         9 ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;

         എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;

         10 നിന്റെ കോപവും ക്രോധവും ഹേതുവായി തന്നെ;

         നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.

         11 എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;

         ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

         12 നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;

         നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.

         13 നീ എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും;

         അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.

         14 നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും

         അവളുടെ പൂഴിയോട് അലിവും തോന്നുന്നു.

         15 യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും

         16 അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും

         അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്

         17 ജനതകൾ യഹോവയുടെ നാമത്തെയും

         ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.

         18 വരുവാനിരിക്കുന്ന തലമുറയ്ക്കു വേണ്ടി ഇത് എഴുതിവയ്ക്കും;

         സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.

         19 യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടി വന്നപ്പോൾ

         20 സീയോനിൽ യഹോവയുടെ നാമത്തെയും

         യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും

         21 ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും

         മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും

         22 യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി;

         സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ.

         23 അവൻ വഴിയിൽവച്ച് എന്റെ ബലം ക്ഷയിപ്പിച്ചു;

         അവൻ എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു.

         24 “എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു;

         നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.

         25 പൂർവ്വകാലത്ത് നീ ഭൂമിക്ക് അടിസ്ഥാനമിട്ടു;

         ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

         26 അവ നശിക്കും നീയോ നിലനില്ക്കും;

         അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

         ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും.

         27 നീയോ അനന്യനാകുന്നു;

         നിന്റെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.

         28 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;

         അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.

    സങ്കീർത്തനം.102 103

         1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

         എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

         2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

         അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.

         3 അവൻ നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു;

         നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;

         4 അവൻ നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു;

         അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

         5 നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി

         അവൻ നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.

         6 യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.

         7 അവൻ തന്റെ വഴികൾ മോശെയെയും

         തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.

         8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;

         ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.

         9 അവൻ എല്ലായ്പോഴും ഭർത്സിക്കുകയില്ല;

         എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.

         10 അവൻ നമ്മുടെ പാപങ്ങൾക്കു തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല;

         നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.

         11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ

         അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.

         12 ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ

         അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.

         13 അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ

         യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.

         14 അവൻ നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ;

         നാം കേവലം പൊടി മാത്രം എന്ന് അവൻ ഓർക്കുന്നു.

         15 മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു;

         വയലിലെ പൂപോലെ അവൻ പൂക്കുന്നു.

         16 കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെപോകുന്നു;

         അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.

         17 യഹോവയുടെ ദയ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും

         അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.

         18 അവന്റെ നിയമം പ്രമാണിക്കുന്നവർക്കും

         അവന്റെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.

         19 യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;

         അവന്റെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.

         20 അവന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ

         അവന്റെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.

         21 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി

         അവന്റെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;

         22 അവന്റെ അധികാരത്തിന്റെ കീഴിലുള്ള

         അവന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ;

         എൻ മനമേ, യഹോവയെ വാഴ്ത്തുക.

    സങ്കീർത്തനം.103 104

         1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

         എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;

         മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

         2 വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു;

         തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

         3 അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു;

         മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

         4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.

         5 അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ

         അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

         6 നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;

         വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.

         7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി;

         നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -

         8 മലകൾ പൊങ്ങി, താഴ്വരകൾ താണു -

         നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;

         9 ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്

         നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.

         10 അവൻ ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു;

         അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.

         11 അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;

         കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;

         12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും

         കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

         13 അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു;

         ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

         14 അവൻ മൃഗങ്ങൾക്ക് പുല്ലും

         മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;

         15 അവൻ ഭൂമിയിൽനിന്ന് ആഹാരവും

         മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും

         അവന്റെ മുഖം മിനുക്കുവാൻ എണ്ണയും

         മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

         16 യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു;

         അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.

         17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;

         പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

         18 ഉയർന്നമലകൾ കാട്ടാടുകൾക്കും

         പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

         19 അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു;

         സൂര്യൻ തന്റെ അസ്തമയം അറിയുന്നു.

         20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;

         അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.

         21 ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു;

         അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.

         22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;

         അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

         23 മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു;

         സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.

         24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!

         ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു;

         ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.

         25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!

         അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.

         26 അതിൽ കപ്പലുകൾ ഓടുന്നു;

         അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.

         27 തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന്

         ഇവ എല്ലാം നിന്നെ കാത്തിരിക്കുന്നു.

         28 നീ കൊടുക്കുന്നത് അവ പെറുക്കുന്നു

         തൃക്കൈ തുറക്കുമ്പോൾ

         അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.

         29 തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;

         നീ അവയുടെ ശ്വാസം എടുക്കുമ്പോൾ

         അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;

         30 നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;

         നീ ഭൂമിയുടെ മുഖം പുതുക്കുന്നു.

         31 യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ;

         യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

         32 അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു;

         അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.

         33 എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും;

         ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും.

         34 എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ;

         ഞാൻ യഹോവയിൽ സന്തോഷിക്കും.

         35 പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ;

         ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;

         എൻ മനമേ, യഹോവയെ വാഴ്ത്തുക;

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.104 105

         1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ;

         അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.

         2 അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ;

         അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.

         3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ;

         യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

         4 യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ;

         അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ.

         5 അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും

         അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,

         6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും

         അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.

         7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു;

         അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.

         8 അവൻ തന്റെ നിയമം ശാശ്വതമായും

         താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.

         9 അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും

         യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.

         10 അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും

         യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.

         11 “നിന്റെ അവകാശത്തിന്റെ ഓഹരിയായി

         ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.

         12 അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും

         പരദേശികളും ആയിരുന്നു.

         13 അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും

         ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.

         14 അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല;

         അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:

         15 “എന്റെ അഭിഷിക്തന്മാരെ തൊടരുത്,

         എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.

         16 അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി;

         ഭക്ഷണമില്ലാതെ ജനം വലഞ്ഞു.

         17 അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു;

         യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.

         18 യഹോവയുടെ വചനം നിവൃത്തിയാകുകയും

         അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം

         19 അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും

         അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.

         20 രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി;

         ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.

         21 അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും

         അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും

         22 തന്റെ ഭവനത്തിന് അവനെ കർത്താവായും

         തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.

         23 അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു;

         യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.

         24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും

         അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.

         25 തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും

         അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.

         26 അവൻ തന്റെ ദാസനായ മോശെയെയും

         താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.

         27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും

         ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.

         28 അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി;

         അവർ അവന്റെ വചനത്തോട് മറുത്തുനിന്നു;

         29 അവൻ അവരുടെ വെള്ളം രക്തമാക്കി,

         അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.

         30 അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.

         31 അവൻ കല്പിച്ചപ്പോൾ നായീച്ചയും

         അവരുടെ ദേശം മുഴുവനും നിറഞ്ഞു;

         32 അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും

         അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.

         33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു;

         അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.

         34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,

         35 അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.

         36 അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും

         അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.

         37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു;

         അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

         38 അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു;

         അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു.

         39 അവൻ തണലിനായി ഒരു മേഘം വിരിച്ചു;

         രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.

         40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു;

         സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.

         41 അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു;

         അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

         42 അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.

         43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും

         താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.

         44 അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും

         തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്

         45 അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു;

         അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.105 106

         1 യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;

         അവൻ നല്ലവനല്ലയോ;

         അവന്റെ ദയ എന്നേക്കും ഉള്ളത്.

         2 യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും?

         അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?

         3 ന്യായം പ്രമാണിക്കുന്നവരും

         എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.

         4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും

         നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും

         നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും

         5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,

         നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.

         6 ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;

         ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.

         7 ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും

         നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.

         8 എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്

         തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

         9 അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;

         അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.

         10 പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു;

         ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.

         11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;

         അവരിൽ ഒരുത്തനും ശേഷിച്ചില്ല.

         12 അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു;

         അവന് സ്തുതിപാടുകയും ചെയ്തു.

         13 എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;

         അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.

         14 മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;

         നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.

         15 അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു;

         എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.

         16 പാളയത്തിൽവച്ച് അവർ മോശെയോടും

         യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

         17 ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;

         അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

         18 അവരുടെ കൂട്ടത്തിൽ തീ കത്തി;

         അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

         19 അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;

         വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

         20 ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ

         പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി .

         21 ഈജിപ്റ്റിൽ വലിയ കാര്യങ്ങളും

         ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും

         22 ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ

         അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.

         23 ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു;

         അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ

         അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ

         അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

         24 അവർ മനോഹരദേശത്തെ നിരസിച്ചു;

         അവന്റെ വചനം വിശ്വസിച്ചതുമില്ല.

         25 അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;

         യഹോവയുടെ വചനം കേൾക്കാതെയിരുന്നു.

         26 അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും

         അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും

         27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും

         അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.

         28 അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു;

         മരിച്ചവർക്കുള്ള ബലികൾ തിന്നു.

         29 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;

         പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.

         30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;

         ബാധ നിന്നുപോകുകയും ചെയ്തു.

         31 അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു.

         32 മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;

         അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.

         33 അവർ അവനെ കോപിപ്പിച്ചതുകൊണ്ട്

         അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

         34 യഹോവ അവരോടു കല്പിച്ചതുപോലെ

         അവർ ജനതകളെ നശിപ്പിച്ചില്ല.

         35 അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.

         36 അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;

         അവ അവർക്കൊരു കെണിയായിത്തീർന്നു.

         37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും

         അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.

         38 അവർ കുറ്റമില്ലാത്ത രക്തം,

         പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു;

         അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു,

         ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.

         39 ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,

         അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.

         40 അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;

         അവൻ തന്റെ അവകാശത്തെ വെറുത്തു.

         41 അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു;

         അവരെ വെറുത്തവർ അവരെ ഭരിച്ചു.

         42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;

         അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.

         43 പലപ്പോഴും അവൻ അവരെ വിടുവിച്ചു;

         എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു;

         അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.

         44 എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ

         അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു.

         45 അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;

         തന്റെ മഹാദയയാൽ മനസ്സുമാറ്റി.

         46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം

         അവരോട് കനിവു തോന്നുമാറാക്കി.

         47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;

         നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും

         ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.

         48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;

         ജനമെല്ലാം ആമേൻ എന്നു പറയട്ടെ.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.106 107

         1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;

         അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്!

         2 യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കുകയും

         കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള

         3 ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ

         അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

         4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു;

         പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.

         5 അവർ വിശന്നും ദാഹിച്ചും ഇരുന്നു;

         അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.

         6 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;

         അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.

         7 അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്

         അവൻ അവരെ ശരിയായ വഴിയിൽ നടത്തി.

         8 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും

         മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

         9 അവൻ ആർത്തിയുള്ളവന് തൃപ്തിവരുത്തുകയും

         വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.

         10 ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും

         അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ

         ഇരുളിലും അന്ധതമസ്സിലും ഇരുന്നു.

         11 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -

         12 അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ട് താഴ്ത്തി;

         അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.

         13 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;

         അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.

         14 അവൻ അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു;

         അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.

         15 അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും

         മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

         16 അവൻ താമ്രകതകുകൾ തകർത്തു,

         ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.

         17 ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും

         തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.

         18 അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;

         അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.

         19 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;

         അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. 20 അവൻ തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;

         അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.

         21 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും

         മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

         22 അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും

         സംഗീതത്തോടുകൂടി അവന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.

         23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,

         പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,

         24 അവർ യഹോവയുടെ പ്രവൃത്തികളും

         ആഴിയിൽ അവന്റെ അത്ഭുതങ്ങളും കണ്ടു.

         25 അവൻ കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു,

         സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.

         26 അവർ ആകാശത്തിലേക്ക് ഉയർന്നു,

         വീണ്ടും ആഴത്തിലേക്ക് താണു,

         അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.

         27 അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു;

         അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.

         28 അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;

         അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്ന് വിടുവിച്ചു.

         29 അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.

         30 ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;

         അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.

         31 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും

         മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

         32 അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും

         മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കുകയും ചെയ്യട്ടെ.

         33 നിവാസികളുടെ ദുഷ്ടതനിമിത്തം

         അവൻ നദികളെ മരുഭൂമിയും

         34 നീരുറവുകളെ വരണ്ട നിലവും

         ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.

         35 അവൻ മരുഭൂമിയെ ജലതടാകവും

         വരണ്ട നിലത്തെ നീരുറവുകളും ആക്കി.

         36 വിശന്നവരെ അവൻ അവിടെ താമസിപ്പിച്ചു;

         അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും

         നിലം വിതയ്ക്കുകയും 37 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും

         സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.

         38 അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി;

         അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.

         39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി

         അവർ പിന്നെയും കുറഞ്ഞു താണുപോയി.

         40 അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും

         വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു.

         41 അവൻ ദരിദ്രനെ പീഡയിൽനിന്നുയർത്തി

         അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.

         42 നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും;

         നീതികെട്ടവർ എല്ലാവരും വായ്പൊത്തും.

         43 ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും;

         അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.

    സങ്കീർത്തനം.107 108

         1 ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;

         ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും.

         2 വീണയും കിന്നരവുമേ, ഉണരുവിൻ;

         അതിരാവിലെ ഞാൻ തന്നെ ഉണരും.

         3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;

         ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും.

         4 നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;

         നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.

         5 ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ;

         നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.

         6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്

         നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ.

         7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ

         ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും.

         8 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്;

         എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

         9 മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം;

         ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;

         ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”

         10 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും?

         ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും?

         11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?

         ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല.

         12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ;

         മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?.

         13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;

         അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

    സങ്കീർത്തനം.108 109

         1 എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.

         2 ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു;

         ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു.

         3 അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ്

         കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു.

         4 എന്റെ സ്നേഹത്തിനു പകരം അവർ എന്നെ കുറ്റം ചുമത്തുന്നു;

         എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.

         5 നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും

         അവർ എന്നോടു കാണിച്ചിരിക്കുന്നു.

         6 നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കണമേ;

         സാത്താൻ അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.

         7 അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ;

         അവന്റെ പ്രാർത്ഥന പാപമായിത്തീരട്ടെ.

         8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ;

         അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ.

         9 അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ.

         10 അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ;

         അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;

         11 കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ;

         അപരിചിതർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.

         12 അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ;

         അനാഥരായ അവന്റെ മക്കളോട് ആർക്കും കരുണ തോന്നരുതേ.

         13 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ;

         അടുത്ത തലമുറയിൽ തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;

         14 അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ;

         അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.

         15 അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ;

         അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നേ.

         16 അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ;

         എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.

         17 ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ;

         അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ.

         18 അവൻ വസ്ത്രംപോലെ ശാപം ധരിച്ചു;

         അവ വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും പ്രവേശിക്കട്ടെ.

         19 ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും

         നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.

         20 ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ.

         21 നീയോ കർത്താവായ യഹോവേ, നിന്റെ നാമം നിമിത്തം എന്നോട് ചെയ്യണമേ;

         നിന്റെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കണമേ.

         22 ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു;

         എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.

         23 ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു;

         വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു.

         24 എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു.

         എന്റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു.

         25 ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു;

         എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.

         26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;

         നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കണമേ.

         27 യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ.

         28 അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കണമേ;

         അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; നിന്റെ ദാസനായ

         അടിയനോ സന്തോഷിക്കും;

         29 എന്റെ എതിരാളികൾ നിന്ദ ധരിക്കട്ടെ;

         പുതപ്പ് പുതയ്ക്കുന്നതുപോലെ അവർ ലജ്ജ പുതയ്ക്കും.

         30 ഞാൻ എന്റെ വായ് കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും;

         അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.

         31 അവൻ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ

         അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.

    സങ്കീർത്തനം.109 110

         1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്:

         “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം

         നീ എന്റെ വലത്തുഭാഗത്തിരിക്കുക”.

         2 നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;

         നീ നിന്റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക.

         3 നീ സേനാദിവസം നിന്റെ ജനം സ്വമേധയാ നിനക്ക് വിധേയപ്പെട്ടിരിക്കും;

         വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന

         മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും.

         4 “നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു”

         എന്ന് യഹോവ സത്യം ചെയ്തു; അതിന് മാറ്റമില്ല.

         5 നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

         6 അവൻ ജനതകളുടെ ഇടയിൽ ന്യായംവിധിക്കും;

         അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും;

         അവൻ അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും.

         7 അവൻ വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും;

         അതുകൊണ്ട് അവൻ തല ഉയർത്തും.

    സങ്കീർത്തനം.110 111

         1 യഹോവയെ സ്തുതിക്കുവിൻ.

         ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും

         പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.

         2 യഹോവയുടെ പ്രവൃത്തികൾ വലിയവയും

         അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.

         3 അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്;

         അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

         4 അവൻ തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു;

         യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.

         5 തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു;

         അവൻ തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.

         6 ജനതകളുടെ അവകാശം അവൻ സ്വജനത്തിന് കൊടുത്തതിനാൽ

         തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.

         7 അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;

         അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.

         8 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

         അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.

         9 അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്,

         തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു;

         അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.

         10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;

         അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്;

         അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

    സങ്കീർത്തനം.111 112

         1 യഹോവയെ സ്തുതിക്കുവിൻ;

         യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ

         ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

         2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;

         നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

         3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;

         അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

         4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;

         അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

         5 കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;

         വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.

         6 അവൻ ഒരു നാളും കുലുങ്ങിപ്പോകുകയില്ല;

         നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.

         7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;

         അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.

         8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;

         അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.

         9 അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;

         അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;

         അവന്റെ കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും.

         10 ദുഷ്ടൻ അതു കണ്ട് വ്യസനിക്കും;

         അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;

         ദുഷ്ടന്റെ ആശ നശിച്ചുപോകും.

    സങ്കീർത്തനം.112 113

         1 യഹോവയെ സ്തുതിക്കുവിൻ;

         യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ;

         യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ.

         2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ;

         ഇന്നുമുതൽ എന്നെന്നേക്കും തന്നെ.

         3 സൂര്യന്റെ ഉദയംമുതൽ അസ്തമയം വരെ

         യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

         4 യഹോവ സകലജനതകൾക്കും മീതെയും

         അവന്റെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു.

         5 ഉന്നതത്തിൽ അധിവസിക്കുന്നവനായ

         നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്?

         6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.

         7 അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും

         ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു;

         8 പ്രഭുക്കന്മാരോടുകൂടി,

         തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു.

         9 അവൻ മച്ചിയായവളെ,

         മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു.

    സങ്കീർത്തനം.113 114

         1 യിസ്രായേൽ ഈജിപ്റ്റിൽനിന്നും

         യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

         2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും

         യിസ്രായേൽ അവന്റെ ആധിപത്യദേശവുമായിത്തീർന്നു.

         3 സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.

         4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും

         കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

         5 സമുദ്രമേ, നീ ഓടുന്നതെന്ത്?

         യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?

         6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും

         കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?.

         7 ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,

         യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.

         8 അവൻ പാറയെ ജലതടാകവും

         തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

    സങ്കീർത്തനം.114 115

         1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,

         നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ.

         2 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?

         3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;

         തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു.

         4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;

         മനുഷ്യരുടെ കൈവേല തന്നെ.

         5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

         കണ്ണുണ്ടെങ്കിലും കാണുന്നില്ല.

         6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

         മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

         7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;

         കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.

         8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;

         അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

         9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;

         അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

         10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;

         അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

         11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;

         അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

         12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;

         അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;

         അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.

         13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

         14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;

         നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

         15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ

         നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

         16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;

         ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.

         17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും

         യഹോവയെ സ്തുതിക്കുന്നില്ല.

         18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.115 116

         1 യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട്

         ഞാൻ അവനെ സ്നേഹിക്കുന്നു.

         2 അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട്

         ഞാൻ ജീവിതകാലമെല്ലാം അവനെ വിളിച്ചപേക്ഷിക്കും

         3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;

         ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.

         4 “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ”

         എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

         5 യഹോവ കൃപയും നീതിയും ഉള്ളവൻ;

         നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.

         6 യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു;

         അവൻ എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു.

         7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക;

         എന്തെന്നാൽ യഹോവ എനിക്കു നന്മ ചെയ്തിരിക്കുന്നു.

         8 നീ എന്റെ പ്രാണനെ മരണത്തിൽനിന്നും

         എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും

         എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

         9 ഞാൻ ജീവനുള്ളവരുടെ ദേശത്ത്

         യഹോവയുടെ മുമ്പാകെ നടക്കും.

         10 “ഞാൻ വലിയ കഷ്ടതയിൽ ആയി”

         എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്.

         11 “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു”

         എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

         12 യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും

         ഞാൻ അവന് എന്ത് പകരം കൊടുക്കും?

         13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

         14 യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും.

         15 തന്റെ ഭക്തന്മാരുടെ മരണം

         യഹോവയ്ക്കു വിലയേറിയതാകുന്നു.

         16 യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു;

         നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ;

         നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.

         17 ഞാൻ നിനക്ക് സ്തോത്രയാഗം അർപ്പിച്ച്

         യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

         18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും

         യെരൂശലേമേ, നിന്റെ നടുവിലും

         19 ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.116 117

         1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;

         സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.

         2 നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു;

         യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.117 118

         1 യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ;

         അവന്റെ ദയ എന്നേക്കുമുള്ളത്.

         2 അവന്റെ ദയ എന്നേക്കുമുള്ളത്

         എന്ന് യിസ്രായേൽ പറയട്ടെ.

         3 അവന്റെ ദയ എന്നേക്കുമുള്ളത്

         എന്ന് അഹരോൻഗൃഹം പറയട്ടെ.

         4 അവന്റെ ദയ എന്നേക്കുമുള്ളത്

         എന്ന് യഹോവാഭക്തർ പറയട്ടെ.

         5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,

         യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

         6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല;

         മനുഷ്യൻ എന്നോട് എന്തു ചെയ്യും?

         7 എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്;

         എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.

         8 മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ

         യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

         9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ

         യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

         10 സകലജനതകളും എന്നെ ചുറ്റിവളഞ്ഞു;

         യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

         11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;

         യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

         12 അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു;

         മുൾതീപോലെ അവർ കെട്ടുപോയി;

         യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

         13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;

         എങ്കിലും യഹോവ എന്നെ സഹായിച്ചു.

         14 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;

         അവൻ എനിക്ക് രക്ഷയായും തീർന്നു.

         15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;

         യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

         16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

         യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

         17 ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.

         18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;

         എങ്കിലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.

         19 നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ;

         ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.

         20 യഹോവയുടെ വാതിൽ ഇതു തന്നെ;

         നീതിമാന്മാർ അതിൽകൂടി കടക്കും.

         21 നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ

         ഞാൻ നിനക്കു സ്തോത്രം ചെയ്യും.

         22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.

         23 ഇത് യഹോവയാൽ സംഭവിച്ചു

         നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

         24 ഇത് യഹോവ ഉണ്ടാക്കിയ ദിവസം;

         ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.

         25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;

         യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.

         26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

         ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.

         27 യഹോവ തന്നെ ദൈവം; അവൻ നമുക്ക് പ്രകാശം തന്നിരിക്കുന്നു;

         യാഗപീഠത്തിന്റെ കൊമ്പുകളിൽ

         യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.

         28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;

         നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.

         29 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;

         അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

    സങ്കീർത്തനം.118 119

    ആലേഫ്.

         1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്

         നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

         2 അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ച്

         പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

         3 അവർ നീതികേടു പ്രവർത്തിക്കാതെ

         അവന്റെ വഴികളിൽതന്നെ നടക്കുന്നു.

         4 നിന്റെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന്

         നീ അവ കല്പിച്ചുതന്നിരിക്കുന്നു.

         5 നിന്റെ ചട്ടങ്ങൾ ആചരിക്കേണ്ടതിന്

         എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.

         6 നിന്റെ സകലകല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം

         ഞാൻ ലജ്ജിച്ചുപോകുകയില്ല.

         7 നിന്റെ നീതിയുള്ള വിധികൾ പഠിച്ചിട്ട്

         ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

         8 ഞാൻ നിന്റെ ചട്ടങ്ങൾ ആചരിക്കും;

         എന്നെ അശേഷം ഉപേക്ഷിക്കരുതേ.

    ബേത്ത്.

         9 ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ?

         നിന്റെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.

         10 ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;

         നിന്റെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.

         11 ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന്

         നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

         12 യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

         13 ഞാൻ എന്റെ അധരങ്ങൾകൊണ്ട്

         നിന്റെ വായിൽ നിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.

         14 ഞാൻ സർവ്വസമ്പത്തിലും എന്നപോലെ

         നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.

         15 ഞാൻ നിന്റെ പ്രമാണങ്ങൾ ധ്യാനിക്കുകയും

         നിന്റെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.

         16 ഞാൻ നിന്റെ ചട്ടങ്ങളിൽ പ്രമോദിക്കും;

         നിന്റെ വചനം മറക്കുകയുമില്ല.

    ഗീമെൽ.

         17 ജീവിച്ചിരുന്ന് നിന്റെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ.

         18 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന്

         എന്റെ കണ്ണുകളെ തുറക്കേണമേ.

         19 ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;

         നിന്റെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.

         20 നിന്റെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട്

         എന്റെ മനസ്സു തകർന്നിരിക്കുന്നു.

         21 നിന്റെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ

         ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർസിക്കുന്നു.

         22 നിന്ദയും അപമാനവും എന്നോട് അകറ്റണമേ;

         ഞാൻ നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.

         23 പ്രഭുക്കന്മാരും കൂടിയിരുന്ന് എനിക്കു വിരോധമായി സംസാരിക്കുന്നു;

         എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

         24 നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും

         എന്റെ ആലോചനക്കാരും ആകുന്നു.

    ദാലെത്ത്.

         25 എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;

         തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

         26 എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി;

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.

         27 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ;

         എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

         28 എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു;

         നിന്റെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.

         29 ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ;

         നിന്റെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.

         30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;

         നിന്റെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.

         31 ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;

         യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.

         32 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ

         ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.

    ഹേ.

         33 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ;

         ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.

         34 ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും

         അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.

         35 നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ;

         ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.

         36 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ

         എന്റെ ഹൃദയം ചായുമാറാക്കണമേ.

         37 വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച്

         നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.

         38 നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന

         നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.

         39 ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ;

         നിന്റെ വിധികൾ നല്ലവയല്ലയോ?.

         40 ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;

         നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.

    വൗ.

         41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും

         നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.

         42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്

         എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.

         43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ

         സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.

         44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം

         ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

         45 നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട്

         ഞാൻ വിശാലതയിൽ നടക്കും.

         46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും

         നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

         47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;

         അവ എനിക്ക് പ്രിയമായിരിക്കുന്നു.

         48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു;

         നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.

    സയിൻ.

         49 എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ

         അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.

         50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത്

         എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.

         51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;

         എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.

         52 യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത്

         ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.

         53 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം

         എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.

         54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

         55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;

         നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.

         56 നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത്

         എനിക്ക് അനുഗ്രഹമായിരിക്കുന്നു.

    ഹേത്ത്.

         57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു;

         ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

         58 പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു;

         നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.

         59 ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്,

         എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

         60 നിന്റെ കല്പനകൾ പ്രമാണിക്കുവാൻ

         ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;

         61 ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു;

         എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.

         62 നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം

         നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

         63 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും

         ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.

         64 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു;

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

    തേത്ത്.

         65 യഹോവേ, തിരുവചനപ്രകാരം

         നീ അടിയന് നന്മ ചെയ്തിരിക്കുന്നു.

         66 നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ

         എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.

         67 കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി;

         ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.

         68 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.

         69 അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി;

         ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.

         70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു;

         ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

         71 നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം

         ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.

         72 ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ

         നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.

    യോദ്.

         73 തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു;

         നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.

         74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ

         നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.

         75 യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും

         വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.

         76 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം

         നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ .

         77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ;

         നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.

         78 കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ;

         ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.

         79 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും

         എന്റെ അടുക്കൽ വരട്ടെ.

         80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്

         എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.

    കഫ്.

         81 ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു;

         നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

         82 എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച്

         എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.

         83 ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു.

         എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.

         84 അടിയന്റെ ജീവകാലം എത്രനാൾ?

         എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?

         85 നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത

         അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

         86 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;

         അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു;

         എന്നെ സഹായിക്കണമേ.

         87 അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു;

         നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.

         88 നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ;

         ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.

    ലാമെദ്.

         89 യഹോവേ, നിന്റെ വചനം

         സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

         90 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;

         നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.

         91 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു;

         സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.

         92 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ

         ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

         93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല;

         അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.

         94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ;

         ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.

         95 ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു;

         എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.

         96 സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു;

         നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.

    മേം.

         97 നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം;

         ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.

         98 നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;

         അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.

         99 നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട്

         എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.

         100 നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ

         ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.

         101 നിന്റെ വചനം പ്രമാണിക്കേണ്ടതിന്

         ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.

         102 നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ

         ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.

         103 തിരുവചനം എന്റെ നാവിന് എത്ര മധുരം!

         അവ എന്റെ വായ്ക്ക് തേനിലും നല്ലത്.

         104 നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.

         അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.

    നൂൻ.

         105 നിന്റെ വചനം എന്റെ കാലിന് ദീപവും

         എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.

         106 നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന്

         ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

         107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;

         യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

         108 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ;

         നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.

         109 ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു;

         എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.

         110 ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു;

         എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.

         111 ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;

         അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

         112 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ

         ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.

    സാമെക്.

         113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;

         എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

         114 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;

         ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.

         115 എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന്

         ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.

         116 ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ;

         എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

         117 ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ;

         നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.

         118 നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു;

         അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.

         119 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു;

         അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.

         120 നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു;

         നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.

    അയിൻ.

         121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;

         എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.

         122 അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ;

         അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.

         123 എന്റെ കണ്ണ് നിന്റെ രക്ഷയെയും

         നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.

         124 നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്,

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.

         125 ഞാൻ നിന്റെ ദാസൻ ആകുന്നു;

         നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.

         126 യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു;

         അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

         127 അതുകൊണ്ട് നിന്റെ കല്പനകൾ

         എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

         128 അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി,

         ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.

    പേ.

         129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ

         എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.

         130 നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു;

         അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

         131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ

         ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.

         132 തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ

         എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.

         133 എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ;

         യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

         134 മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ;

         എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.

         135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച്

         നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.

         136 അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ

         എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.

    സാദെ.

         137 യഹോവേ, നീ നീതിമാനാകുന്നു;

         നിന്റെ വിധികൾ നേരുള്ളവ തന്നെ.

         138 നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി

         നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

         139 എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട്

         എന്റെ എരിവ് എന്നെ സംഹരിക്കുന്നു.

         140 നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു;

         അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.

         141 ഞാൻ എളിയവനും നിന്ദിതനും ആകുന്നു;

         എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല.

         142 നിന്റെ നീതി ശാശ്വതനീതിയും

         നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.

         143 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;

         എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

         144 നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;

         ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ.

    കോഫ്.

         145 ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ;

         യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും.

         146 ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ;

         ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

         147 ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു;

         നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു.

         148 തിരുവചനം ധ്യാനിക്കേണ്ടതിന്

         എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

         149 നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ;

         യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.

         150 ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;

         നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.

         151 യഹോവേ, നീ സമീപസ്ഥനാകുന്നു;

         നിന്റെ കല്പനകൾ സകലവും സത്യം തന്നെ.

         152 നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു

         എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.

    രേശ്.

         153 എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ;

         ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.

         154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;

         നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.

         155 രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;

         അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

         156 യഹോവേ, നിന്റെ കരുണ വലിയതാകുന്നു;

         നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.

         157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു;

         എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

         158 ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു;

         അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

         159 നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്,

         യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.

         160 നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ;

         നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.

    ശീൻ.

         161 പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു;

         എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.

         162 വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ

         ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.

         163 ഞാൻ ഭോഷ്കു വെറുത്ത് അറയ്ക്കുന്നു;

         എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

         164 നിന്റെ നീതിയുള്ള വിധികൾനിമിത്തം

         ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

         165 നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്;

         അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.

         166 യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു;

         നിന്റെ കല്പനകൾ ഞാൻ ആചരിക്കുന്നു.

         167 എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു;

         അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.

         168 ഞാൻ നിന്റെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു;

         എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.

    തൗ.

         169 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;

         നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കണമേ.

         170 എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;

         നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.

         171 നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട്

         എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

         172 നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ

         എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.

         173 നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ

         നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

         174 യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു;

         നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

         175 നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;

         നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.

         176 കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;

         അടിയനെ അന്വേഷിക്കണമേ; നിന്റെ കല്പനകൾ ഞാൻ മറക്കുന്നില്ല.

    സങ്കീർത്തനം.119 120

         1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;

         അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.

         2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും

         വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.

         3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?

         നിന്നോട് ഇനി എന്ത് ചെയ്യും?

         4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും

         പൂവത്തിൻ കനലും തന്നെ.

         5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും

         കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!

         6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്

         എനിക്കു മതിയായി.

         7 ഞാൻ സമാധാനപ്രിയനാകുന്നു;

         എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

    സങ്കീർത്തനം.120 121

         1 ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു;

         എനിക്ക് സഹായം എവിടെനിന്നു വരും?

         2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും

         ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു.

         3 നിന്റെ കാൽ വഴുതിപ്പോകുവാൻ അവൻ സമ്മതിക്കുകയില്ല;

         നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

         4 യിസ്രായേലിന്റെ പരിപാലകൻ

         മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

         5 യഹോവ നിന്റെ പരിപാലകൻ;

         യഹോവ നിന്റെ വലത്തുഭാഗത്ത് നിനക്കു തണൽ.

         6 പകൽ സൂര്യനോ

         രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല.

         7 യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും.

         അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

         8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും

         ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

    സങ്കീർത്തനം.121 122

         1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന്

         അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

         2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ

         നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.

         3 തമ്മിൽ ഇണക്കിയ നഗരമായി

         പണിതിരിക്കുന്ന യെരൂശലേമേ!

         4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,

         യിസ്രായേലിന് സാക്ഷ്യത്തിനായി

         യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.

         5 അവിടെ ന്യായാസനങ്ങൾ,

         ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.

         6 യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;

         “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.

         7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും

         നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

         8 എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം

         നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.

         9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം

         ഞാൻ നിന്റെ നന്മ അന്വേഷിക്കും.

    സങ്കീർത്തനം.122 123

         1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ,

         നിങ്കലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.

         2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും

         ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ

         ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,

         അവൻ ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

         3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ;

         ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

         4 സുഖിമാൻന്മാരുടെ പരിഹാസവും

         അഹങ്കാരികളുടെ നിന്ദയും സഹിച്ച്

         ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.

    സങ്കീർത്തനം 123 124

         1 യിസ്രായേൽ ഇപ്പോൾ പറയേണ്ടത്

         “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

         2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ

         3 അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,

         അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

         4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,

         നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;

         5 പ്രളയജലം

         നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.

         6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ

         യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.”

         7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ

         നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;

         കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.

         8 നമ്മളുടെ സഹായം ആകാശവും ഭൂമിയും

         ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

    സങ്കീർത്തനം.124 125

         1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ

         എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.

         2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ

         യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

         3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്

         ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.

         4 യഹോവേ, ഗുണവാന്മാർക്കും

         ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.

         5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ

         യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ.

         യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

    സങ്കീർത്തനം. 125 126

         1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ

         ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

         2 അന്ന് ഞങ്ങളുടെ വായിൽ ചിരിയും

         ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.

         “യഹോവ അവർക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു”

         എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.

         3 യഹോവ ഞങ്ങൾക്കുവേണ്ടി വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു;

         അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.

         4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ

         ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തണമേ.

         5 കണ്ണുനീരോടെ വിതയ്ക്കുന്നവർ

         ആർപ്പോടെ കൊയ്യും.

         6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും

         ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.

    സങ്കീർത്തനം.126 127

         1 യഹോവ വീടു പണിയാതിരുന്നാൽ

         പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;

         യഹോവ പട്ടണം കാക്കാതിരുന്നാൽ

         കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

         2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും

         വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും

         കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ;

         തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.

         3 മക്കൾ, യഹോവ നല്കുന്ന അവകാശവും

         ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.

         4 വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ

         അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

         5 അവരെക്കൊണ്ട് തന്റെ ആവനാഴിക

         നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;

         നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ

         അങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല.

    സങ്കീർത്തനം.127 128

         1 യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

         2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;

         നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

         3 നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും

         നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.

         4 യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

         5 യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;

         നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.

         6 നിന്റെ മക്കളുടെ മക്കളെയും നീ കാണും.

         യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

    സങ്കീർത്തനം.128 129

         1 യിസ്രായേൽ പറയേണ്ടത്:

         “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

         2 അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

         എങ്കിലും അവർ എന്നെ ജയിച്ചില്ല.

         3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;

         ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”

         4 യഹോവ നീതിമാനാകുന്നു;

         അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.

         5 സീയോനെ വെറുക്കുന്നവരെല്ലാം

         ലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ.

         6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന

         പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

         7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ

         കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

         8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;

         യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”

         എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

    സങ്കീർത്തനം.129 130

         1 യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു;

         2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;

         നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.

         3 യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽ

         കർത്താവേ, ആര് നിലനില്ക്കും?

         4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം

         നിന്റെ പക്കൽ പാപക്ഷമ ഉണ്ട്.

         5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;

         എന്റെ ഉള്ളം കാത്തിരിക്കുന്നു;

         അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.

         6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,

         അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ

         എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

         7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;

         യഹോവയുടെ പക്കൽ കൃപയും

         അവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.

         8 അവൻ യിസ്രായേലിനെ അവന്റെ സകല

         അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

    സങ്കീർത്തനം.130 131

         1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;

         ഞാൻ നിഗളിച്ചുനടക്കുന്നില്ല;

         എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും

         അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.

         2 ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;

         അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ

         എന്റെ പ്രാണൻ എന്റെ അടുക്കൽ

         മുലകുടി മാറിയതുപോലെ ആകുന്നു.

         3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും

         യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.

    സങ്കീർത്തനം.131 132

         1 യഹോവേ, ദാവീദിനെയും

         അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.

         2 അവൻ യഹോവയോടു സത്യം ചെയ്ത്

         യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:

         3 “ യഹോവയ്ക്ക് ഒരു സ്ഥലം,

         യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ

         4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല;

         എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

         5 ഞാൻ എന്റെ കണ്ണിന് ഉറക്കവും

         എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”

         6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട്

         വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.

         7 നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന്

         അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക.

         8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി

         നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.

         9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും

         നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

         10 നിന്റെ ദാസനായ ദാവീദിനെ ഓർത്ത്

         നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.

         11 “ഞാൻ നിന്റെ ഉദരഫലത്തെ

         നിന്റെ സിംഹാസനത്തിൽ ഇരുത്തും;

         12 നിന്റെ മക്കൾ എന്റെ നിയമവും

         ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ

         അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന്

         യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

         13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും

         അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.

         14 “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു;

         ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;

         15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;

         അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും.

         16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;

         അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

         17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും;

         എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.

         18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;

         അവന്റെ തലയിലോ കിരീടം ശോഭിക്കും.”

    സങ്കീർത്തനം.132 133

         1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്

         എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

         2 അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്,

         ഒഴുകുന്ന

         അവന്റെ തലയിലെ വിശേഷതൈലം പോലെയും

         3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;

         അവിടെയല്ലയോ യഹോവ അനുഗ്രഹവും

         ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

    സങ്കീർത്തനം.133 134

         1 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന

         യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ.

         2 വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.

         3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ

         സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

    സങ്കീർത്തനം.134 135

         1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ;

         യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിക്കുവിൻ.

         2 യഹോവയുടെ ആലയത്തിലും

         നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,

         3 യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;

         അവന്റെ നാമത്തിനു കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.

         4 യഹോവ യാക്കോബിനെ തനിക്കായും

         യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.

         5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ്

         സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.

         6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും

         യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.

         7 അവൻ ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;

         അവൻ മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു;

         തന്റെ ഭണ്ഡാരങ്ങളിൽ നിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

         8 അവൻ ഈജിപ്റ്റിൽ,

         മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.

         9 ഈജിപ്റ്റ്ദേശമേ, നിന്റെ മദ്ധ്യത്തിൽ അവൻ ഫറവോന്റെമേലും

         അവന്റെ സകലഭൃത്യന്മാരുടെമേലും

         അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.

         10 അവൻ വലിയ ജനതകളെ സംഹരിച്ചു;

         ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

         11 അമോര്യരുടെ രാജാവായ സീഹോനെയും

         ബാശാൻരാജാവായ ഓഗിനെയും

         സകല കനാന്യരാജ്യങ്ങളെയും തന്നെ.

         12 അവരുടെ ദേശത്തെ അവൻ അവകാശമായി,

         തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.

         13 യഹോവേ, നിന്റെ നാമം ശാശ്വതമായും

         യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

         14 യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും;

         അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.

         15 ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും

         മനുഷ്യരുടെ കൈവേലയും ആകുന്നു.

         16 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

         കണ്ണുണ്ടെങ്കിലും കാണുന്നില്ല;

         17 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;

         അവയുടെ വായിൽ ശ്വാസവുമില്ല.

         18 അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;

         അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.

         19 യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;

         അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക.

         20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;

         യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.

         21 യെരൂശലേമിൽ അധിവസിക്കുന്ന യഹോവ

         സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.135 136

         1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;

         അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.

         2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;

         അവന്റെ ദയ എന്നേക്കുമുള്ളത്.

         3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;

         അവന്റെ ദയ എന്നേക്കുമുള്ളത്.

         4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്-

         അവന്റെ ദയ എന്നേക്കുമുള്ളത്.

         7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്-

         അവന്റെ ദയ എന്നേക്കുമുള്ളത്.

         9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-

         അവന്റെ ദയ എന്നേക്കുമുള്ളത്.

         13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         17 മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.

         18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         19 അമോര്യരുടെ രാജാവായ സീഹോനെയും -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         20 ബാശാൻ രാജാവായ ഓഗിനെയും -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         21 അവരുടെ ദേശം അവകാശമായി കൊടുത്തു -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് -

         അവന്റെ ദയ എന്നേക്കുമുള്ളത്.

         26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;

         അവന്റെ ദയ എന്നേക്കുമുള്ളത്.

    സങ്കീർത്തനം.136 137

         1 ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു,

         സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.

         2 അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ

         ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.

         3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:

         “സീയോൻഗീതങ്ങളിൽ ഒന്നു പാടുവിൻ” എന്ന് പറഞ്ഞു;

         ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.

         4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?

         5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ

         എന്റെ വലങ്കൈ മറന്നുപോകട്ടെ.

         6 നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ,

         യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ,

         എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

         7 “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!”

         എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി

         യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.

         8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,

         നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.

         9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ച്

         പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.

    സങ്കീർത്തനം.137 138

         1 ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;

         ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

         2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്,

         നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും;

         നിന്റെ നാമത്തിനു മീതെ എല്ലാം നീ

         നിന്റെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.

         3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്ക് ഉത്തരം അരുളി;

         എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

         4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

         നിന്റെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്കു സ്തോത്രം ചെയ്യും.

         5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;

         യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.

         6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;

         ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.

         7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;

         എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ നീ കൈ നീട്ടും;

         നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

         8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും;

         യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്;

         തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

    സങ്കീർത്തനം.138 139

         1 യഹോവേ, നീ എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;

         2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.

         എന്റെ ചിന്തകൾ നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.

         3 എന്റെ നടപ്പും കിടപ്പും നീ പരിശോധിക്കുന്നു;

         എന്റെ വഴികളെല്ലാം നിനക്കു മനസ്സിലായിരിക്കുന്നു.

         4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.

         5 നീ എന്റെ മുമ്പും പിമ്പും അടച്ച്

         നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു.

         6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു;

         അത് എനിക്കു ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.

         7 നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും?

         തിരുസന്നിധി വിട്ട് ഞാൻ എവിടേക്ക് ഓടും?

         8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്;

         പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.

         9 ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്,

         സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ

         10 അവിടെയും നിന്റെ കൈ എന്നെ നടത്തും;

         നിന്റെ വലങ്കൈ എന്നെ പിടിക്കും.

         11 “ഇരുട്ട് എന്നെ മൂടിക്കളയട്ടെ;

         വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ

         12 ഇരുട്ടിൽപോലും നിനക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല;

         രാത്രി പകൽപോലെ പ്രകാശിക്കും;

         ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ.

         13 നീയല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്;

         എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മനഞ്ഞു.

         14 ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ

         ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;

         നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;

         അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

         15 ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും

         ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ

         എന്റെ അസ്ഥികൂടം നിനക്ക് മറഞ്ഞിരുന്നില്ല.

         16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു;

         എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ

         അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;

         17 ദൈവമേ, എന്നെക്കുറിച്ചുള്ള നിന്റെ വിചാരങ്ങൾ എത്ര ഘനമായവ!

         അവയുടെ ആകെത്തുകയും എത്ര വലിയത്!

         18 അവ എണ്ണിയാൽ മണലിനെക്കാൾ അധികം;

         ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.

         19 ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു;

         രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.

         20 അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;

         നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.

         21 യഹോവേ, നിന്നെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?

         നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?

         22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;

         അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.

         23 ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ;

         എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ.

         24 വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി,

         ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.

    സങ്കീർത്തനം.139 140

         1 യഹോവേ, ദുഷ്ടമനുഷ്യരുടെ കൈയിൽ നിന്ന് എന്നെ വിടുവിച്ച്

         സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.

         2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;

         അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;

         3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;

         അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷം ഉണ്ട്. സേലാ.

         4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ;

         സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ;

         അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.

         5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;

         വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു;

         അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.

         6 “നീ എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു;

         യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.

         7 എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,

         യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.

         8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ;

         നിഗളിച്ചുപോകാതിരിക്കേണ്ടതിന്

         അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ.

         9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, -

         അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ.

         10 തീക്കനൽ അവരുടെ മേൽ വീഴട്ടെ;

         അവൻ അവരെ തീയിലും

         എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.

         11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല;

         സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.

         12 യഹോവ പീഡിതന്റെ വ്യവഹാരവും

         ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.

         13 അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും;

         നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.

    സങ്കീർത്തനം.140 141

         1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;

         എന്റെ അടുക്കലേക്ക് വേഗം വരണമേ;

         ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ

         എന്റെ അപേക്ഷ കേൾക്കണമേ.

         2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും

         എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.

         3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി,

         എന്റെ അധരദ്വാരം കാക്കണമേ.

         4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ

         എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ;

         അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.

         5 നീതിമാൻ എന്നെ അടിക്കുന്നത് ദയ;

         അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ;

         എന്റെ തല അത് വിലക്കാതിരിക്കട്ടെ;

         ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.

         6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും;

         എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.

         7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ

         ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.

         8 കർത്താവായ യഹോവേ, എന്റെ കണ്ണുകൾ നിങ്കലേക്കാകുന്നു.

         ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.

         9 അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും

         ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ.

         10 ഞാൻ രക്ഷപെടുമ്പോൾ

         ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

    സങ്കീർത്തനം. 141 142

         1 ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;

         ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.

         2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;

         എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

         3 എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ

         നീ എന്റെ പാത അറിയുന്നു.

         ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

         4 എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ;

         എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.

         ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;

         എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല.

         5 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;

         “നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്

         എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.

         6 എന്റെ നിലവിളിക്ക് ചെവി തരണമേ.

         ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

         എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ

         അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.

         7 ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ

         എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ;

         നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ

         നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

    സങ്കീർത്തനം.142 143

         1 യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ;

         നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.

         2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;

         ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.

         3 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;

         അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു;

         പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.

         4 ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;

         എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

         5 ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു;

         നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;

         നിന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.

         6 ഞാൻ എന്റെ കൈകൾ നിങ്കലേക്കു മലർത്തുന്നു;

         വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.

         7 യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ;

         എന്റെ ആത്മാവ് ക്ഷീണിക്കുന്നു.

         ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ

         നിന്റെ മുഖം എനിക്കു മറയ്ക്കരുതേ.

         8 രാവിലെ നിന്റെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ;

         ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;

         ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ;

         ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ.

         9 യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ;

         നിന്റെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.

         10 നിന്റെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ.

         നീ എന്റെ ദൈവമാകുന്നുവല്ലോ;

         നിന്റെ നല്ല ആത്മാവ് നേരായ മാർഗത്തിൽ എന്നെ നടത്തുമാറാകട്ടെ.

         11 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ;

         നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ.

         12 നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ;

         എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ;

         ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.

    സങ്കീർത്തനം.143 144

         1 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;

         അവൻ യുദ്ധത്തിന് എന്റെ കൈകളെയും

         പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.

         2 എന്റെ ദയയും എന്റെ കോട്ടയും

         എന്റെ ഗോപുരവും എന്റെ രക്ഷകനും

         എന്റെ പരിചയും ഞാൻ ശരണമാക്കിയവനും

         എന്റെ ജനത്തെ എനിക്കു വിധേയപ്പെടുത്തിത്തരുന്നവനും അവൻ തന്നെ.

         3 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്?

         മർത്യപുത്രനെ നീ വിചാരിക്കുവാൻ അവൻ എന്തുമാത്രം?

         4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ.

         അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.

         5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരണമേ;

         പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടണമേ.

         6 മിന്നൽ അയച്ച് അവരെ ചിതറിക്കണമേ;

         നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.

         7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കണമേ;

         പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ!

         8 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു;

         അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.

         9 ദൈവമേ, ഞാൻ നിനക്ക് പുതിയ ഒരു പാട്ടുപാടും;

         പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ നിനക്ക് കീർത്തനം ചെയ്യും.

         10 നീ രാജാക്കന്മാർക്കു ജയം നല്കുകയും

         നിന്റെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന്

         രക്ഷിക്കുകയും ചെയ്യുന്നുവല്ലോ.

         11 അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കണമേ;

         അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;

         അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.

         12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും

         ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ.

         13 ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.

         ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.

         14 ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ;

         മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ.

         15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്;

         യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

    സങ്കീർത്തനം.144 145

         1 എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും;

         ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.

         2 ദിനംതോറും ഞാൻ നിന്നെ വാഴ്ത്തും;

         ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.

         3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;

         അവന്റെ മഹിമ അഗോചരമത്രേ.

         4 ഒരു തലമുറ മറ്റൊരു തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി

         നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.

         5 നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും

         നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.

         6 മനുഷ്യർ നിന്റെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും;

         ഞാൻ നിന്റെ മഹിമ വർണ്ണിക്കും.

         7 അവർ നിന്റെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും;

         നിന്റെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.

         8 യഹോവ കൃപയും കരുണയും

         ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.

         9 യഹോവ എല്ലാവർക്കും നല്ലവൻ;

         തന്റെ സകലപ്രവൃത്തികളോടും അവന് കരുണ തോന്നുന്നു.

         10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും;

         നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.

         11 മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും

         അവർ നിന്റെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്

         12 അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി

         നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും.

         13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;

         നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.

         14 വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു;

         കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു.

         15 എല്ലാവരുടെയും കണ്ണുകൾ നിന്നെ നോക്കി കാത്തിരിക്കുന്നു;

         നീ തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.

         16 നീ തൃക്കൈ തുറന്ന്

         ജീവനുള്ളതിനെല്ലാം നിന്റെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.

         17 യഹോവ തന്റെ സകലവഴികളിലും നീതിമാനും

         തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.

         18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,

         സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.

         19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;

         അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.

         20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;

         എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;

         21 എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും;

         സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

    സങ്കീർത്തനം.145 146

         1 യഹോവയെ സ്തുതിക്കുവിൻ;

         എൻ മനമേ, യഹോവയെ സ്തുതിക്കുക.

         2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;

         ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.

         3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;

         സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.

         4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;

         അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

         5 യാക്കോബിന്റെ ദൈവം സഹായമായി

         തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

         6 അവൻ ആകാശവും ഭൂമിയും സമുദ്രവും

         അവയിലുള്ള സകലവും ഉണ്ടാക്കി;

         അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു.

         7 പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;

         വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു;

         യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.

         8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;

         യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;

         യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

         9 യഹോവ പരദേശികളെ പരിപാലിക്കുന്നു;

         അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു;

         എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.

         10 യഹോവ എന്നേക്കും വാഴും;

         സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.146 147

         1 യഹോവയെ സ്തുതിക്കുവിൻ;

         നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;

         അത് മനോഹരവും സ്തുതി ഉചിതവും തന്നെ.

         2 യഹോവ യെരൂശലേമിനെ പണിയുന്നു;

         അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.

         3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും

         അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

         4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;

         അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.

         5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;

         അവന്റെ വിവേകത്തിന് അന്തമില്ല.

         6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;

         അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.

         7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;

         കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;

         8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;

         ഭൂമിക്കായി മഴ ഒരുക്കുന്നു;

         അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.

         9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും

         അതതിന്റെ ആഹാരം കൊടുക്കുന്നു.

         10 അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല;

         പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.

         11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും

         ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

         12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;

         സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;

         13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്

         നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.

         14 അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു;

         വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.

         15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;

         അവന്റെ വചനം അതിവേഗം ഓടുന്നു.

         16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;

         ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.

         17 അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;

         അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?

         18 അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു;

         കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.

         19 അവൻ യാക്കോബിന് തന്റെ വചനവും

         യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

         20 അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല;

         അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.147 148

         1 യഹോവയെ സ്തുതിക്കുവിൻ;

         സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ;

         ഉന്നതങ്ങളിൽ അവനെ സ്തുതിക്കുവിൻ.

         2 അവന്റെ സകല ദൂതന്മാരുമേ, അവനെ സ്തുതിക്കുവിൻ;

         അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിക്കുവിൻ;

         3 സൂര്യചന്ദ്രന്മാരെ അവനെ സ്തുതിക്കുവിൻ;

         പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവനെ സ്തുതിക്കുവിൻ.

         4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും

         ആയുള്ളവയേ, അവനെ സ്തുതിക്കുവിൻ.

         5 അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ

         അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

         6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;

         ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.

         7 തിമിംഗലങ്ങളും എല്ലാ ആഴികളുമേ,

         ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.

         8 തീയും കല്മഴയും ഹിമവും, കാർമേഘവും

         അവന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,

         9 പർവ്വതങ്ങളും എല്ലാ കുന്നുകളും,

         ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

         10 മൃഗങ്ങളും സകല കന്നുകാലികളും,

         ഇഴജന്തുക്കളും പറവജാതികളും,

         11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,

         ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,

         12 യുവാക്കളും യുവതികളും,

         വൃദ്ധന്മാരും ബാലന്മാരും,

         13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;

         അവന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്.

         അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.

         14 തന്നോട് അടുത്തിരിക്കുന്ന ജനമായി

         യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി

         അവൻ സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.148 149

         1 യഹോവയെ സ്തുതിക്കുവിൻ;

         യഹോവയ്ക്ക് ഒരു പുതിയ പാട്ടും

         ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.

         2 യിസ്രായേൽ അവരെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ;

         സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.

         3 അവർ നൃത്തം ചെയ്തുകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ;

         തപ്പിനോടും കിന്നരത്തോടും കൂടി അവന് കീർത്തനം ചെയ്യട്ടെ.

         4 യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു;

         താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ട് അലങ്കരിക്കും.

         5 ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ;

         അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.

         6 അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും

         അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ.

         ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും

         7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും

         അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും

         8 എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.

         9 അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു.

         യഹോവയെ സ്തുതിക്കുവിൻ.

    സങ്കീർത്തനം.149 150

         1 യഹോവയെ സ്തുതിക്കുവിൻ;

         ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിക്കുവിൻ;

         അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിക്കുവിൻ.

         2 അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിക്കുവിൻ;

         അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിക്കുവിൻ.

         3 കാഹളനാദത്തോടെ അവനെ സ്തുതിക്കുവിൻ;

         വീണയോടും കിന്നരത്തോടും കൂടി അവനെ സ്തുതിക്കുവിൻ.

         4 തപ്പിനോടും നൃത്തത്തോടും കൂടി അവനെ സ്തുതിക്കുവിൻ;

         തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവനെ സ്തുതിക്കുവിൻ.

         5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ;

         അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ.

         6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;

         യഹോവയെ സ്തുതിക്കുവിൻ.