൨. കൊരിന്ത്യർ
THE SECOND EPISTLE OF PAUL THE APOSTLE TO THE
അപ്പൊസ്തലനായ പൗലൊസ്
Chapter 1
1 ദൈവഹിതത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസും, നമ്മുടെ സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലായിടങ്ങളിലുമുള്ളതായ സകലവിശുദ്ധന്മാർക്കും എഴുതുന്നത്: 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3 കരുണകളുടെ പിതാവും ആശ്വാസത്തിന്റെ ദൈവവുമായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 4 നമ്മുടെ കർത്താവായ ദൈവം നമ്മെ ആശ്വസിപ്പിച്ചിരിക്കുന്ന ആശ്വാസത്താൽ ഏതെങ്കിലും കഷ്ടങ്ങളിലായിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് കഴിവുള്ളവരായിത്തീരത്തക്കവണ്ണം നമ്മുടെ കഷ്ടങ്ങളിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. 5 ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6 ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾതന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു. 7 നിങ്ങൾ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രത്യാശ നിശ്ചയമുള്ളത് തന്നെ. 8 സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തവരായിരിപ്പാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; സഹിക്കാവുന്നതിനപ്പുറം ഞങ്ങൾ തകർന്നവരായി, ജീവനോടിരിക്കുമോ എന്ന് തോന്നുമാറ് ഞങ്ങൾ നിരാശരായി തീർന്നു. 9 വാസ്തവമായും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെന്ന് ഞങ്ങൾക്ക് തോന്നിയതുകൊണ്ട്, ഞങ്ങളിൽ തന്നെ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നെ ആശ്രയിപ്പാൻ കാരണം ആയി. 10 ഇത്ര ഭയങ്കര മരണകരമായ വിപത്തിൽ നിന്ന് ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ഉറച്ചുമിരിക്കുന്നു. 11 അതിന് നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണയാകുന്നുണ്ടല്ലോ; അങ്ങനെ പലരുടെ പ്രാർത്ഥന മുഖാന്തരം ഞങ്ങൾക്ക് കിട്ടിയ കൃപയ്ക്ക് വേണ്ടി പലരാലും ഞങ്ങൾനിമിത്തം ദൈവത്തിന് നന്ദി കരേറ്റുവാൻ ഇടവരും.
12 ലോകത്തിൽ ഞങ്ങളുടെ പെരുമാറ്റം, വിശേഷാൽ നിങ്ങളോട്, ലൗകികജ്ഞാനത്തിൽ അല്ല, ദൈവകൃപയിൽ തന്നെ, നിർമ്മലതയിലും ദൈവീക പരമാർത്ഥതയിലും ആയിരുന്നു എന്ന ഞങ്ങളുടെ മനസ്സിലെ സാക്ഷ്യം തന്നെ ഞങ്ങൾക്ക് സന്തോഷം നൽകുന്നു. 13 നിങ്ങൾക്ക് വായിക്കുവാനും ഗ്രഹിക്കുവാനും കഴിയാത്തതൊന്നും ഞങ്ങൾ എഴുതുന്നില്ല; 14 നിങ്ങൾ ഞങ്ങളെ ഭാഗികമായി മനസ്സിലാക്കിയിരിക്കുന്നുവല്ലോ, നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് പൂർണ്ണമായി ഗ്രഹിക്കും എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
15 അതുകൊണ്ട് ഈ ഉറപ്പുനിമിത്തം മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും അത് നിമിത്തം രണ്ട് സന്ദർശനത്തിന്റെ നേട്ടം നിങ്ങൾക്ക് ഉണ്ടാകേണം എന്ന് കരുതി 16 അങ്ങനെ ആ വഴിയായി മക്കെദോന്യയ്ക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്ക് യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. 17 ഇങ്ങനെ വിചാരിച്ചതിൽ ഞാൻ അഭിപ്രായവ്യത്യാസം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്നും; ഇല്ല, ഇല്ല എന്നും ആകുവാൻ തക്കവണ്ണം എന്റെ നിരൂപണം മാനുഷീക നിലവാരത്തിനൊത്തവണ്ണമോ? 18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി. 19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്ന് മാത്രമേയുള്ളു. 20 ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നേ. 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ. 22 അവൻ നമ്മെ മുദ്രയിട്ടും ഭാവിയിൽ നമുക്ക് ലഭിക്കേണ്ടതിന്റെ അച്ചാരം ആയി ആത്മാവിനേയും നമ്മുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നു.
23 പക്ഷെ നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞത് എന്നതിന് ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസം എങ്ങനെ ആയിരിക്കേണം എന്ന് നിയന്ത്രിക്കുന്നവരാലല്ല, വിശ്വാസത്തിൽ ഉറച്ച് നില്ക്കുന്നവരായ നിങ്ങളുടെ സന്തോഷത്തിന് ഞങ്ങൾ സഹായികൾ ആകുന്നുവല്ലോ.
1. അദ്ധ്യായം 2
1 എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു വേദനയേറിയ സാഹചര്യത്തിൽ ആകരുത് എന്ന് ഞാൻ സ്വയമായി തീരുമാനിച്ചു. 2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു? 3 ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും എന്റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയും കുറിച്ച് വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. 4 ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.
5 ഒരുവൻ എന്റെ ദുഖത്തിന് കാരണമായി എങ്കിൽ അവൻ എന്നെയല്ല ഒരളവിൽ (ഞാൻ പരുഷമായി ഏറെ പറയരുതല്ലോ )നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരിക്കുന്നു. 6 ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവന് മതി. 7 എന്നാൽ ഇപ്പോൾ ശിക്ഷിക്കുന്നതിന് പകരം അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും അത്രേ വേണ്ടത്. 8 അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. 9 നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്ന് പരീക്ഷിച്ചറിയേണ്ടതിനായിരുന്നു ഞാൻ എഴുതിയത്. 10 നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിൽ ക്ഷമിച്ചിരിക്കുന്നു. 11 എന്തുകൊണ്ടെന്നാൽ സാത്താൻ നമ്മെ ചതിക്കരുത്; അവന്റെ തന്ത്രങ്ങളെ പറ്റി നാം അറിവില്ലാത്തവരല്ലല്ലൊ.
12 എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നപ്പോൾ 13 എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ട് മനസ്സിൽ സമാധാനമില്ലായ്കയാൽ ഞാൻ അവരോട് യാത്രപറഞ്ഞ് മക്കദോന്യെയിലേക്ക് മടങ്ങി. 14 എന്നാൽ ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പപോഴും ജയോത്സവമായി നടത്തുകയും എല്ലാ ഇടങ്ങളിലും ഞങ്ങളിലൂടെ തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം. 15 രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; 16 ഇവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്ന് ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആർ യോഗ്യൻ? 17 ഞങ്ങൾ ആദായത്തിനായി ദൈവവചനം വിൽക്കുന്ന അനേകരെപ്പോലെ അല്ല, പകരം ഉദ്ദേശനിർമ്മലതയോടും ദൈവത്താൽ അയയ്ക്കപ്പെട്ടവരെപോലെയും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
2. അദ്ധ്യായം. 3
1 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് ശുപാർശ കത്ത് കാണിപ്പാനാകട്ടെ വാങ്ങുവാനാകട്ടെ ഞങ്ങൾക്ക് ആവശ്യമോ? 2 ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നെ. 3 ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിന്റെ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നെ എഴുതിയിരിക്കുന്നു. 4 ഇപ്രകാരം ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തിൽ ക്രിസ്തുവിലൂടെ ഉണ്ട് 5 ഞങ്ങളിൽനിന്ന് തന്നെ വരുമ്പോലെ സ്വയമായി വല്ലതും അവകാശപ്പെടാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ. 6 അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാർ ആകുവാൻ യോഗ്യരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രെ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 7 എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണത്തിന്റെ ശുശ്രൂഷ, മങ്ങിപോകുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്ക് അവന്റെ മുഖത്ത് നോക്കിക്കൂടാതവണ്ണം 8 തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ? 9 ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും. 10 അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തിൽ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി. 11 നീക്കം വരുന്നത് തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും!
12 ഇങ്ങനെയുള്ള ദൃഢവിശ്വാസം ഞങ്ങൾക്കുള്ളതുകൊണ്ട് വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. 13 നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്ത് മൂടുപടം ഇട്ടതുപോലെ അല്ല. 14 എന്നാൽ അവരുടെ മനസ്സ് കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവിലൂടെ മാത്രം നീങ്ങിപ്പോകുന്നു. 15 മോശെയുടെ പുസ്തകം വായിക്കുമ്പോൾഒക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. 16 കർത്താവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. 17 കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. 18 എന്നാൽ നാം എല്ലാവരും, മൂടുപടം നീങ്ങിയ മുഖത്ത് കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ച് കർത്താവിന്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
3. അദ്ധ്യായം. 4
1 അതുകൊണ്ട് ഈ ശുശ്രൂഷയും കരുണയും ലഭിക്കനിമിത്തം ഞങ്ങൾ അധൈര്യപ്പെടാതെ 2 ലജ്ജാകരവും, രഹസ്യവുമായ വഴികളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതേയും, ദൈവവചനത്തിൽ കൂട്ട് ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു. 3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറയപ്പെട്ടിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നത്. 4 ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. 5 ഞങ്ങളെത്തന്നെ പരസ്യപ്പെടുത്തുക അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും ക്രിസ്തു നിമിത്തം ഞങ്ങൾ പ്രസംഗിക്കുന്നത്. 6 ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വെളിപ്പെടുത്തേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. 8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും അമർന്നുപോകുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; 9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല; 10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു. 11 ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന് ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
13 അതുകൊണ്ട് വിശ്വാസത്തിന്റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ
ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു. 14 കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോട് കൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്ന് ഞങ്ങൾ അറിയുന്നു. 15 കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിനും ഇങ്ങനെ സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നത്.
16 അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ പാഴായിപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. 17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ലഭിക്കുവാൻ ഞങ്ങളെ തയ്യാറാക്കുന്നു. 18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.
4. അദ്ധ്യായം. 5
1 ഈ കൂടാരമെന്ന നമ്മുടെ ഭൗമഭവനം ദ്രവിച്ച് പോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു. 2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിപ്പാൻ ഞങ്ങൾ വാഞ്ചിക്കുന്നു. 3 അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലൊ. 4 ഈ ഭൗമഭവനത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നേയോ വസ്ത്രം ധരിക്കും എന്നുള്ളതുകൊണ്ട്, മർത്യത ജീവനാൽ നീങ്ങിപ്പോകും എന്നുള്ളതുകൊണ്ട് തന്നെ. 5 അതിനായി ഞങ്ങളെ ഒരുക്കിയെടുത്തത്, ആത്മാവിന്റെ സ്ഥൈര്യം നമ്മുക്ക് നൽകിയ ദൈവം തന്നെ. 6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്നഭവനത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോട് അകന്ന് പരദേശികൾ ആയിരിക്കുന്നു എന്നും അറിയുന്നു. 7 കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. 8 ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ട് ശരീരം വിട്ട് കർത്താവിനോടുകൂടെ ഭവനത്തിൽ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നത് ലക്ഷ്യമാക്കുന്നു. 10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
11 ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ദൈവമുമ്പാകെ ഞങ്ങൾ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 12 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളുടെ മുമ്പാകെ പ്രശംസിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ട് പ്രശംസിക്കുന്നവരോട് ഉത്തരം പറവാൻ നിങ്ങൾക്ക് വക ഉണ്ടാകേണ്ടതിന് ഞങ്ങളെക്കുറിച്ച് പ്രശംസിപ്പാൻ നിങ്ങൾക്ക് കാരണം തരികയത്രേ ചെയ്യുന്നത്. 13 ഞങ്ങൾ സുബോധമില്ലാത്തവർ എന്നുവരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്ന് വരികിൽ നിങ്ങൾനിമിത്തവും ആകുന്നു. 14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 15 ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്ക് വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റവനായിട്ട് തന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ ഉറച്ചിരിക്കുന്നു. 16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരേയും മാനുഷീക നിലവാരം അനുസരിച്ച് വിധിക്കുന്നില്ല; ക്രിസ്തുവിനെയും ഇപ്രകാരം അറിഞ്ഞിരുന്നു എങ്കിലും ഇനിയും തുടർന്ന് അങ്ങനെ അറിയുന്നില്ല.
17 അതുകൊണ്ട് ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് ഇല്ലാതയായി, ഇതാ, എല്ലാം പുതുതായി തീർന്നിരിക്കുന്നു. 18 ഇതിനൊക്കെയും ദൈവം തന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോട് നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്ക് തന്നിരിക്കുന്നു. 19 പറയട്ടെ, അവരുടെ ലംഘനങ്ങളെ അവരോട് കണക്കിടാതെ ലോകത്തെ തന്നിൽ തന്നെ നിരപ്പിപ്പാൻ ദൈവം ക്രിസ്തുവിലായി. ഈ നിരപ്പിന്റെ വചനം ഞങ്ങളെ ഭരമേല്പിച്ചുമിരിക്കുന്നു.
20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന് വേണ്ടി സ്ഥാനാപതികളായി ദൈവത്തോട് നിരന്നു കൊൾവിൻ എന്ന് ക്രിസ്തുവിന് പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു. 21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്ക് വേണ്ടി പാപം ആക്കി.
5. അദ്ധ്യായം. 6
1 അതുകൊണ്ട് സഹപ്രവർത്തകരായ ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്ന് അപേക്ഷിക്കുന്നു.
2 “പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”
എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
3 ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചയ്ക്ക് കാരണം ആകാതെ, 4 സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ട്, സങ്കടം, തല്ല്, 5 തടവ്, കലഹം, അദ്ധ്വാനം, ഉറക്കിളപ്പ്, പട്ടിണി, നിർമ്മലത, പരിജ്ഞാനം, 6 ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിർവ്യാജസ്നേഹം, 7 സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് 8 മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, 9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; 10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നെ.
11 അല്ലയോ കൊരിന്ത്യരേ, സകല സത്യവും നിങ്ങളോട് പറഞ്ഞിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിതുറന്നിരിക്കുന്നു. 12 ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളത്. 13 ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു.
14 നിങ്ങൾ അവിശ്വാസികളുമായി കൂടിയോജിക്കരുത്; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് സംസർഗ്ഗം ആണുള്ളത്? വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്? 15 ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്ത് ഉടമ്പടി? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് പൊരുത്തം? 16 ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ,
“ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എന്റെ ജനവും ആകും”
എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 അതുകൊണ്ട്
“അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപ്പെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് 18 നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും”
എന്ന് സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.
6. അദ്ധ്യായം. 7
1 പ്രിയപ്പെട്ടവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ട് നമ്മെ അശുദ്ധമാക്കുന്ന ജഡത്തിലേയും ആത്മാവിലേയും സകല അശുദ്ധിയും നീക്കി നമ്മെത്തന്നെ നിർമ്മലമാക്കി ദൈവഭയത്തിൽ വിശുദ്ധിയെ പിന്തുടരുക.
2 ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്കയോ, ആരെ എങ്കിലും അപായപ്പെടുത്തുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കയോ ചെയ്തിട്ടില്ല. 3 കുറ്റം വിധിപ്പാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിപ്പാനും ഒരുമിച്ച് ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. 4 നിങ്ങളിൽ എനിക്കുള്ള ദൃഢവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിൽപോലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു.
5 ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയാശങ്കകൾ. 6 എങ്കിലും നിരാശിതരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. 7 അവന്റെ വരവിനാൽ മാത്രമല്ല, അവന് നിങ്ങളിൽനിന്നും ലഭിച്ച ആശ്വാസത്തിനാലുംകൂടെ; നിങ്ങളുടെ വാത്സല്യം, നിങ്ങളുടെ വ്യസനം, എനിക്കായുള്ള നിങ്ങളുടെ ആഴമായ ഉത്കണ്‌ഠ, എന്നിവ ഞങ്ങളോട് അറിയിക്കുകയും ചെയ്തതുകൊണ്ട് ഞാൻ അധികമായി സന്തോഷിച്ചു.
8 ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ അല്പ നേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്ന് കാണുന്നതുകൊണ്ട് മുമ്പേ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; 9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്ക് ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. 10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 11 ദൈവത്തിനൊത്തവണ്ണം നിങ്ങൾ ദുഃഖിച്ചു എന്നുള്ള ഇതേ കാര്യം നിങ്ങളിൽ എത്ര സൂക്ഷ്മത, അതേ എത്ര ശുദ്ധീകരണം, എത്ര ധാർമീക രോഷം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവ്, എത്ര പ്രതികാരം നിങ്ങളിൽ ഉളവാക്കി! ഈ കാര്യത്തിലെല്ലാം തന്നെ നിങ്ങൾ നിങ്ങൾക്കുത്തന്നെ അംഗീകാരം പ്രാപിച്ചിരിക്കുന്നു. 12 ഞാൻ നിങ്ങൾക്ക് എഴുതിയത് അന്യായം ചെയ്തവൻനിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന് മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന് തന്നെ. 13 അതുകൊണ്ട് ഞങ്ങൾ ധൈര്യപ്പെട്ടിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന് നിങ്ങളെല്ലാവരാലും തണുപ്പ് വന്നതുകൊണ്ട് അവനുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. 14 അവനോട് നിങ്ങളെക്കുറിച്ച് വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ച് പോയിട്ടില്ല; ഞങ്ങൾ നിങ്ങളോട് സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു. 15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ വാത്സല്ല്യം അത്യന്തം വർദ്ധിക്കുന്നു. 16 നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
7. അദ്ധ്യായം. 8
1 സഹോദരി, സഹോദരന്മാരേ മക്കെദോന്യസഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിനിമിത്തം മഹാദാരിദ്ര്യത്തിലും കവിഞ്ഞൊഴുകുന്ന ഉദാരത കാണിപ്പാൻ കാരണമായിത്തീർന്നു. 3 അവർ പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും സ്വതന്ത്ര മനസ്സോടെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. 4 വിശുദ്ധന്മാരുടെ ശുശ്രൂഷസഹായത്തിനായുള്ള കൂട്ടായ്മ സംബന്ധിച്ച് വിശേഷ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. 5 അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. 6 അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവർത്തി നിവർത്തിക്കേണം എന്ന് ഞങ്ങൾ അവനോട് അപേക്ഷിച്ചു. 7 എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, പൂർണ്ണജാഗ്രതയിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ ഉദാരകാര്യത്തിലും ശ്രേഷ്ഠരാകുവിൻ. 8 ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും മറ്റുള്ളവരുടെ ശ്രദ്ധയും താരതമ്യം ചെയ്യേണ്ടതിനത്രേ പറയുന്നത്. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന് നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. 10 ഞാൻ ഇതിൽ നിങ്ങൾക്ക് സഹായകമാകുന്ന അഭിപ്രായം പറയുന്നു; പ്രവർത്തിക്കാൻ ആരംഭിക്കുക മാത്രമല്ല, 11 ആഗ്രഹത്തോടുകൂടെ ഒരു ആണ്ട് മുമ്പെ ആരംഭിക്കുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ തന്നെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം പൂർത്തികരിക്കുവിൻ. 12 ഒരുത്തന് മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അത് നല്ലതും, പ്രസാദവും ആയിരിക്കും.
13 മറ്റുള്ളവർക്ക് സുഭിക്ഷവും നിങ്ങൾക്ക് ദുർഭിക്ഷവും വരേണം എന്നല്ല തുല്ല്യത വേണം എന്നത്രേ. 14 തുല്ല്യത ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ.
15 “ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവന് കുറവും കണ്ടില്ല”
എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
16 നിങ്ങൾക്കുവേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം. 17 അവൻ അപേക്ഷ കൈക്കൊണ്ടു എന്ന് മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. 18 ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു, 19 അതുമാത്രമല്ല, കർത്താവിന്റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ഉദാരകാര്യത്തിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. 20 ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് 21 ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു. 22 ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്ത് ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്ക് നിങ്ങളെക്കുറിച്ച് ധൈര്യം വർദ്ധിക്കുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. 23 തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ. 24 ആകയാൽ നിങ്ങളുടെ സ്നേഹത്തിനും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസയ്ക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുപ്പിൻ.
8. അദ്ധ്യായം. 9
1 വിശുദ്ധന്മാർക്കുവേണ്ടി നടത്തുന്ന ശുശ്രൂഷയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതുന്നത് അനാവശ്യമാകുമല്ലൊ? 2 അഖായയിലുള്ളവർ ഒരു വർഷം മുമ്പേ ഒരുങ്ങിയിരിക്കുന്നു എന്ന് മക്കെദോന്യരോട് നിങ്ങളെക്കുറിച്ച് ഞാൻ പ്രശംസിച്ചുവരുന്ന നിങ്ങളുടെ അത്യുത്സാഹം ഞാൻ അറിയുന്നു; നിങ്ങളുടെ ഔത്സുക്യം വളരെ പേർക്ക് പ്രചോദനവുമായിരിക്കുന്നു. 3 നിങ്ങളെക്കുറിച്ച് ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനത്രെ ഞാൻ സഹോദരന്മാരെ അയച്ചത്. 4 അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ നിങ്ങളെക്കുറിച്ച് പറഞ്ഞ അമിതമായ പൊങ്ങച്ചം നിമിത്തം ലജ്ജിച്ചുപോകേണ്ടിവരുമല്ലൊ. 5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പായി അങ്ങോട്ട് വരികയും നിർബന്ധത്താലല്ല ഉദാരമായിട്ട് തന്നെ നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം കരുതിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന് സഹോദരന്മാരോട് അപേക്ഷിപ്പാൻ ആവശ്യം എന്ന് ഞങ്ങൾക്ക് തോന്നി.
6 എന്നാൽ പരിമിതമായി വിതയ്ക്കുന്നവൻ പരിമിതമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ. 7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകലകൃപയും വർധിപ്പിക്കുവാൻ ദൈവം ശക്തൻ ആകുന്നു.
9 “അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു”
എന്ന് എഴുതിയിരിക്കുന്നുവല്ലോ. 10 എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിപ്പാൻ അപ്പവും നല്കുന്നവൻ നിങ്ങളുടെ വിളവ് പലമടങ്ങാക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് വർദ്ധിപ്പിക്കയും ചെയ്യും.
11 ഇങ്ങനെ ദൈവത്തിന് ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഉള്ളവരായിരിക്കേണ്ടതിന് നിങ്ങൾ സകലത്തിനാലും പോഷിപ്പിക്കപ്പെട്ടവർ ആകും. 12 ഈ നടത്തുന്ന ശുശ്രൂഷാസേവനം വിശുദ്ധന്മാരുടെ ബദ്ധിമുട്ട് തീർക്കുന്നത് മാത്രമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. 13 ഈ സഹായത്താൽ തെളിയുന്ന അംഗീകാരം ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. 14 നിങ്ങൾക്ക് ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ച് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 15 പറഞ്ഞറിയിക്കുവാൻപറ്റാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.
9. അദ്ധ്യായം. 10
1 നിങ്ങളിൽ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൌമ്യതയും ശാന്തതയും ഓർമിപ്പിച്ച് നിങ്ങളോട് അപേക്ഷിക്കുന്നു. 2 ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോട് ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മ വിശ്വാസത്തോടെ ധൈര്യം കാണിപ്പാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.
3 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 4 ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങളോ ജഡീകങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ ദൈവത്താൽ ശക്തിയുള്ളവ തന്നെ. 5 ആ ആയുധങ്ങളാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും ഇടിച്ചുകളഞ്ഞ്, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ച് അടിമയാക്കുന്നു. 6 ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‌വാൻ തയ്യാറാവുന്നു.
7 നിങ്ങളുടെ മുൻപിൽ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിപ്പീൻ. താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ നാം ക്രിസ്തുവിന്നുള്ളവർ ആയിരിക്കുന്നതുപോലെ താനും ക്രിസ്തുവിനുള്ളവൻ എന്ന് അവൻ പിന്നെയും ഓർത്തുകൊള്ളട്ടെ. 8 കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. കാരണം നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനായിട്ടത്രേ 9 ഞാൻ ലേഖനങ്ങളെക്കൊണ്ട് നിങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന് തോന്നരുത്. 10 അവന്റെ ലേഖനങ്ങൾ ഗൗരവവും ശക്തിയുള്ളതും തന്നെ; ശരീരപ്രകൃതിയോ ബലഹീനവും സംസാരം നിസ്സാരവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ. 11 അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്ന് അവർ നിരൂപിക്കട്ടെ. 12 തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരോട് ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല. 13 ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറ് ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രെ പ്രശംസിക്കുന്നത്. 14 ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 15 ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിനകത്ത് നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും 16 മറ്റൊരുത്തന്റെ അതിരിനകത്ത് സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്ക് അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. 17 പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. 18 താൻ അംഗീകരിക്കപ്പെട്ടു എന്ന് സ്വയം പുകഴ്ത്തുന്നവനല്ല കർത്താവ് അംഗീകരിക്കുന്നവനത്രേ കൊള്ളാകുന്നവൻ.
10. അദ്ധ്യായം 11
1 നിങ്ങൾ എന്റെ പക്കൽ അൽപ്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ. 2 ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ആത്മാർത്ഥതയും നിർമ്മലതയും വിട്ട് വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. 4 ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ സ്വീകരിക്കുന്നത് ആശ്ചര്യം. 5 ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്ന് ചിന്തിക്കുന്നു. 6 ഞാൻ പ്രഭാഷണം നൽകുന്നതിൽ പരിശീലനം ഇല്ലാത്തവനെങ്കിലും പരിജ്ഞാനത്തിൽ പരിശീലനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. 7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട് നിങ്ങൾ ഉയരേണ്ടതിന് എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ? 8 നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റ് സഭകളെ കവർന്ന് അവരോട് ചെലവിനു വാങ്ങി. 9 നിങ്ങളോടൊപ്പം ആവശ്യത്തിലായിരുന്നിട്ടും ഞാൻ ആരെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്ന് വന്ന സഹോദരന്മാർ അത്രേ എന്റെ ആവശ്യങ്ങളിൽ സഹായമായത്. ഞാൻ ഒരുവിധേനയും നിങ്ങൾക്ക് ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, വീണ്ടും അങ്ങനെത്തന്നെ ചെയ്യും. 10 എന്നിൽ വസിക്കുന്ന ക്രിസ്തുവിന്റെ സത്യം നിമിത്തം അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്ക് ആരും ഇല്ലാതാക്കുകയില്ല. 11 അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. 12 എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്ക് കാരണം അറുത്തുകളയേണ്ടതിന് ഞാൻ ചെയ്യുന്നത് മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. 13 ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രെ; 14 അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 15 ആകയാൽ സാത്താന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ വിധി അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
16 ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ മൂഢൻ എന്ന് വിചാരിക്കരുത്; അല്ലെങ്കിലോ ഞാനും തന്നെത്താൻ അല്പം പ്രശംസിക്കേണ്ടതിന് ഒരു മൂഢനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ. 17 അതിധൈര്യത്തോടെ പ്രശംസിച്ച് പറയുന്ന ഈകാര്യം കർത്താവിന്റെ അംഗീകാരത്തോടെ അല്ല, മൂഢനെപ്പോലെ അത്രേ ഞാൻ സംസാരിക്കുന്നത്. 18 പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കുന്നു. 19 നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ. 20 നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളിൽ ഭിന്നത വരുത്തിയാലും, ഒരുവൻ കാര്യലാഭത്തിനായി ഉപയോഗിച്ചാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ. 21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ--ഞാൻ ബുദ്ധിഹീനനായി പറയുന്നു--ഞാനും അഭിമാനിക്കുന്നു. 22 അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രഹാമിന്റെ സന്തതിയോ? ഞാനും അതേ; 23 ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? --ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകാരണമായ അപകടത്തിൽ അകപ്പെട്ടു; 24 യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുവട്ടം കൊണ്ടു; 25 മൂന്നുവട്ടം വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുവട്ടം കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. 26 കൂടെകൂടെ യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; 27 അദ്ധ്വാനം, പ്രയാസം, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പട്ടിണി, ശീതം, നഗ്നത 28 എന്നീ അസാധാരണസംഗതികൾ ഭവിച്ചത് കൂടാതെ എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദങ്ങളും ഉണ്ട്. 29 ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആരൊക്കെ മറ്റുള്ളവരെ പാപത്തിലേക്ക് നയിച്ചിട്ടും ഞാൻ ആകുലനാകാതെ നിൽക്കുന്നു. 30 പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ച് ഞാൻ പ്രശംസിക്കും. 31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. 32 ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി തന്റെ പട്ടണത്തെ കാവൽ വെച്ച് കാത്ത് എന്നെ പിടിപ്പാൻ ഇച്ഛിച്ചു,. 33 എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നും വഴുതിപ്പോന്നു.
11. അദ്ധ്യായം. 12
1 പ്രശംസിക്കുന്നതിനാൽ ഒന്നും നേടുന്നില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് തുടർന്നു പറവാൻ പോകുന്നു. 2 ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. 3 ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. 4 മനുഷ്യന് ഉച്ചരിപ്പാൻ കഴിയാത്തതും അതിപരിശുദ്ധവുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു. 5 അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല. 6 ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്നിൽ നിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവെച്ച് ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുന്നു. 7 വെളിപ്പാടുകളുടെ അസാധാരണമായ സ്വഭാവം നിമിത്തം ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ. 8 അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു. 9 അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ പരിപൂർണ്ണമായിവരുന്നു എന്ന് പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. 10 അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു.
11 ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. 12 അപ്പൊസ്തലന്റെ യഥാർത്ഥ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയാലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ട് വന്നുവല്ലോ. 13 ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്ക് ഏതുകാര്യത്തിൽ കുറവ് വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ.
14 ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവെക്കേണ്ടത്. 15 ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? 16 ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും. 17 ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെ എങ്കിലുംകൊണ്ട് നിങ്ങളുടെ വല്ലതും വഞ്ചിച്ചെടുത്തുവോ? 18 ഞാൻ തീത്തൊസിനെ പ്രേരിപ്പിച്ചു, മറ്റ് സഹോദരന്മാരോടൊപ്പം അയച്ചിരുന്നു; തീത്തൊസ് നിങ്ങളോട് വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽചുവടുകളിൽ അല്ലയോ?
19 ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവർദ്ധനയ്ക്കായിട്ടത്രേ. 20 ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും തർക്കം, അസൂയ, ക്രോധം, ശാഠ്യം, ഏഷണി, അപവാദം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും 21 ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപംചെയ്തിട്ട് തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.
12. അദ്ധ്യായം. 13
1 ഇത് മൂന്നാം പ്രാവശ്യം ആണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്
“രണ്ട് മൂന്ന് സാക്ഷികളുടെ തെളിവിനാൽ ഏത് ആരോപണവും ഉറപ്പിക്കാം”
2 ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്ന് പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും വീണ്ടും പറയുന്നു. 3 ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിന് നിങ്ങൾ തെളിവ് അന്വേഷിക്കുന്നുവല്ലോ. നിങ്ങളൊടുള്ള ബന്ധത്തിൽ ക്രിസ്തു ബലഹീനനല്ല, ശക്തൻ തന്നെ. 4 ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു. 5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരിശോധിപ്പീൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവീൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്ന് നിങ്ങൾത്തന്നെ തിരിച്ചറിയുന്നില്ലയോ? 6 ഞങ്ങൾ അംഗീകരിക്കപ്പെടാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു. 7 നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രെ. 8 സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻകഴിവില്ലല്ലോ. 9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. 10 അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു.
11 ഒടുവിൽ സഹോദരീ സഹോദരന്മാരെ, സന്തോഷിപ്പിൻ; യഥാസ്ഥാനത്തിനായി പ്രവർത്തിപ്പീൻ; പ്രോത്സാഹിപ്പിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. 12 വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ.
13 വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.